Crime News

കതിരൂര്‍ മനോജ് വധം: സി.ബി.ഐ.യുടെ രണ്ടാംഘട്ടം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും

Posted on: 10 Mar 2015


കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും.

ഇതിന്റെ സൂചനകള്‍ നല്കിയാണ് 'ഓപ്പറേഷന്‍ പാര്‍ട്ടി'ന്റെ കുറ്റപത്രം സി.ബി.ഐ. അന്വേഷണസംഘം കോടതിയില്‍ നല്കിയത്. സി.പി.എം. നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തില്‍ പങ്കാളികളായ 19 പേരും അവരില്‍ ഓരോരുത്തരുടെ പങ്കുമാണ് ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ. നല്കിയത്. എന്നാല്‍, സി.പി.എം. ഉന്നതനേതാവിന്റെ പങ്കുവരെ വ്യക്തമാക്കിയുള്ള ചില പ്രതികളുടെ മൊഴി കുറ്റപത്രത്തില്‍നിന്നൊഴിവാക്കി.
രണ്ടാംഘട്ട അന്വേഷണം ആരിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനപോലും ആദ്യകുറ്റപത്രത്തില്‍ വരാതിരിക്കാനായിരുന്നു ഇത്. കൊലയ്ക്കുശേഷം സഹായമൊരുക്കിയ സി.പി.എം. നേതാക്കള്‍, രക്ഷപ്പെടാന്‍ പാര്‍ട്ടി നല്കിയ തണല്‍, കൊലയ്ക്കുമുമ്പും ശേഷവും നേതാക്കളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ എന്നിവയെല്ലാം പ്രതികള്‍ സി.ബി.ഐ. സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇതിലാണ് ഒരു പ്രധാന നേതാവിന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്.

ഗൂഢാലോചന മാത്രമല്ല, കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുന്നുണ്ടെന്ന് സി.ബി.ഐ. അന്വേഷണസംഘം വ്യക്തമാക്കി. ഇപ്പോള്‍ പ്രതിയാക്കപ്പെട്ട 19 പേരെക്കൂടാതെ ഇനിയും ചിലര്‍കൂടി പ്രതിയാകാനിടയുണ്ടെന്നാണ് സി.ബി.ഐ. നല്കുന്ന സൂചന.
ഇപ്പോള്‍ പ്രതിയാക്കപ്പെട്ട കൃഷ്ണന്റെ മൊഴിയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താതെ സി.ബി.ഐ. പ്രധാനമായും മാറ്റിയത്. മുഖ്യപ്രതി വിക്രമനെ പയ്യന്നൂരിലെ സഹകരണാസ്പത്രിയിലെത്തിക്കുന്നത് കൃഷ്ണനാണ്. വിക്രമനെ രക്ഷിക്കുന്നതിനുമുമ്പായി കൃഷ്ണന്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് സി.ബി.ഐ.യുടെ പ്രധാന തെളിവ്. ഇതാകട്ടെ ജില്ലയിലെ ഒരു മുതിര്‍ന്ന സി.പി.എം. നേതാവുമായാണ്.

പലതവണ ഇവര്‍ തമ്മില്‍ സംസാരിച്ചതിനുശേഷമാണ് കൃഷ്ണന്‍ വിക്രമനെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. ഈ തെളിവും കൃഷ്ണന്റെ മൊഴിയുമാണ് സി.ബി.ഐ.യുടെ രണ്ടാം ഘട്ട അന്വേഷണത്തിലെ പ്രധാന ഭാഗം. ഒപ്പം, പ്രതികള്‍ക്ക് ചികിത്സയ്ക്കും ഒളിവില്‍ കഴിയുന്നതിനുമുള്ള സഹായം ഒരുക്കിയ സി.പി.എം. നേതാക്കളുടെ പട്ടികയും സി.ബി.ഐ. ശേഖരിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.എം. ശ്രമിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. ഏറ്റെടുത്തതോടെ സി.പി.എം. ഒരു പ്രതിഷേധത്തിനും മുതിര്‍ന്നിട്ടില്ല. മാത്രവുമല്ല, അന്വേഷണസംഘം ഹാജരാകാന്‍ നിര്‍ദേശിച്ചവരോടെല്ലാം അനുസരിക്കണമെന്നായിരുന്നു നേതാക്കള്‍ നല്‍കിയ നിര്‍ദേശം.

ഇതനുസരിച്ച് സി.ബി.ഐ. അറസ്റ്റ് ചെയ്തവരെല്ലാം നേരിട്ട് കീഴടങ്ങിയവരാണ്.

 

 




MathrubhumiMatrimonial