Crime News

പോലീസുദ്യോഗസ്ഥന്‍ അകാരണമായി മര്‍ദിച്ചെന്ന് പരാതി

Posted on: 03 Apr 2015


കോഴഞ്ചേരി: പോലീസുദ്യോഗസ്ഥന്‍ അകാരണമായി മര്‍ദിച്ചെന്ന് കാട്ടി യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
പുല്ലാട് തെക്കേടത്ത് ഗോപീകൃഷ്ണനാണ് കോയിപ്രം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പുഷ്പകുമാറും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി നല്‍കിയത്.

പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഇങ്ങനെ പറയുന്നു: മാര്‍ച്ച് 22ന് വൈകീട്ട് 4ന് സുഹൃത്തിനൊപ്പം മാരാമണ്ണിലെ ബിയര്‍ പാര്‍ലറില്‍ ആഹാരം കഴിച്ചശേഷം തിരികെ ഇറങ്ങുമ്പോള്‍ കോയിപ്രം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പുഷ്പകുമാര്‍ രണ്ട് മണ്ണുമാഫിയ സംഘത്തിനൊപ്പം എത്തി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് പുല്ലാട്ട് മണ്ണ് അടിക്കുന്നവരെ തടയുമോ എന്ന് ചോദിച്ച് മര്‍ദിച്ചു. പുഷ്പകുമാറിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ തന്നെ പിടിച്ചുനിര്‍ത്തിക്കൊടുത്തസമയത്ത് പുഷ്പകുമാര്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് ഇടതുകണ്ണിനും മൂക്കിനും അടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു.

ഇതേത്തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോേളജിലും ചികിത്സ തേടിയിരുന്നു.
ചികിത്സയിലിരിക്കേയും അതിനുശേഷവും പുഷ്പകുമാറും ഗുണ്ടകളും ചേര്‍ന്ന് വീട്ടിലെത്തി അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തി.

ഇതുസംബന്ധിച്ച് കേസിനുപോയാല്‍ കള്ളക്കേസില്‍ കുടുക്കി വഴിയാധാരമാക്കുമെന്നും ഭീഷണി ഉള്ളതിനാലാണ് പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതെന്നും പരാതിയില്‍ പറയുന്നു.495-ാം നമ്പര്‍ ക്യാമ്പ് ഡി.പി.എല്‍./2015/പി.ടി.എ. പ്രകാരം ഏപ്രില്‍ 1ന് പരാതി സ്വീകരിച്ച ജില്ലാ പോലീസ് മേധാവി പോലീസുദ്യോഗസ്ഥനായ എതിര്‍കക്ഷി ആവലാതി കക്ഷിയെ മര്‍ദിച്ചതിന്റെ തുടര്‍നടപടികള്‍ക്കായി പത്തനംതിട്ട ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി.

 

 




MathrubhumiMatrimonial