Crime News

മുങ്ങിനടന്ന അന്തസ്സംസ്ഥാന മോഷ്ടാവ് പിടിയില്‍

Posted on: 20 May 2015


തിരുവല്ല: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ചെങ്ങന്നൂര്‍ മുണ്ടങ്കാവ് കൊച്ചുകളീക്കല്‍ സതീഷ് കുമാര്‍(44) അറസ്റ്റിലായി. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് ഗൂഡല്ലൂര്‍ എന്ന ഉള്‍ഗ്രാമത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 16 വര്‍ഷം മുമ്പ് നാടുവിട്ട സതീഷിനെക്കുറിച്ച് പിന്നീട് ബന്ധുക്കള്‍ക്ക് വിവരമില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്ടില്‍ താമസിച്ച് ഇടയ്ക്ക് നാട്ടിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു ഇയാളുടെ രീതി.

തിരുവല്ല കുറ്റൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ കാമറ 2014 ജനവരിയില്‍ സതീഷ് കവര്‍ച്ച ചെയ്തിരുന്നു. ഇവിടെനിന്ന് ലഭിച്ച വിരലടയാളമാണ് സതീഷിനെ കുടുക്കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തലയാര്‍ ക്ഷേത്രമോഷണക്കേസില്‍ സതീഷ് അറസ്റ്റിലായിരുന്നു. പടക്കംപൊട്ടി വലതുകൈയിലെ 3 വിരലുകള്‍ സതീഷിന് മുമ്പ് നഷ്ടമായിരുന്നു.

ചുമത്ര വരിക്കമാക്കല്‍ ചിന്നമ്മ ജോണ്‍, തോപ്പില്‍ അലക്‌സ് വര്‍ഗീസ് എന്നിവരുടെ വീടുകളിലും മീന്തലക്കര ക്ഷേത്രത്തിലും സമീപകാലത്ത് ഇയാള്‍ കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഇടുക്കിയിലെ നെടുങ്കണ്ടം, കുമളി, ഉപ്പുതറ, കട്ടപ്പന, തമിഴ്‌നാട്ടിലെ തേനി, ഉത്തമപാളയം, ആണ്ടിപ്പെട്ടി, ഗൂഡല്ലൂര്‍, കമ്പം, നാഗര്‍കോവില്‍, മാര്‍ത്താണ്ഡം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ചില കേസില്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തിരുവല്ല എസ്.ഐ. വിനോദ് കൃഷ്ണ പറഞ്ഞു.

വില്ലേജ് രാജന്‍, രാസ് തുടങ്ങിയ പേരുകളിലാണ് സതീഷിനെ മോഷണസംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഗൂഡല്ലൂരില്‍ സതീഷ് ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഇയാള്‍ മാരകായുധങ്ങളുമായി നേരിട്ടു. പോലീസിനെ തടയാന്‍ വളര്‍ത്തുനായകളെ അഴിച്ചുവിട്ടു. അഡീഷണല്‍ എസ്.ഐ. ടി.എന്‍. രാജന്‍, ഷാഡോ പോലീസ് അംഗങ്ങളായ അജി സാമുവേല്‍, അനുരാഗ് മുരളീധരന്‍, അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. തിരുവല്ലയില്‍ ഏഴ് കവര്‍ച്ചകള്‍ നടത്തിയിട്ടുള്ളതായി ചോദ്യംചെയ്യലില്‍ സതീഷ് സമ്മതിച്ചതായി സി.ഐ. രാജീവ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial