Crime News

ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി

Posted on: 05 Mar 2015


കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രത്യേകാന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയില്ല. അന്വേഷണത്തിലെ വീഴ്ചയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണോ എന്ന തീരുമാനം സര്‍ക്കാറിന്റെ വിവേചനാധികാരത്തില്‍ വരുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസും കെ.കെ. ജോഷ്വയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഇത്. കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് വസ്തുതകള്‍ വിലയിരുത്തിയാണെന്ന് വ്യക്തമാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ചാരക്കേസിലെ നടപടി അവസാനിപ്പിക്കാനുള്ള സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചിട്ട് 17 കൊല്ലമായി. ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അവര്‍ക്കെതിരെ നടപടി വേണോ എന്ന തീരുമാനം പുനപ്പരിശോധിക്കാന്‍ ഈ ഘട്ടത്തില്‍ സര്‍ക്കാറിലേക്ക് തിരികെ വിടുന്നത് പാഴ് ശ്രമമാകുമെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അതേസമയം നമ്പി നാരായണന് മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വേണ്ടെന്ന് വെയ്ക്കാന്‍ 2011 ജൂണ്‍ 29-ല്‍ ഇറക്കിയ ഉത്തരവിനെ സര്‍ക്കാര്‍ ന്യായീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് ശരിയായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നായിരുന്നു സി.ബി.ഐ. ബോധിപ്പിച്ചത്.
അറസ്റ്റ് ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും വേണ്ടത്ര തെളിവ് ലഭിച്ച ശേഷമായിരുന്നു നടപടിയെടുത്തതെന്ന് അപ്പീല്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. അപ്പീലില്‍ സിബി മാത്യൂസിനു വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍, അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. വി.വി. നന്ദഗോപാല്‍ നമ്പ്യാര്‍ എന്നിവരും കെ.കെ. ജോഷ്വയ്ക്കു വേണ്ടി അഡ്വ. പി.സി. ശശിധരനും ഹാജരായി.

അനാവശ്യമായി പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നന്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. 2011 ഒക്ടോബര്‍ 20-ലെ ഈ ഉത്തരവിനെതിരെയാണ് സിബി മാത്യൂസും ജോഷ്വയും അപ്പീല്‍ നല്‍കിയത്.

 

 




MathrubhumiMatrimonial