Crime News

മൂന്നാംമുറ: ഉന്നത പോലീസുദ്യോഗസ്ഥനെതിരെയും അന്വേഷണം

Posted on: 31 Mar 2015


കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനുനേരെ മൂന്നാം മുറ പ്രയോഗിച്ച സംഭവത്തില്‍ ജില്ലയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനും പങ്കുണ്ടെന്ന് സൂചന. ഈ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും മര്‍ദിച്ച് അവശനാക്കിയതും. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നോ സംഭവമെന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് പറഞ്ഞു. സംഭവത്തില്‍ ഡിവൈ.എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡിലെ പോലീസുകാരായ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍ എബ്രഹാം, പ്രദീപ് ചവറ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സുനില്‍ എബ്രഹാമിന്റെ ബന്ധുവായ പെണ്‍കുട്ടിയോട് മൊബൈല്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്ന് ആരോപിച്ച് യുവാവിനെ സുനില്‍ എബ്രഹാമും പ്രദീപ് ചവറയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്.) ഡിവൈ.എസ്.പി.യാണ് പരാതി അന്വേഷിച്ചത്. പ്രാഥമികാന്വേഷണത്തില്‍ മര്‍ദനം നടന്നതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രണ്ട് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 

 




MathrubhumiMatrimonial