Crime News

നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് ഒമ്പത് വര്‍ഷം

Posted on: 07 Apr 2015


തൊടുപുഴ: ബെംഗളൂരുവിലെ നഴ്‌സിങ് പഠനത്തിനിടെ കാണാതായ ദിവ്യാ മോഹന്റെ അമ്മ പന്നൂര്‍ കരിമ്പനച്ചാലില്‍ ഇന്ദിരാ മോഹനന്‍ കണ്ണീരോടെ ഇന്നും കാത്തിരിക്കുകയാണ്. മകളെ കാണാതായിട്ട് ഒമ്പത് വര്‍ഷമായി. തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി ഇവര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. 2006 ഫിബ്രവരി 21നാണ് ദിവ്യയെ കാണാതായത്.

ശ്രീനഗര്‍ കോളേജ് ഓഫ് നഴ്‌സിങ് എന്ന സ്ഥാപനത്തില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. അമ്മ നല്‍കിയ പരാതിയില്‍ െബംഗളൂരുവിലെ ത്യാഗരാജനഗര്‍ പോലിസ് െേകസടുത്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും പരാതികൊടുത്തു. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തൊടുപുഴയിലുള്ള ദിവ്യയുടെ സഹപാഠിയുടെ വീട്ടില്‍ പോയി തിരക്കിയെങ്കിലും അവരും ഒരു വിവരവും നല്‍കിയില്ലെന്ന് ഇന്ദിര പരാതിയില്‍ പറയുന്നു . കോളജ് അധികൃതരും മൗനം പാലിക്കുകയാണ് ചെയ്തത്.

ഇതിനിടെ, കുട്ടിയെ കാണാതായതിനുശേഷം രവി, സാജു എന്നിവര്‍ വീട്ടില്‍വന്ന് നിങ്ങളുടെ മകളെ ഉടനെ കിട്ടും എന്നുപറഞ്ഞിട്ടു പോയതായി അമ്മ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആ സമയത്തെ എം.എല്‍.എ. പി.ടി.തോമസിനു ഒരു കത്തു കിട്ടിയിരുന്നു. കുട്ടിയെ കാണാതായി നാലുമാസത്തിനുശേഷമാണ് അന്നത്തെ മുഖ്യമന്ത്രിക്ക് പരാതിനല്‍കിയത്. കര്‍ണാടക പോലിസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതായുള്ള അറിയിപ്പ് ഇവര്‍ക്കു കിട്ടി. കര്‍ണാടകയിലെ സര്‍ക്കാര്‍ റേഡിയോകളിലും ദിനപ്പത്രങ്ങളിലെല്ലാം പോലിസ് പരസ്യം നല്‍കിയെങ്കിലും വിവരമൊന്നും കിട്ടിയില്ലെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം ഉള്‍പ്പടുത്തി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനംനല്‍കിയിട്ടുണ്ട്. മകള്‍ ജീവനോടെയിരിപ്പുണ്ടോ എന്നെങ്കിലും അറിഞ്ഞാല്‍ മതിയായിരുെന്നന്ന് അമ്മ പറയുന്നു.



 

 




MathrubhumiMatrimonial