Crime News

കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോമിനും നാല് യുവതികള്‍ക്കും ഉപാധികളോടെ ജാമ്യം

Posted on: 31 Mar 2015


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പിടിയിലായ യുവനടനും നാല് യുവതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്ന്് മുതല്‍ അഞ്ച് വരെ പ്രതികളായ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലെസ്സി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയതിനാല്‍ തടങ്കല്‍ ആവശ്യമില്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവും കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധിയും കോടതി പരിഗണിച്ചു. പത്ത് പൊതികളിലായി ഏഴ് ഗ്രാം കൊക്കെയ്‌നാണ് ഒന്നാം പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.

ജാമ്യത്തിന് ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്കണമെന്നതാണ് ഒരു ജാമ്യവ്യവസ്ഥ. ആറ് മാസം വരെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. താമസസ്ഥലവും വിളിച്ചാല്‍ ലഭ്യമാകുന്ന മൊബൈല്‍ ഫോണ്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയും വേണം.

വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിടരുത്. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണം. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കടവന്ത്രയിലേക്ക് മയക്കുമരുന്ന് എത്തിച്ചതിനു പിന്നില്‍ ചെന്നൈയിലെ ലോബിക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. ഏതായാലും കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയതായും ഡി.ജി.പി. ടി. ആസഫലി അറിയിച്ചു.

കടവന്ത്രയിലെ ഫ്‌ലാറ്റില്‍ ജനവരി 30ന് രാത്രി 12 മണിക്ക് നടന്ന പരിശോധനയിലാണ് സ്‌മോക്ക് പാര്‍ട്ടിക്കിടെ ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിയുടെ പക്കല്‍ നിന്ന് പോളിത്തീന്‍ ബാഗില്‍ പത്ത് പൊതികളിലായി വെളുത്ത പൊടി കണ്ടെടുത്തിരുന്നു. പരിശോധനയില്‍ അത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തി.

ജനവരി 31 മുതല്‍ ഹര്‍ജിക്കാരായ അഞ്ച്‌പേരും പോലീസ് കസ്റ്റഡിയിലാണ്. മുന്‍പ് മാര്‍ച്ച് 10ന് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികള്‍ക്ക് ഗോവയില്‍ നിന്ന് കൊക്കെയ്ന്‍ കൊച്ചിയില്‍ എത്തിച്ച നൈജീരിയന്‍ പൗരനെ പിന്നീട് പിടികൂടി.

 

 




MathrubhumiMatrimonial