Crime News

ഡെസ്റ്റമണ്‍ വധക്കേസ്: പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

Posted on: 18 Apr 2015


മാവേലിക്കര: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡെസ്റ്റമണ്‍ (26) കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ശനിയാഴ്ച കൃത്യം നടന്ന കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന്റെ കവാടത്തിന് സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അറനൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (സായിപ്പ്-23), കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ് (23) എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

മാവേലിക്കര സി.ഐ. ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതികളെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തു. കാറിന്റെ ഡിക്കി തുറന്നുകിടക്കുന്നത് ഡെസ്റ്റമണും ഒപ്പമുള്ളവരും വിളിച്ചുപറഞ്ഞത് തങ്ങളെ അസഭ്യം പറഞ്ഞതാണെന്ന ധാരണയില്‍ വാക്കേറ്റമുണ്ടാവുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കത്തിയെടുത്ത് കുത്തുകയും ചെയ്‌തെന്ന ആദ്യമൊഴിയില്‍ത്തന്നെ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്.

കൃത്യത്തിനുശേഷം കാറില്‍ മാവേലിക്കര ഭാഗത്തേക്ക് വന്ന പ്രതികള്‍ കരയംവട്ടം ജങ്ഷനില്‍നിന്ന് വടക്കോട്ട് തിരിഞ്ഞ് പോകുന്നതിനിടെ വയലിലേക്ക് കത്തി വലിച്ചെറിഞ്ഞതായി പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കൃത്യം നടന്നപ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നോ എന്ന് സംശയമുള്ളതിനാല്‍ പോലീസ് ഈ മൊഴി പൂര്‍ണ്ണ വിശ്വാസത്തിലെടുത്തിട്ടില്ല. ഞായറാഴ്ച പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ അതിനുമുമ്പ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.

 

 




MathrubhumiMatrimonial