goodnews head

വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന ഹോട്ടല്‍ ജീവനക്കാരന് മുപ്പത് ലക്ഷം നല്‍കാന്‍ വിധി

Posted on: 19 Apr 2015


കോട്ടയം: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ ഹോട്ടല്‍ ജീവനക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നീണ്ടൂര്‍ നരിക്കുന്നേല്‍ ഷാജി ഫ്രാന്‍സിസിനാണ് തുക അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജോര്‍ജ് മാത്യു വിധി പ്രസ്താവിച്ചത്. 2013 ഫിബ്രവരി 25ന് പുലര്‍ച്ചെ ഭാര്യയുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ കുടമാളൂര്‍ കുരിശുപള്ളിക്കുസമീപം പിന്നില്‍നിന്ന് ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

തലയ്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് വൈക്കത്തെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. കുമളിയില്‍ ഹോട്ടല്‍ജീവനക്കാരനായിരുന്ന ഷാജിക്കുവേണ്ടി ഭാര്യ ആലീസാണ് ഹര്‍ജി നല്‍കിയത്. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ഹര്‍ജിക്കാരന് 87 ശതമാനം ശാരീരികന്യൂനതയുള്ളതായി കണ്ടെത്തി. ഭാവിചികിത്സയ്കായുള്ള രണ്ടേകാല്‍ ലക്ഷം രൂപയടക്കമാണ് 30 ലക്ഷം രൂപ അനുവദിച്ചത്. ഒരുമാസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി തുക കോടതിയില്‍ കെട്ടിവെക്കണം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. പി.പി.ജോസഫ്, എ.ആര്‍.കലേഷ് കുമാര്‍ എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial