Crime News

ബാര്‍ കോഴ: ബാറുടമകളുടെ രണ്ടാംഘട്ട മൊഴിയെടുത്തു

Posted on: 05 May 2015


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ രണ്ടാംഘട്ട മൊഴിയെടുപ്പ് ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ബാറുടമകളായ പോളക്കുളം കൃഷ്ണദാസ്, എം.ഡി. ധനേഷ്, എലഗന്റ് ബിനോയ് എന്നിവരുടെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

കൃഷ്ണദാസിന്റെ ഡ്രൈവര്‍ ശ്രീജിത്തിന്റെ മൊഴിയും രേഖപ്പെടുത്തി. പൂജപ്പുരയിലെ സ്‌പെഷ്യല്‍ ഇന്‍െവസ്റ്റിഗേഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എസ്.പി. ആര്‍.സുകേശന്‍ ഇവരുടെ മൊഴിയെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി വൈകുവോളം നീണ്ടു. മന്ത്രി മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് രണ്ടാംഘട്ട മൊഴിയെടുത്തത്.

മാണിക്ക് പണം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം കോഴ നല്‍കാന്‍ പോയവരുടെ മൊബൈലുകള്‍ ക്ലിഫ്ഹൗസിന് സമീപത്തെ ടവറിന് കീഴിലായിരുന്നെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകള്‍ക്ക് ബലമേകാന്‍ ക്ലിഫ്ഹൗസിലെ വാഹന രജിസ്റ്ററും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്. മാണിക്ക് പാലായിലെ വസതിയില്‍ പണം കൊടുക്കാന്‍ കൃഷ്ണദാസിന്റെ ഡ്രൈവര്‍ ശ്രീജിത്തും പോയിരുന്നെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിനെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയത്.

കോഴസംബന്ധമായി തനിക്കൊന്നുമറിയില്ലെന്നാണ് ശ്രീജിത്ത് നല്‍കിയ മൊഴി. ബാറുടമകളെ പ്രത്യേകമായി ഇരുത്തിയാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയാല്‍ വീണ്ടും ചോദ്യംചെയ്‌തേക്കും. അന്വേഷണം അന്തിമഘട്ടത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴിയെടുപ്പോടെ രണ്ടാംഘട്ടം അവസാനിപ്പിച്ചേക്കുമെന്നും വിജിലന്‍സ്വൃത്തങ്ങള്‍ പറയുന്നു.

 

 




MathrubhumiMatrimonial