Crime News

രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: 03 Apr 2015


ആലുവ: കുട്ടമശ്ശേരി ഐഡിയല്‍ ഇംപക്‌സ് എന്ന സ്ഥാപനത്തില്‍ കയറി സി.ഐ.ടി.യു. അംഗങ്ങളായ ചുമട്ടു തൊഴിലാളികളെ ആക്രമിച്ച കേസ്സില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കീഴ്മാട് മലയന്‍കാട് നെയ്യത്താല്‍ വീട്ടില്‍ എന്‍.കെ. ഹമീദ് (45), മാറമ്പള്ളി കുന്നത്തുകര മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്. റഫീക് (35) എന്നിവരെയാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.ഐ. ഫൈസലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി അമ്പാട്ടുകാവ് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.

ഇരുവരും എസ്.ഡി.പി.ഐ.യുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി.
കുട്ടമേശ്ശരി കോലായില്‍ റഹീം അലിയാര്‍ (38), കുട്ടശ്ശേരി വട്ടപ്പറമ്പില്‍ സിദ്ദിഖ് കുഞ്ഞുമുഹമ്മദ് (35), കുമ്പളം പുത്തേഴത്ത് റഷീദ് അബൂബക്കര്‍ എന്നിവര്‍ മാര്‍ച്ച് 25ന് അറസ്റ്റിലായിരുന്നു.

റഹീമും സിദ്ദിഖും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരും റഷീദ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയ ആളുമാണ്.
മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായാണ് തൊഴിലാളികളെ മര്‍ദിച്ചത്.

മാര്‍ച്ച് 16നായിരുന്നു സംഭവം. എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ്സ അദ്ധ്യാപകന് മര്‍ദനമേറ്റതിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം.

നാദാപുരം ആവര്‍ത്തിക്കരുതെന്ന് ഓര്‍മപ്പെടുത്തി വിവാദ പോസ്റ്ററും പ്രതികള്‍ കുട്ടമശ്ശേരിയില്‍ പതിപ്പിച്ചിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial