Crime News

ഒളികാമറ: വസ്ത്രക്കടകളില്‍ പോലീസ് പരിശോധന നടത്തി

Posted on: 08 Apr 2015


തിരുവനന്തപുരം: തലസ്ഥാനത്തെ വസ്ത്ര സ്ഥാപനങ്ങളില്‍ സിറ്റി പോലീസ് പരിശോധന നടത്തി. സ്ത്രീകള്‍ വസ്ത്രംമാറുന്നിടത്ത് ഒളി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. ഒരിടത്തും ഒളികാമറ കണ്ടെത്താനായില്ല. 'ഓപ്പറേഷന്‍ ഡിഗ്നിറ്റി' എന്ന പേരില്‍ തിങ്കളാഴ്ച തുടങ്ങിയ പരിശോധന ചൊവ്വാഴ്ചയും തുടര്‍ന്നു. ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒളികാമറ കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെയറിന്റെ സഹായത്തോടെയായിരുന്നു പരിശോധന. കടകളിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. റിക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍ സ്ത്രീകളുടെ മാനത്തെ ഹനിക്കുന്നതരത്തില്‍ എന്തെങ്കിലും ഉണ്ടോയെന്നും പരിശോധിച്ചു.

സ്ത്രീകള്‍ വസ്ത്രംമാറുന്ന സ്ഥലം, സ്ത്രീകളുടെ ശൗചാലയം എന്നിവിടങ്ങളില്‍ കാമറ വച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തി. വസ്ത്രശാലകളില്‍ മോഷണം വ്യാപകമായി നടക്കുന്നതിനാലാണ് വസ്ത്രം മാറുന്ന സ്ഥലമൊഴിച്ച് മറ്റിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കടയുടമകള്‍ പോലീസിനോട് പറഞ്ഞു.

മ്യൂസിയം സര്‍ക്കിള്‍ ഇന്‍െസ്പക്ടര്‍ ജി.എല്‍. അജിത്കുമാര്‍, കണ്‍ന്റോണ്‍മെന്റ് സി.ഐ. അനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. സാങ്കേതിക വിദഗ്ധരും പരിശോധനയില്‍ പങ്കാളികളായി.

 

 




MathrubhumiMatrimonial