Crime News

ലീബയെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു; ലീബയ്ക്ക് നീതി ഇനിയും അകലെ

Posted on: 12 Apr 2015


വരാപ്പുഴ: മോഷണക്കുറ്റം ആരോപിച്ച് ചേരാനെല്ലൂര്‍ സ്വദേശിനി ലീബയെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ആഗസ്ത് 23-നാണ് മോഷണക്കുറ്റം ആരോപിച്ച് ലീബയെ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രൂരമായ മര്‍ദനത്തിനിരയായ ലീബ തലയ്ക്കും നട്ടെല്ലിനും പരിക്കുപറ്റി മാസങ്ങളോളം ചികിത്സയില്‍ ആയിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം മൂലം ലീബ ഇപ്പോഴും വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ഉള്‍പ്പെടെ ഏഴ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായത്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരന്തര സമരം നടത്തിയതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച് മാസങ്ങള്‍ ഏറെയായെങ്കിലും കേസുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലാത്ത സ്ഥിതിയാണ്. ലീബയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കല്‍ മാത്രമാണ് ആകെ നടന്നിട്ടുള്ളത്.

വീട്ടുജോലിക്ക് നിന്നിരുന്നയിടത്തു നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പോലീസ് ലീബയെ കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടന്ന് എട്ട് മാസത്തിലേറെ പിന്നിട്ടിട്ടും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ല. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷവും പോലീസ് പലവട്ടം ലീബയെ ചോദ്യം ചെയ്തിരുന്നു. ലീബയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പല പ്രാവശ്യം കയറിയിറങ്ങിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താനായില്ല. കേസ് അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും ലീബയെ മര്‍ദിച്ച കേസില്‍ സസ്‌പെന്‍ഷനില്‍ പോയ എസ്.ഐ.യേയും രണ്ട് പോലീസുകാരേയും സര്‍വീസില്‍ തിരിച്ചെടുത്തു.

ലീബയോട് പോലീസ് പകപോക്കുകയാണെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. കസ്റ്റഡിയിലിരിക്കെ ലീബയില്‍ നിന്നു വാങ്ങിയ താലിമാലയുള്‍െപ്പടെയുള്ളവ ഇനിയും തിരിച്ച് നല്‍കിയിട്ടുമില്ല. ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ലീബ ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് ഇത് തിരികെ നല്‍കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ലീബയുടെ ബന്ധുക്കള്‍ പലവട്ടം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും പോലീസ് പല കാരണങ്ങള്‍ പറഞ്ഞ് മടക്കി.

കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് കിടപ്പിലായ ലീബ ഇപ്പോള്‍ കഴിയുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ്. വീട്ടുവേല ചെയ്ത് ഉപജീവനം നടത്തിയിരുന്ന തനിക്കിപ്പോള്‍ അതിനുപോലും കഴിയുന്നില്ലേല്ലാ എന്നോര്‍ക്കുമ്പോള്‍ സഹിക്കാനാകുന്നില്ലെന്നും ലീബ പറയുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കാനെങ്കിലും കഴിഞ്ഞെങ്കിലെന്നാണ് ചേരാനെല്ലൂരിലെ ഷീറ്റ് വലിച്ചുകെട്ടിയ ഒറ്റമുറിയിലിരുന്ന് ഇപ്പോള്‍ ലീബ പ്രാര്‍ത്ഥിക്കുന്നത്.

 

 




MathrubhumiMatrimonial