Crime News

രൂപേഷിനെയും ഷൈനയെയും കേരളം കസ്റ്റഡിയില്‍ വാങ്ങും

Posted on: 06 May 2015


തിരുവനന്തപുരം: കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും കസ്റ്റഡിയില്‍ കിട്ടാന്‍ സംസ്ഥാന പോലീസ് കോടതിയെ സമീപിക്കും. ആഭ്യന്തരസുരക്ഷാ വിഭാഗം ഡിവൈ.എസ്.പി. വാഹിദും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലുണ്ട്. ഇവര്‍ക്ക് പിടിയിലായ മാവോയിസ്റ്റുകളില്‍ നിന്ന് കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിവ്.

കോയമ്പത്തൂരിലെ ക്യൂ ബ്രാഞ്ച് ഓഫീസിലാണ് അഞ്ചു പ്രതികളെയും ചോദ്യംചെയ്തത്. രൂപേഷിനെതിരെ 18 കേസുകളാണ് കേരളത്തിലുള്ളത്. ഇതില്‍ നാലെണ്ണം ക്രൈംബ്രാഞ്ചിന്റെ ആഭ്യന്തരസുരക്ഷാവിഭാഗമാണ് അന്വേഷിക്കുന്നത്. ഈ കേസുകളില്‍ ചോദ്യംചെയ്യാനായി രൂപേഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാനാണ് കോടതിയെ സമീപിക്കുന്നത്.

രൂപേഷിനും ഷൈനയ്ക്കുമെതിരെ തമിഴ്‌നാട്ടില്‍ നിലവില്‍ കേസുകളില്ല. കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചതിന് അഞ്ചു പേര്‍ക്കുമെതിരെ കേസെടുക്കും. കര്‍ണാടകം, ആന്ധ്രാപ്രദേശ് പോലീസുകളും മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ കിട്ടാനായി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തില്‍ രൂപേഷുമുണ്ടായിരുന്നെന്നാണ് ആന്ധ്രാപോലീസിന്റെ സംശയം. ഈ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് അവരുടെ നീക്കം.

 

 




MathrubhumiMatrimonial