Crime News

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിഷാമിനെ വെറുതെ വിട്ടു

Posted on: 16 May 2015


തൃശൂര്‍: സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എടുത്ത കേസില്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതിയും വ്യവസായിയുമായ മുഹമ്മദ് നിഷാമിനെ കോടതി വെറുതെ വിട്ടു. ടെക്സ്റ്റയില്‍ വ്യാപാരി ചേറൂര്‍ സ്വദേശി ബിയോണ്‍ ജോസിനെ ഫോണില്‍ക്കൂടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണിത്.

ഫോണിലൂടെയുള്ള ഭീഷണിയുടെയും മറ്റും പേരില്‍ 118 ഡി വകുപ്പാണ് നിഷാമിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, പിന്നീട് ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനുള്ള 506 (2) പ്രകാരമായി കേസിന്റെ മുന്നോട്ടുപോക്ക്. ഒടുവില്‍ പരാതിക്കാരന്‍ ആരോപണങ്ങളുടെ ശക്തി കുറച്ചതും നിഷാമിനു സഹായകമായി. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ഒന്നാം നമ്പര്‍ മജിസ്‌ട്രേട്ട് കെ.പി. അനില്‍കുമാറാണ് നിഷാമിനെ വെറുതെ വിട്ടത്. നിഷാമും ബിയോണ്‍ ജോസും കാലങ്ങളായി സുഹൃത്തുക്കളായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ഒത്തു തീര്‍ക്കാനായാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്.

എന്നാല്‍, ഇത് നിസാമിനെതിരെ കാപ്പ ചുമത്താന്‍ കേസുകളുടെ എണ്ണം കൂട്ടുന്നതിനായി കളവായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് കോടതിയില്‍ നിഷാമിന്റെ അഭിഭാഷകര്‍ അറിയിച്ചു. നിഷാമിനുവേണ്ടി അഡ്വ.കെ. ജയചന്ദ്രന്‍, അഡ്വ. ടി.പി. രാജേഷ് എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial