Crime News

വനപാലകനെ കൊന്ന നായാട്ടുകാരന്‍ കുറ്റക്കാരന്‍

Posted on: 27 Mar 2015


കോഴിക്കോട്: താമരശ്ശേരി റേഞ്ചിലെ വനം ഗാര്‍ഡ് പി. ദേവദാസ് വെടിയേറ്റുമരിച്ച കേസില്‍ പ്രതിയായ നായാട്ടുകാരന്‍ കുറ്റക്കാരനെന്ന് കോടതി. നായാട്ടുകാരനായ പുതുപ്പാടി പ്ലാപ്പറ്റ കൂട്ടാല കെ.കെ. മമ്മദിനെ(74)യാണ് വിചാരണ നടത്തിയ കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (അഞ്ച്) ജഡ്ജി എം.ജി. പത്മിനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2010 മാര്‍ച്ച് 25ന് പുലര്‍ച്ചെ പരിശോധന നടത്തുന്നതിനിടെയാണ് ദേവദാസിന് നായാട്ടുകാരന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണവാര്‍ഡില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ മൂന്നിന് മരിച്ചു. കേസില്‍ 55 സാക്ഷികളെയാണ് വിസ്തരിച്ചത്.

പുതുപ്പാടി ഫോറസ്റ്റ് സെക്ഷനില്‍പ്പെട്ട കൊള്ളമല ഭാഗത്തെ വനത്തില്‍വെച്ചാണ് ദേവദാസിന് വെടിയേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കാട്ടില്‍ നായാട്ട് നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കിറങ്ങിയതായിരുന്നു ദേവദാസും സെക്ഷന്‍ ഫോറസ്റ്റര്‍ രാജീവ്കുമാറും. തിരച്ചിലിനിടെ സംഘം നായാട്ടുകാരനെ നേരില്‍ക്കണ്ടു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്കുനേരേ തോക്കുചൂണ്ടുകയായിരുന്നു. തോക്ക് താഴെയിടാന്‍ പറഞ്ഞപ്പോള്‍ വെടിയുതിര്‍ത്തു.

ദേവദാസ് വെടിയേറ്റുവീണയുടനെ നായാട്ടുകാരനെ രാജീവ്കുമാര്‍ പിടികൂടി. പക്ഷേ, അരയില്‍നിന്ന് കത്തിയൂരി ഫോറസ്റ്ററെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. ഉടന്‍തന്നെ രാജീവ്കുമാര്‍ സമീപത്തെ താമസക്കാരനായ ഒരാളെ ഫോണില്‍ ബന്ധപ്പെട്ട് വാഹനം വരുത്തി ദേവദാസിനെ ആസ്പത്രിയിലെത്തിച്ചു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബിനേഷ് ബാബുവും പ്രതിക്ക് വേണ്ടി എം.കെ. ദിനേഷും ഹാജരായി.

 

 




MathrubhumiMatrimonial