Crime News

ഷാഹുല്‍ഹമീദ് വധം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 16 May 2015


ഉദുമ: അര്‍ധരാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അടിച്ചുകൊന്ന കേസില്‍ രണ്ടുപേരെ ഹൊസ്ദുര്‍ഗ് സി.ഐ. യു.പ്രേമന്‍ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ റെഹീസ് (24), കാവു എന്ന് വിളിക്കുന്ന ഇര്‍ഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സിലെ ഷാഹുല്‍ഹമീദി(28)നെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ അടിച്ചുകൊന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്നും ഇവരെല്ലാം ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

അറസ്റ്റിലായവരെ വെള്ളിയാഴ്ച ഉച്ചയോടെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവുകള്‍ ശേഖരിച്ചു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കൂട്ടുപ്രതികള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കണ്ണംകുളം ഗ്രീന്‍വുഡ് സ്‌കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം. മരിച്ച ഷാഹുല്‍ഹമീദും സഹോദരന്‍ ബാദുഷയും ബൈക്കില്‍ ഉദുമ പടിഞ്ഞാറെക്കു പോവുകയായിരുന്നു. ബന്ധു മരിച്ചതറിഞ്ഞാണ് രാത്രിയില്‍ പുറപ്പെട്ടത്. ഇവരെ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാഹുല്‍ഹമീദ് ചൊവ്വാഴ്ച രാവിലെ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ മരിച്ചു. ചികിത്സയിലായിരുന്ന സഹോദരന്‍ ബാദുഷ വീട്ടിലെത്തിയിട്ടുണ്ട്. സി.ഐ.ക്ക് പുറമെ ബേക്കല്‍ എസ്.ഐ. പി.നാരായണന്‍, അഡീഷണല്‍ എസ്.ഐ. ഇ.ജയചന്ദ്രന്‍, എ.എസ്.ഐ. വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രത്‌നാകരന്‍, അബൂബക്കര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 




MathrubhumiMatrimonial