Crime News

നികുതിരസീത് തട്ടിപ്പ്: മോഷ്ടിച്ച രസീതുകള്‍ കണ്ടെടുത്തു

Posted on: 07 May 2015


പെരിന്തല്‍മണ്ണ: മോഷ്ടിച്ച നികുതിരസീതുപയോഗിച്ച് പ്രതികള്‍ക്ക് ജാമ്യംനേടിക്കൊടുക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ അരക്കുപറമ്പ് വില്ലേജോഫീസിലും മണ്ണാര്‍ക്കാട്ടും കൊണ്ടുപോയി തെളിവെടുപ്പുനടത്തി. റിമാന്‍ഡിലായിരുന്ന നാലംഗസംഘത്തിലെ മുഖ്യപ്രതി മണ്ണാര്‍ക്കാട് കൈതച്ചിറ കൊടക്കാട്ടില്‍ അക്ബര്‍ അലി(46)യെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുനടത്തിയത്.

സംഘം വ്യാജമായി എഴുതിച്ചേര്‍ത്ത് വിവിധ കോടതികളില്‍ ജാമ്യത്തിനുനല്‍കിയ നികുതിരസീതുകളില്‍ ചിലതും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അരക്കുപറമ്പ് വില്ലേജോഫീസില്‍ മുഖ്യപ്രതിയും രണ്ടാംപ്രതി അരക്കുപറമ്പ് സ്വദേശി യൂസഫും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മോഷ്ടിച്ച രസീതുകളില്‍ വ്യാജവിലാസം ചേര്‍ത്ത് പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട്, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലെ സംഘാംഗങ്ങളുടെ പേരില്‍ നികുതിയടച്ചതായി രസീതുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

ഇത്തരം രസീതുകളുപയോഗിച്ച് ജാമ്യമെടുത്ത പ്രതികളുടെയും ജാമ്യക്കാരായി നിന്നവരുടെയും വിവരങ്ങള്‍ വൈകാതെ അതത് കോടതികളില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ബുധനാഴ്ച വൈകിട്ടോടെ പെരിന്തല്‍മണ്ണ കോടതിമുമ്പാകെ ഹാജരാക്കി.

സി.ഐ കെ.എം. ബിജുവിന്റെയും പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

 

 




MathrubhumiMatrimonial