goodnews head

ബിഹാറില്‍ യാചകര്‍ക്കും സ്വന്തം ബാങ്ക്‌

Posted on: 28 Mar 2015


ഗയ: ബിഹാറിലെ ഗയയില്‍ ഒരുകൂട്ടം യാചകര്‍ ചേര്‍ന്ന് സ്വന്തം ബാങ്ക് തുറന്നു. ഭിക്ഷകിട്ടാതെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തില്‍ വായ്പ നല്‍കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ഗയയിലെ പ്രശസ്തമായ മാ മംഗളഗൗരി ക്ഷേത്രപരിസരത്ത് ഭിക്ഷയെടുക്കുന്ന 40 യാചകരാണ് ബാങ്കിനുപിന്നില്‍. മംഗളാ ബാങ്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ബാങ്ക് നിലവില്‍വന്നത് ആറുമാസം മുമ്പാണ്. ബി.പി.എല്‍. കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ലാത്തവരാണ് അംഗങ്ങളിലധികവും.

യാചകനായ രാജ്കുമാര്‍ മഞ്ജിയാണ് ബാങ്ക് മാനേജര്‍. മഞ്ജിയുടെ ഭാര്യ നാഗിനാദേവി ട്രഷററും. എല്ലാ ചൊവ്വാഴ്ചയും ഓരോ യാചകനും 20 രൂപവീതം ബാങ്കിലേക്ക് അടയ്ക്കണം.

സമൂഹത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന് പരിഹാരമായാണ് ബാങ്ക് ആരംഭിച്ചതെന്നും കൂടുതല്‍ യാചകരെ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കയാണെന്നും ബാങ്ക് സെക്രട്ടറി മാലതി ദേവി പറഞ്ഞു.

എല്ലാ അംഗങ്ങളില്‍നിന്നും കൃത്യമായി ഡെപ്പോസിറ്റ് ശേഖരിക്കാന്‍ ഏജന്റിനെയും ബാങ്ക് നിയമിച്ചിട്ടുണ്ട്. വായ്പയ്ക്ക് രണ്ടുമുതല്‍ അഞ്ചുശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ബാങ്ക് വന്നതുമൂലം ഭിക്ഷയെടുത്തുകിട്ടുന്ന തുക അല്പമെങ്കിലും സമ്പാദ്യമാക്കാന്‍ കഴിയുന്നുവെന്ന സന്തോഷത്തിലാണ് ഇവിടത്തെ യാചകര്‍.

സ്റ്റേറ്റ് സൊസൈറ്റി ഫോര്‍ അള്‍ട്ര പുവര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പിന്റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് യാചകര്‍ ബാങ്ക് ആരംഭിച്ചത്.

 

 




MathrubhumiMatrimonial