goodnews head

തോല്പിക്കാനാവില്ല, ഒന്നിനും ഈ സഖാവിനെ

Posted on: 31 Mar 2015


ഇന്ത്യയെ അറിയാന്‍ ബ്രിട്ടോയുടെ യാത്ര

കൊച്ചി: ഒരിക്കല്‍ ഒളിച്ചുകളിച്ചൊന്ന് പേടിപ്പിച്ചതാണ് വലതുകണ്ണ്. കാഴ്ച പോയെന്നു തന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് ഒരു ദിവസത്തിന്റെ ഇടവേളയില്‍ കണ്ണുകളിലേക്ക് വീണ്ടും വെളിച്ചമെത്തി.

ഇരുണ്ട മണിക്കൂറുകളിലാണ് ജീവിതത്തോട് പ്രണയം വളര്‍ന്നത്. വിദ്യാര്‍ത്ഥി സഖാവായിരിക്കെ പിന്നിട്ട വഴികളിലൂടെ വീണ്ടുമൊന്ന് നടക്കാനായി മോഹം. മിഥില യൂണിവേഴ്‌സിറ്റിയിലെ പഴയ കൂട്ടുകാരെക്കുറിച്ച് കൂടി ഓര്‍ത്തപ്പോള്‍... യാത്ര ചെയ്യാതെ പറ്റില്ലെന്നായി.
മനസ്സ് നിറയ്ക്കാനുള്ള കാഴ്ചകള്‍ തേടിയാണ് മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ യാത്രയ്‌ക്കൊരുങ്ങുന്നത്. ഇന്ത്യയെ അറിയാന്‍ കൂടിയാണ് ഈ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ കൊച്ചി വടുതലയിലെ വീട്ടില്‍ നിന്ന് പുറപ്പെടും. മഴ കനത്ത് പെയ്യും മുന്‍പ് തിരിച്ചെത്തണം.
യാത്രയ്ക്കായി ആകെ ഒരുങ്ങിയത് വീട്ടുമുറ്റത്ത് വെറുതെ കിടന്നിരുന്ന അംബാസഡര്‍ കാറാണ്.

വീല്‍ ചെയറും യൂറിന്‍ ബോട്ടിലും വാക്കറും കിടക്കയും കാറിന്റെ ഭാഗമായിക്കഴിഞ്ഞു. ഒപ്പം രണ്ട് കന്നാസ് നിറയെ കുടിവെള്ളവും. ഇതൊഴികെ വേറെ ലഗേജൊന്നുമില്ല. ബിഹാര്‍ സ്വദേശിയായ സഹായി അര്‍ജുന്‍ ദാസ് പതിവുപോലെ ഒപ്പമുണ്ടാകും. വയനാട്ടുകാരന്‍ ജിജോയാണ് ഡ്രൈവറുടെ സീറ്റില്‍.

കാറിലാണെങ്കിലും യാത്ര ലോ ബജറ്റ് തന്നെ. ൈകയിലുണ്ടായിരുന്നതെല്ലാം കൂടി 60,000 രൂപ യാത്രയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഡ്രൈവറുടെയും സഹായിയുടെയും ശമ്പളവും മുന്‍കൂട്ടി മാറ്റി. ചോദിച്ചില്ലെങ്കിലും ചില സുഹൃത്തുക്കള്‍ അറിഞ്ഞ് സഹായിച്ചു; കാറിന്റെ ടയര്‍ മാറ്റി നല്‍കിയും മറ്റും.

പണത്തിന്റെ കുറവും അസുഖവും ഭക്ഷണവുമൊന്നും പേടിപ്പിക്കുന്നില്ലെന്ന് ബ്രിട്ടോ പറയുന്നു. ഇന്ത്യയിലെങ്ങും ഇത് കല്യാണങ്ങളുടെ കാലമാണ്; മാമ്പഴത്തിന്റെയും. അതിനാല്‍ പട്ടിണി കിടക്കേണ്ടി വരില്ല. ചെലവ് കുറയ്ക്കുകയുമാകാം. ഉത്തരേന്ത്യന്‍ കല്യാണങ്ങളെല്ലാം സംഗീതമയമാണ്. ഷെഹനായ് കേട്ട്, തബലയും സിത്താറും സരോദുമെല്ലാം ആസ്വദിച്ച്...ഗംഗയിലും യമുനയിലുമെല്ലാം കുളിച്ച്...യാത്ര തീര്‍ച്ചയായും സുന്ദരമായിരിക്കും.

''പട്ടിണി കിടന്ന് ചത്താലും ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഞാന്‍ മടങ്ങില്ല. രോഗങ്ങള്‍ക്കെന്നെ തോല്പിക്കാനാകില്ല. വിലാപങ്ങള്‍ ഉയരില്ല ഈ നാവില്‍ നിന്ന്. കുറവുകള്‍ വിളിച്ചുകൂവി നിന്ദിച്ചാലും എനിക്ക് നോവില്ല...ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് ഞാന്‍ മടങ്ങിയെത്തും...'' വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം.

വടുതല ടു ഹിമാലയ

കേരളത്തിലെ കാഴ്ചകളൊന്നും സൈമണ്‍ ബ്രിട്ടോയുടെ യാത്രാ ലക്ഷ്യങ്ങളിലില്ല. അജന്തയും എല്ലോറയും നളന്ദയും ഭോപ്പാലും തുടങ്ങി ഇന്ത്യയിലെ കുഗ്രാമങ്ങളിലേക്കും ഹിമാലയത്തിലേക്കും നീണ്ടുകിടക്കുകയാണ് യാത്രാവഴി. ഹിമാലയ യാത്ര ബജറ്റിനനുസരിച്ച് ചുരുങ്ങും. ഗോമുഖില്‍ പോകണമെന്ന് ആഗ്രഹമുണ്ട്. നടക്കാനാകാത്തതിനാല്‍ യാത്രയ്ക്ക് ഡോളി വേണ്ടിവരും. ഇതിന് ചെലവ് ഏറെയാകുമെങ്കില്‍ ഉപേക്ഷിക്കും.

10,000 രൂപയുടെ മാസ െപന്‍ഷനാണ് ആകെയുള്ള വരുമാനം. അതിലൊതുങ്ങുന്ന ആര്‍ഭാടമേ യാത്രയുടെ അജണ്ടയിലുള്ളൂ.
സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിക്ക് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത് ലോക്കല്‍ കമ്മിറ്റി അംഗത്വം മാത്രമാണ്. മൂന്ന് മാസത്തോളം നീളുന്ന യാത്രയായതിനാല്‍ പാര്‍ട്ടിയെ അറിയിക്കണം.

നട്ടെല്ലിന് ക്ഷതം പറ്റി കിടക്കയോട് ചേര്‍ന്നിട്ട് 32 വര്‍ഷമായി. പത്ത് വര്‍ഷം പൂര്‍ണമായും കിടപ്പ് തന്നെയായിരുന്നു. പിന്നെ പതിയെ വീല്‍ച്ചെയറിലായി. പഴയപോലെ പാര്‍ട്ടി പരിപാടികള്‍ക്കൊന്നും സഖാവിനെ കാണാറില്ല. എന്തുപറ്റിയെന്ന ചോദ്യത്തിന് 'സംഘടനാ പ്രവര്‍ത്തനത്തിന്‌ ൈകയും കാലും നിര്‍ബന്ധമാണെന്ന് ' മറുപടി.

 

 




MathrubhumiMatrimonial