Crime News

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: ഒരുമാസത്തിനിടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം

Posted on: 03 May 2015


തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന രണ്ട് കേസുകളില്‍ ഒരുമാസത്തിനിടെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മൂന്നുപ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.

ഒരു കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ടുപേരെയുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതേ കേസില്‍ ഐ.എന്‍.ടി.യു.സി. നേതാവിനെയും കോടതി ശിക്ഷിച്ചു.

ധര്‍മടം, തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് രണ്ടുകേസുകളും. ധര്‍മടം സ്റ്റേഷന്‍പരിധിയിലുള്ള കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് അമ്മാവന്മാരും അച്ഛനും സഹോദരനുമുള്‍പ്പെടെയയായിരുന്നു പ്രതികള്‍. ഒരമ്മാവന്‍ സംഭവശേഷം മരിച്ചു. മറ്റൊരമ്മാവനെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വേറൊരമ്മാവനെ ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കേസില്‍ ഒന്നാംപ്രതിയായ പെണ്‍കുട്ടിയുടെ അച്ഛനെ കോടതി വെറുതെവിട്ടു. സഹോദരനെതിരെയുള്ള കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.

തലശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ത്തന്നെ മറ്റൊരു കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അച്ഛനെ രണ്ടുമാസം മുമ്പ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

മറ്റൊരു കേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി രണ്ടുപേരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചപ്പോള്‍ മൂന്നുപേര്‍ക്ക് 10 വര്‍ഷം വീതം കഠിനതടവ് വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരില്‍ രണ്ടുപേര്‍ അറുപത് വയസ്സിനുമുകളില്‍ പ്രായമുണ്ട്. രാത്രിയില്‍ പെണ്‍കുട്ടി നിലവിളിച്ച് ഓടാന്‍ തുടങ്ങിയതോടെയാണ് അമ്മ പോലീസില്‍ പരാതിയുമായെത്തിയത്. പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്ന പരാതിയും ബന്ധുക്കള്‍ക്കുണ്ടായിരുന്നു. കേസ് സ്റ്റേഷനില്‍വെച്ച് ഒത്തുതീര്‍ക്കാനും ശ്രമം നടന്നു. എന്നാല്‍, പെണ്‍കുട്ടി പരാതിയിലുറച്ചുനിന്നു. കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ തലേദിവസം വരെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ സഹായവാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചു.
ആദ്യം അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തു. പിന്നീട് വാഗ്ദാനം 25 ലക്ഷം രൂപ വരെയെത്തി. എന്നിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തു.

കണ്ണൂരില്‍ നാടോടിയായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതിന് പ്രതിക്ക് കഴിഞ്ഞദിവസം കോടതി 14 വര്‍ഷം തടവ് വിധിച്ചു. കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സിയാണ് പ്രതികളെ ശിക്ഷിച്ചത്.

കഴിഞ്ഞവര്‍ഷം തലശ്ശേരി കോടതി പീഡനക്കേസില്‍ നാലുപേരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. കാമുകനെത്തേടിയെത്തിയ ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിക്കു സമീപം പുഴക്കരയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തവരെയാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

 

 




MathrubhumiMatrimonial