Crime News

കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസിന് തലവേദനയാകുന്നു

Posted on: 26 Mar 2015


കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന് തലവേദനയാകുന്നു. ഈയ്യംകൂട്ടി ഉരുക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താന്‍ ബുധനാഴ്ച കോഴിക്കോട് അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. സ്വര്‍ണം മൊത്തമായി ഉരുക്കി വേര്‍തിരിച്ചെടുക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് കസ്റ്റംസ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുംബൈയില്‍നിന്നെത്തിയ താമരശ്ശേരി അടിവാരം സ്വദേശി മുഹമ്മദ് ഷാഫി(21)ന്റെ ബാഗേജില്‍നിന്ന് കസ്റ്റംസ്വിഭാഗം ഒന്നരക്കിലോയോളം സ്വര്‍ണം കണ്ടെടുത്തത്. ഇസ്തിരിപ്പെട്ടിയുടെ ഭാരംകൂടാനായി ലോഹഭാഗങ്ങള്‍ ഉറപ്പിക്കുന്നയിടത്ത് ഉരുക്കിതേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഈയ്യംപോലുള്ള ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉരുക്കിയതാകയാല്‍ ഇതിലെ സ്വര്‍ണത്തിന്റെ അംശം എത്രയുണ്ടെന്ന് കണ്ടെത്താന്‍ കസ്റ്റംസിനായില്ല. തുടര്‍ന്ന് ഇവര്‍ കൊണ്ടോട്ടിയിലെ സ്വര്‍ണപ്പണിക്കാരെ സമീപിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് കോഴിക്കോട്ടെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ സാമ്പിള്‍ അയച്ച് പരിശോധന നടത്തിയത്. രണ്ടു സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉണ്ടായത്. ആദ്യപരിശോധനയില്‍ 60 ശതമാനം സ്വര്‍ണാംശം കാണിച്ചപ്പോള്‍ രണ്ടാമത്തെ പരിശോധനയില്‍ അത് 40 ശതമാനമായി. ഇതേത്തുടര്‍ന്ന് പരിശോധന നിര്‍ത്തിവെക്കാനും കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം തേടാനും കസ്റ്റംസ് വിഭാഗം തീരുമാനിച്ചു.

സ്വര്‍ണവുമായെത്തിയ മുഹമ്മദ് ഷാഫി വെറും കാരിയറായതിനാല്‍ ഇയാള്‍ക്കും ഇതിനെസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല. അതിനാല്‍ത്തന്നെ കള്ളക്കടത്തുകാര്‍ സ്വര്‍ണം വീണ്ടെടുക്കുന്ന മാര്‍ഗം തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. മറ്റുമാര്‍ഗങ്ങളിലൂടെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാവുമോയെന്നാണ് കസ്റ്റംസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

 

 




MathrubhumiMatrimonial