Crime News

ചീട്ടുകളിയെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ കൊന്ന് കത്തിച്ചു

Posted on: 07 Apr 2015


ലക്കര: ചീട്ടുകളിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊന്ന് വഴിയരികിലിട്ടു കത്തിച്ചു. മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ പിടികൂടി.

കുറുമല കല്‍പ്പടവീട്ടില്‍ നാരായണന്റെ മകന്‍ ബാലന്‍ എന്ന രാമകൃഷ്ണന്‍ (58) ആണ് മരിച്ചത്. പ്രതി കുറുമല അള്ളന്നൂരില്‍ രാധാകൃഷ്ണ(56)നാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര കുറുമലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

തമിഴ്‌നാട്ടില്‍ കിടക്കക്കമ്പനിയിലാണ് മരിച്ച ബാലന്‍ ജോലിചെയ്തിരുന്നത്. കുടുംബക്കാരുമായി അത്രബന്ധം പുലര്‍ത്താതിരുന്ന ബാലന്‍ വല്ലപ്പോഴുമൊക്കെ നാട്ടിലെത്തുകയും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ ഒരാഴ്ചമുമ്പ് നാട്ടിലെത്തിയതായിരുന്നു ബാലന്‍. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്യുന്നതിനിടയില്‍ ബാലന്റെ കൈയിലുള്ള പണം രാധാകൃഷ്ണന്‍ കളിച്ചു നേടി. ഇതിനെ സംബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം എല്‍.ഐ.സിപ്പടിയില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഈ തര്‍ക്കം രാത്രിയില്‍ രൂക്ഷമാവുകയും അടിയിലെത്തിച്ചേരുകയും ചെയ്തു. കുറുമല സ്‌കൂളിന് സമീപമുള്ള റോഡരികിലെ കാനയില്‍ ബാലന്‍ വീഴുകയും രാധാകൃഷ്ണന്‍ കരിങ്കല്ലുപയോഗിച്ച് ബാലന്റെ തലയില്‍ കുത്തിക്കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇതിനുശേഷം ഒരു കിലോമീറ്ററോളം അകലെയുള്ള സഹോദരിയുടെ വീട്ടില്‍നിന്ന് ആരുമറിയാതെ മണ്ണെണ്ണ കൊണ്ടുവന്ന് ബാലനെ കാനയില്‍ വെച്ചുതന്നെ കത്തിച്ച് മരണം ഉറപ്പുവരുത്തുകയും പ്രതി ഒളിവില്‍പ്പോവുകയുമായിരുന്നു. സംഭവമറിഞ്ഞ ഉടന്‍തന്നെ സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. സന്തോഷ്‌കുമാര്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. വെളപ്പായ സ്വദേശിനി റിട്ട. അധ്യാപിക ഭവാനിയാണ് ബാലന്റെ ഭാര്യ. അമ്മ: നാരായണിക്കുട്ടി. ബിപിന്‍, ബിജു എന്നിവര്‍ മക്കളാണ്.

 

 




MathrubhumiMatrimonial