Ramzan Banner

കാരുണ്യത്തിന്റെ നാളുകള്‍

Posted on: 09 Sep 2009

സി. മുഹമ്മദ് ഫൈസി



കഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ജനസംഖ്യയുടെ വര്‍ധനയില്‍ വിലപിക്കുമ്പോള്‍ ദുഃഖിതരുടെ വിഷയത്തില്‍ ഒരു കൂട്ടക്കരച്ചില്‍ ആവശ്യമല്ലേ എന്നു ചിന്തിക്കുകയാണ്. കഷ്ടപ്പാടും ദുഃഖങ്ങളുമെല്ലാം ദൈവനിയോഗമാണ്. ദുഃഖിതര്‍ ദുഃഖം അനുഭവിച്ചുതീരണം. എന്നൊക്കെയുള്ള വാദങ്ങളും ശബ്ദങ്ങളും നിരര്‍ത്ഥകമാകുന്നു. ഓരോ ദുഃഖത്തിനും ഓരോ കാരണമുണ്ട്. അവിടെ യഥാര്‍ത്ഥകാരണം അശ്രദ്ധയോ അലസതയോ വിദ്യാഭ്യാസത്തിന്റെ അഭാവമോ ആയിരിക്കാം. കാരണങ്ങള്‍ എന്തായാലും പ്രയാസപ്പെടുന്ന വ്യക്തികള്‍, സമൂഹങ്ങള്‍ ഒരു ചോദ്യചിഹ്നമാണല്ലോ. സമ്പത്തും സൗകര്യവുമുള്ളവര്‍ കണ്ടില്ലെന്നുനടിക്കാന്‍ പറ്റുമോ?
ഇവിടെയാണ് മതങ്ങളും ധര്‍മഗീതങ്ങളും വാചാലമാകുന്നത്. ഇസ്‌ലാം പ്രകൃതിമതമാണ്. മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ വായു, വെള്ളം, വെളിച്ചം, നിയമവ്യവസ്ഥ എല്ലാം സജ്ജമാക്കിത്തന്ന നസ്രഷ്ടാവായ ദൈവത്തിന്റെ ഭൂമിയില്‍ ഒരു പരീക്ഷയോ പരീക്ഷണമോ ആയി സമ്പന്നരും ദരിദ്രനും പണക്കാരനും പണിക്കാരനും അഭിമുഖമായി നില്‍ക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവനു നല്‍കിയാല്‍ ബാലന്‍സ് ഒപ്പിക്കാന്‍ കഴിയുന്നു. മരത്തില്‍നിന്നു വീണു പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയോട് മരം കയറിയതിന്റെ കാരണം അന്വേഷിച്ച് വീണ്ടും തല്ലിവേദനിപ്പിക്കുന്ന അധ്യാപകനോട് ആരും കനിവുകാണിക്കുകയില്ല. ന്യായീകരണവും അതിനില്ല. ആ വിദ്യാര്‍ഥിക്കു മുറിവില്‍ മരുന്നിടുക. ആസ്​പത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക. രോഗം സുഖപ്പെട്ടതിനുശേഷം മരം കയറിയതിന്റെ കാരണം തിരക്കാം.
ഭൂമിയിലുള്ള എല്ലാവരോടും നിങ്ങള്‍ കരുണചെയ്യുവിന്‍ എന്ന് മുഹമ്മദ്‌നബി പറയുന്നു. എല്ലാ മതങ്ങളും കാരുണ്യത്തിന്റെ മഹത്വം എടുത്തുപറയുന്നു. വിവേചനങ്ങളോ വേര്‍തിരിവുകളോ ഇല്ലാതെ കാരുണ്യങ്ങള്‍ ചൊരിയണം. ഈ വക പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍പ്പണബോധത്തിന്റെ ചെറിയ ഒരംശമെങ്കിലും കൂടിയേത്തീരൂ. അതുകൊണ്ട്, റംസാനില്‍, വിശുദ്ധിയുടെ തീരത്ത് സംസ്‌കരണത്തിന്റെ വഴിയിലെത്തി നില്‍ക്കുമ്പോള്‍, മനസ്സ് പാകപ്പെടുമ്പോള്‍ ധര്‍മങ്ങളും കാരുണ്യങ്ങളും സജീവമാക്കാന്‍ മതം സന്ദര്‍ഭമുണ്ടാക്കിയിരിക്കുന്നു.
സമ്പന്നര്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് ആവശ്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് ദാനംചെയ്യണം. ചില്ലിക്കാശുകള്‍ സ്വരൂപിച്ച് വലിയപദ്ധതികള്‍ നടത്താന്‍ കഴിയുമെങ്കിലും അടിയന്തരസ്വഭാവമുള്ള കാര്യങ്ങളില്‍ സ്വരൂപിക്കാന്‍ സന്ദര്‍ഭം ഉണ്ടാവുകയില്ല. അത്തരം ഘട്ടങ്ങളില്‍ പ്രവാചകന്റെ ചര്യ ഓര്‍ക്കുക. 'റംസാനില്‍ മുഹമ്മദ്‌നബി കാറ്റിനേക്കാള്‍ ഔദാര്യം ചെയ്യാറുണ്ട്'-(ഹദീസ്).




MathrubhumiMatrimonial