Crime News

അപകടമരണമെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയ കേസ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്‌

Posted on: 18 Apr 2015


തിരുവനന്തപുരം: യുവതി പൊള്ളലേറ്റ് മരിച്ചത് അപകടം മൂലമാണെന്ന് ലോക്കല്‍ പോലീസ് എഴുതിത്തള്ളിയ കേസ്, കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വിളപ്പില്‍ പടവന്‍കോട് വിളയില്‍ ദേവീക്ഷേത്രത്തിന് സമീപം മേലേതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷൈജി(26) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മണികണ്ഠനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

2013 സപ്തംബര്‍ 26നായിരുന്നു സംഭവം. മണ്ണെണ്ണവിളക്ക്‌ െചരിഞ്ഞ് ദേഹത്തുവീണ്‌ െപാള്ളലേറ്റുവെന്ന നിലയില്‍ ആശുപത്രിയിലായ ഷൈജി, രണ്ടാഴ്ചയ്ക്കുശേഷമായിരുന്നു മരിച്ചത്. കേസന്വേഷിച്ച വിളപ്പില്‍ശാല േപാലീസ് സംഭവം അപകടമരണമാണെന്ന് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ഷൈജിയുടെ അമ്മ അമ്പിളി ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചത്. ആത്മഹത്യ ചെയ്യുന്നതിനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം അതില്‍നിന്ന് പിന്‍വാങ്ങിയ ഷൈജിയുടെ ശരീരത്തില്‍ മണികണ്ഠന്‍ തീപ്പെട്ടി ഉരച്ചിടുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത്.
മറ്റൊരു സ്ത്രീയുമായി മണികണ്ഠനുള്ള അടുപ്പത്തെ തുടര്‍ന്ന് ഷൈജിയും മണികണ്ഠനും വഴക്കിടുന്നത് പതിവായിരുന്നു. സംഭവദിവസം ഷൈജിയും മണികണ്ഠനുമായി അടുപ്പമുള്ള സ്ത്രീയും തമ്മില്‍ ഫോണിലൂടെ വഴക്കിട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ മണികണ്ഠന്‍, മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ മര്‍ദ്ദിച്ചെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഷൈജി അടുക്കളയില്‍നിന്ന് മണ്ണെണ്ണയെടുത്ത് ശരീരത്തൊഴിച്ച് തീകൊളുത്താന്‍ ഒരുങ്ങുന്നതിനിടെ കുഞ്ഞ് മുറ്റത്തിരുന്ന് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്മാറിയ ഷൈജിയുടെ ദേഹത്തേക്ക് മണികണ്ഠന്‍ തീപ്പെട്ടി ഉരച്ചിടുകയായിരുെന്നന്ന് അന്വേഷണസംഘം അറിയിച്ചു.

താന്‍ മരിക്കില്ലെന്നും ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയാല്‍ മണികണ്ഠനോടൊപ്പമാണ് കഴിയേണ്ടതെന്നും കരുതി മൊഴിയെടുക്കാനെത്തിയ മജിസ്‌ട്രേറ്റിനോട് മണികണ്ഠന് അനുകൂലമായ മൊഴിയാണ് ഷൈജി നല്‍കിയതെന്നും അന്വേഷണസംഘം അറിയിച്ചു. എന്നാല്‍, തന്റെ ഒന്നര വയസ്സുള്ള മകളെ മണികണ്ഠനെ ഏല്പിക്കരുതെന്നും തനിക്ക് സംഭവിച്ചത് അപകടമല്ലെന്നും ഷൈജി മരിക്കുന്നതിനുമുമ്പ് ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ മണികണ്ഠനെതിരെ വിളപ്പില്‍ശാല പോലീസില്‍ മറ്റു കേസുകളുമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

ക്രൈംബ്രാഞ്ച് എസ്.പി. ഡി.കെ.ജയരാജിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. എം.രാധാകൃഷ്ണന്‍ നായര്‍, എസ്.ഐ.മാരായ ഗോപാലകൃഷ്ണന്‍, വിജയന്‍, ശശികുമാര്‍, മധുസൂദനന്‍നായര്‍, സി.പി.ഒ.മാരായ ഉണ്ണികൃഷ്ണന്‍, വിനോദ്, ശ്രീലേഖ, ശോഭിത എന്നിവരാണ് കേസ് അന്വേഷിച്ചത്. മണികണ്ഠനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial