Crime News

വ്യാജസ്വര്‍ണ്ണം നല്‍കി തട്ടിപ്പ്: ബിസിനസ്സുകാരനും സഹായിയും പിടിയില്‍

Posted on: 06 Mar 2015


തൃശ്ശൂര്‍: തൃശ്ശൂരിലും എറണാകുളത്തുമുള്ള പ്രമുഖ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയെടുക്കുന്ന അന്തഃസംസ്ഥാന തട്ടിപ്പുസംഘത്തിലെ രണ്ടുപേരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി പാലം സ്വദേശികളായ സത്യപാല്‍ വര്‍മ (59), നാഗേന്ദ്രകുമാര്‍ സോണി (35) എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലും എറണാകുളത്തുമുള്ള പന്ത്രണ്ടോളം ജ്വല്ലറികളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞു. പ്രതികളില്‍നിന്ന് 30 പവനിലധികം വരുന്ന 12 നെക്ലസുകള്‍ കണ്ടെടുത്തു. മൂന്നിലൊരു ഭാഗം സ്വര്‍ണ്ണവും ബാക്കി ചെമ്പും വെള്ളിയും ചേര്‍ത്തവയായിരുന്നു ആഭരണങ്ങള്‍.
തൃശ്ശൂരിലെ പ്രമുഖ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തുന്നതിനിടെ സംശയം തോന്നിയ ജീവനക്കാര്‍ ഷാഡോ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 25ന് വിമാനമാര്‍ഗം ഡല്‍ഹിയില്‍നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ സത്യപാല്‍ വര്‍മയും തീവണ്ടിയിലെത്തിയ നാഗേന്ദ്രകുമാറും ആദ്യം എറണാകുളത്തും പിന്നെ തൃശ്ശൂരും താമസിച്ചാണ് തട്ടിപ്പു നടത്തിയത്.
ഡല്‍ഹിയില്‍ സ്വര്‍ണ്ണാഭരണത്തിന്റെ ബിസിനസ്സാണ് സത്യപാല്‍ വര്‍മയ്ക്ക്. ഇയാള്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണം മാറ്റ് പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് കണ്ടുപിടിക്കാനാവാത്ത വിധം അതിവിദഗ്ധമായാണ് നിര്‍മ്മിച്ചിരുന്നത്. നെക്ലസ് വില്‍ക്കാനുണ്ടെന്നുപറഞ്ഞ് പകരം തൂക്കത്തിന് മാലയും ലോക്കറ്റും വാങ്ങുകയാണ് പതിവ്. രണ്ടുവര്‍ഷം മുമ്പ് ബെംഗളൂരുവിലും സമാനമായ തട്ടിപ്പ് നടത്തിയ ഇവര്‍ പോലീസ് പിടിയിലായി ജയിലില്‍ കിടന്നിട്ടുണ്ട്..
സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് സി.ഐ. സജീവന്റെ നേതൃത്വത്തിലുള്ള എസ്.ഐ. സുരേഷ്, ഷാഡോ പോലീസംഗങ്ങളായ എസ്.ഐ. ഫിലിപ്പ് വര്‍ഗ്ഗീസ്, എ.എസ്.ഐ. മാരായ എം.പി. ഡേവീസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
വിമാനത്തിലെത്തി
തട്ടിപ്പ്


തൃശ്ശൂര്‍:
കോട്ടും സ്യൂട്ടും ധരിച്ച്, വിമാനത്തിലെത്തി, ഇംഗ്ലീഷ് സംസാരിച്ച്, ബിസിനസ്സുകാരനെന്ന വ്യാജേനയാണ് സത്യപാല്‍വര്‍മയുടെ തട്ടിപ്പുകളെല്ലാം. നാഗേന്ദ്രകുമാര്‍ സോണി ഡ്രൈവറുടെ വേഷവും കെട്ടും. മകളുടെയോ ഭാര്യയുടേയോ നെക്ലേസ് മാറ്റിവാങ്ങണമെന്ന് പറഞ്ഞാണ് പ്രമുഖ ജ്വല്ലറികളെ സമീപിക്കുന്നത്. 30 ഗ്രാം വീതമുള്ള 20 നെക്ലേസുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഓരോ നെക്ലേസിലും 10 ഗ്രാം സ്വര്‍ണ്ണവും ബാക്കി ചെമ്പും വെള്ളിയുമാണ്. ജ്വല്ലറികളിലെ വിദഗ്ധരായ ജീവനക്കാര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധമാണ് ആഭരണനിര്‍മ്മാണം.
സംസ്ഥാനത്തെ ജ്വല്ലറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ശേഖരിക്കും. പിന്നീട് തട്ടിപ്പിന്റെ രീതി ആസൂത്രണം ചെയ്യും. വിമാനമാര്‍ഗ്ഗം തട്ടിപ്പ് നടത്തേണ്ട നഗരത്തിലെത്തും. ഒരാഴ്ചയോളം വിവിധ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കും. തട്ടിപ്പ് നടത്തിയതിന് ശേഷം വിമാനമാര്‍ഗ്ഗം തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുകയുമാണ് പതിവ്.

 

 




MathrubhumiMatrimonial