Crime News

കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് നിരീക്ഷണം തുടങ്ങി

Posted on: 03 Apr 2015


ആലപ്പുഴ: ക്വട്ടേഷന്‍സംഘങ്ങളെയും ലഹരിമാഫിയയെയും കുടുക്കാന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം തുടങ്ങി. എട്ട് പോലീസ്സംഘങ്ങളാണ് 24 മണിക്കൂറും റോന്തുചുറ്റുന്നത്. പുതുതായി അനുവദിച്ച നാല് ജീപ്പുകളിലും നാല് ബൈക്കുകളിലുമായാണ് പോലീസ്സംഘങ്ങള്‍ പട്രോളിങ് നടത്തുന്നത്.

പോലീസ് കണ്‍ട്രോള്‍റൂമിന്റെ നിയന്ത്രണത്തിലാണ് പട്രോളിങ് സംഘങ്ങളുടെ പ്രവര്‍ത്തനം. ആലപ്പുഴ നഗരപരിധിയിലുള്ള സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളുടെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പട്രോളിങ്. ഒരു എസ്.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്നതാണ് ജീപ്പിലെ പട്രോളിങ് സംഘം. വയര്‍ലെസ് സംവിധാനത്തോടുകൂടി രണ്ടു പോലീസുകാരാണ് ബൈക്കില്‍ റോന്തുചുറ്റുക.
ഏതെങ്കിലും പ്രദേശത്ത് കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന വിവരം കിട്ടിയാലുടന്‍ സംഘം സ്ഥലത്തെത്തും. പാതിരപ്പള്ളി മുതല്‍ കളര്‍കോടുവരെ ദേശീയപാതയ്ക്ക് ഇരുവശമുള്ള ഭാഗങ്ങളിലും സംഘങ്ങളുടെ നിരീക്ഷണമുണ്ടാകും. പുതുതായി തുടങ്ങിയ പട്രോളിങ് വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്‍ നിര്‍വഹിച്ചു.

ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂമില്‍ തുടങ്ങിയ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് 1099 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരങ്ങള്‍ പോലീസിനെ അറിയിക്കാം. കഴിഞ്ഞദിവസങ്ങളിലായി ലഭിച്ച പരാതികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ഷീ ടാക്‌സി സംവിധാനവും ആലപ്പുഴയില്‍ ഉടന്‍ തുടങ്ങും. യാത്രാനിരക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ റെയില്‍വേസ്റ്റേഷന് പുറമെ വിവിധ കേന്ദ്രങ്ങള്‍ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ തുടങ്ങുന്നതിനും നടപടിയെടുക്കും. ഇതോടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് പോലീസ് കരുതുന്നത്.

 

 




MathrubhumiMatrimonial