Crime News

ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

Posted on: 24 Mar 2015



കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറു പേര്‍ അറസ്റ്റില്‍.

മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. ഇവരില്‍ രണ്ടു പേര്‍ 14, 15 വയസ്സുള്ള സഹോദരിമാരാണ്. മറ്റൊരാള്‍ ഇവരുടെ അമ്മയുടെ അനുജത്തിയുടെ മകളും. മൂന്നുപേരും വിദ്യാര്‍ഥിനികളാണ്.

റിപ്പണ്‍ കുന്നത്ത് വീട് രവി (47), മകന്‍ രഞ്ജിത് (24), തമിഴ്‌നാട് സ്വദേശിയായ റിപ്പണ്‍ കുന്നത്ത് വീട് സന്തോഷ്!കുമാര്‍ (28), കര്‍ണാടക സ്വദേശികളും കല്പറ്റയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരുമായ മല്ലേഷ് (22), ഗണേഷ് (20), കെ. ബിജു (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടികളുടെ മാതൃസഹോദരന്റെ ഭാര്യയാണ് ഇവരെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ പതിനഞ്ചോളം പ്രതികളുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലധികമായി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടു വരികയായിരുന്നു. കല്പറ്റ അങ്ങാടിയിലെ രണ്ട് ലോഡ്ജുകളിലേക്ക് ബന്ധുസ്ത്രീ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത് ഇടപാടുകാരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.

അഞ്ചാം ക്ലാസ്സുകാരിയെ ഉപദ്രവിച്ച കേസിലാണ് അച്ഛനും മകനും പിടിയിലായത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന മേഖലയില്‍ വിവിധ ജോലികള്‍ക്കായി വന്ന അന്യസംസ്ഥാന തൊഴിലാളികളടക്കം ഒട്ടേറെ പേര്‍ സംഭവത്തില്‍ പ്രതികളാണെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊതു പ്രവര്‍ത്തകയും അങ്കണവാടി അധ്യാപികയുമായ റഷീദയാണ് മേപ്പാടി പോലീസില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പേര് വെളിപ്പെടുത്തിയവരില്‍ പലരും ഒളിവിലാണ്. ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം, കല്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. അബ്ദുള്‍ ഷെരീഫ്, മേപ്പാടി എസ്.ഐ. സി.എ. മുഹമ്മദ്, എസ്.ഐ. ഗംഗാധരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മജീദ്, റിയാസ്, എസ്.എം.എസ്. യൂണിറ്റ് എസ്.ഐ. വേണുഗോപാലന്‍, എ.എസ്.ഐ. ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial