Crime News

കൊക്കെയ്ന്‍ കേസ്; ഒക്കാവോയെ തെളിവെടുപ്പിനെത്തിച്ചു

Posted on: 13 Mar 2015



കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിനെ അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പിനെത്തിച്ചു. കൊച്ചിയിലേക്ക് കൊക്കെയ്ന്‍ എത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ നേരത്തെ സമ്മതിച്ചിരുന്നു. കടവന്ത്രയിലെ ഒരു ഫ്‌ലാറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് കേസന്വേഷിക്കുന്ന സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്കാവോയെ വ്യാഴാഴ്ച വൈകീട്ടോടെ തെളിവെടുപ്പിനെത്തിച്ചത്.

കേസിലെ മറ്റ് പ്രതികളായ മോഡലുകള്‍ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ക്കൊപ്പം കടവന്ത്രയിലെ ഫ്‌ലാറ്റില്‍ ഒക്കാവോ പോയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഫ്‌ലാറ്റിലാണ് അന്വേഷണ സംഘം പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഇതിനു പുറമെ കൊച്ചിയില്‍ ഇയാള്‍ ട്രെയിന്‍ ഇറങ്ങിയ സൗത്ത് റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പിന് കൊണ്ടു വന്നു. ജനവരി 30 ന് ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇറങ്ങി പുറത്തേക്കുവരുന്ന ചിത്രം ഇവിടത്തെ സിസി ടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായത്.

തെളിവെടുപ്പിനെത്തിച്ച സ്ഥലങ്ങളിലെല്ലാം താന്‍ വന്നതായി ഒക്കാവോ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഷനിലെ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഒക്കാവോ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ ഏറെ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇയാളെ വ്യാഴാഴ്ച തെളിവെടുപ്പിനെത്തിച്ചത്. കഴിഞ്ഞ ദിവസം ആക്രമണ പ്രവണത പുറത്തെടുത്ത ഒക്കാവോ ലോക്കപ്പിനകത്തെ ചുമരില്‍ തലയിട്ടിടിച്ച് സ്വയം പരിക്കേല്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഇയാളെ സെല്ലില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ചോദ്യം ചെയ്യലില്‍ പലപ്പോഴും പ്രകോപിതനാകുന്ന ഒക്കാവോ അന്വേഷണത്തോട് സഹകരിക്കാത്തതും പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇയാള്‍ ആര്‍ക്കൊക്കെ കൊക്കെയ്ന്‍ എത്തിച്ചു നല്‍കി എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും ഇയാളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കേണ്ടതുണ്ട്. ഈ മാസം 16 ന് ഒക്കാവോയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. ഗോവയില്‍ നിന്ന് ഈ മാസം 6-നാണ് ഒക്കാവോയെ അന്വേഷണ സംഘം പിടികൂടിയത്.


വ്യാജ പാസ്‌പോര്‍ട്ടും വിസയും; ഒക്കാവോയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി

കൊച്ചി: വ്യാജ പാസ്‌പോര്‍ട്ടും വിസയും കൈവശം വെച്ചതിന് കൊക്കെയ്ന്‍ കേസ് പ്രതി ഒക്കാവോ ഷിഗോസി കോളിന്‍സിനെതിരെ പോലീസ് കേസെടുത്തു. ഗോവയില്‍ നിന്ന് പിടിയിലായ സമയത്ത് ഇയാളില്‍ നിന്ന് കണ്ടെടുത്ത പാസ്‌പോര്‍ട്ടും വിസയും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഒക്കാവോയ്‌ക്കെതിരെ വ്യാഴാഴ്ച പുതിയ കേസെടുത്തത്. വിസാ ചട്ട ലംഘനത്തിന്റെ പേരില്‍ ഒക്കാവോ നേരത്തെ ഗോവ പോലീസിന്റെ പിടിയിലായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇയാളുടെ വിസയും പാസ്‌പോര്‍ട്ടും പരിശോധനയ്ക്ക് വിധേയമാക്കിയത്. ചോദ്യം ചെയ്യലില്‍ ഇവ വ്യാജമായി നിര്‍മിച്ചെടുത്തതാണെന്ന് ഒക്കോവോ സമ്മതിക്കുകയും ചെയ്തു. ഏപ്രില്‍ വരെ കാലാവധിയുണ്ടെന്ന് രേഖപ്പെടുത്തിയ വ്യാജ പാസ്‌പോര്‍ട്ടാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാള്‍ ഗോവയിലേക്കെത്തിയതും ഇതേ പാസ്‌പോര്‍ട്ട് തന്നെ ഉപയോഗിച്ചാണെന്നാണ് കരുതുന്നത്.

 

 




MathrubhumiMatrimonial