Crime News

ഉതുപ്പ് വര്‍ഗ്ഗീസ് മുന്‍കൂര്‍ ജാമ്യത്തിന്; ഹാജരാകുന്നത് ശ്രീധരന്‍പിള്ള

Posted on: 21 Apr 2015


കൊച്ചി: നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസിനായി അഭിഭാഷകനും ബി.ജെ.പി നേതാവുമായ പി.ശ്രീധരന്‍ പിള്ള ഹാജരാവും. ക്രിമിനല്‍ കേസ് ആയതിനാലാണ് ഏറ്റെടുക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കുവൈത്തിലേക്ക് ഒളിവില്‍ പോയ ഉതുപ്പ് വര്‍ഗ്ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സാഹായം തേടിയേക്കുമെന്ന സാഹചര്യത്തിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

അതിനിടെ കുവൈത്തില്‍ ഒളിവിലുള്ള ഉതുപ്പ് വര്‍ഗ്ഗീസിനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പക്ഷെ കുവൈത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് ഉതുപ്പ് വര്‍ഗ്ഗീസിനെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്. ഏതാനും ദിവസങ്ങളായി കുവൈത്തിലുള്ള ഇയാള്‍ ആരോഗ്യമന്ത്രാലയം ഹെഡ് ഓഫീസിലെത്തി പുതുതായി എത്തിയ നഴ്‌സുമാരില്‍നിന്ന് ബാക്കിതുക കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുകയുണ്ടായി. ഇതെത്തുടര്‍ന്ന് ഇയാളും ഗുണ്ടകളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുവൈത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുവൈത്തിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍-സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സി.ബി.ഐ. കണക്കുകൂട്ടുന്നത്. പക്ഷെ നഴ്‌സുമാരോ മറ്റോ കുവൈത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരെ കേസൊന്നുമില്ല.

തട്ടിപ്പിന് സഹായിച്ചുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്‌സ് എല്‍. അഡോള്‍ഫസിനെ പ്രതിയാക്കി സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അഡോള്‍ഫസിന്റെ പങ്ക് വ്യക്തമാകുന്നതിനും ഉതുപ്പ് വര്‍ഗീസിനെ ചോദ്യം ചെയ്യണം. ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയാല്‍ മാത്രമെ ഉതുപ്പിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ പോലീസിന് കേസെടുക്കാന്‍ കഴിയൂ.

ഇയാളെ പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഈ ആഴ്ച സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കാനിരിക്കയാണ്. ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുകയും എംബസികളില്‍ അറിയിക്കുകയും ചെയ്യ്തതിന് ശേഷം അവസാന ഘട്ടമെന്ന നിലയിലാകും സി.ബി.ഐ അറസ്റ്റിനായി വിദേശ ഏജന്‍സികളുടെ സഹായം തേടുക.

ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് വരുന്നതിന് മുമ്പുതന്നെ ഇയാള്‍ കൊച്ചിയിലെത്തി കീഴടങ്ങുമെന്നും സി.ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ സറഫയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.

 

 




MathrubhumiMatrimonial