NagaraPazhama

കല്‌പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 3

Posted on: 26 Dec 2014


കല്പുള്ളി കരുണാകരമേനോന്‍ മലബാര്‍ കളക്ടറായിരുന്ന ക്ലമണ്‍സ്റ്റന്റെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണല്ലോ നാം കഴിഞ്ഞ രണ്ടാഴ്ച കടന്നുപോയത്. പടിഞ്ഞാറന്‍ മലനിരകള്‍ അഴിമതികള്‍ക്കും അനീതികള്‍ക്കുമെതിരെ എക്കാലത്തും ചുവന്നിരുന്നുവെന്നതിന്റെ ഒരു സാക്ഷ്യപത്രം. ഇതെഴുതുമ്പോഴും പത്രവാര്‍ത്തകള്‍ നമുക്ക് സമ്മാനിക്കുന്നത് വെടിയൊച്ചകളുടെ ശബ്ദം മാത്രം. ഭരണാധികാരികളുടെ അഴിമതിക്കഥകളുമായി പത്രങ്ങള്‍ നമുക്കുമുന്നിലെത്തുമ്പോള്‍ പടിഞ്ഞാറന്‍ കുന്നുകളില്‍നിന്നുള്ള ആ വെടിയൊച്ചകള്‍ ആശ്വാസപ്രദമായി നമുക്ക് തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. നമുക്കിനി കരുണാകരമേനോന്റെ റിപ്പോര്‍ട്ടിന്റെ അവസാനഭാഗങ്ങളിലേക്ക് കടക്കാം.
''എന്റെ മനഃസാക്ഷി ആ രാത്രിതന്നെ സംഭവസ്ഥലത്തേക്ക് പോകുവാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. എന്റെ തയ്യാറെടുപ്പ് കണ്ടപ്പോള്‍ കേണല്‍ വെല്‍ഷും 80 കോല്‍ക്കാരും എന്നോടൊപ്പം പുറപ്പെടുവാന്‍ നിര്‍ബന്ധിതരായി. ഗണപതിവട്ടത്തിന് ആരനാഴിക അടുത്തെത്തിയപ്പോള്‍ കലാപകാരികള്‍ വെടിയുതിര്‍ക്കുവാന്‍ തുടങ്ങി.
അംഗസംഖ്യയില്‍ അവര്‍ 500 പേര്‍ വരുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് നല്ലൊരു ഏറ്റുമുട്ടല്‍തന്നെ നടന്നു. കലാപകാരികള്‍ പലരും മരിച്ചുവീണതിനെ തുടര്‍ന്ന് അവര്‍ കാടുകളിലേക്ക് പിന്‍വാങ്ങി. കേണല്‍ വെല്‍ഷിന്റെ പിറകുവശത്ത് ഒരമ്പ് കൊണ്ടതിനാല്‍ വേദന തുടങ്ങിയിരുന്നു. ആ രാത്രി ഞങ്ങള്‍ വെടിമരുന്ന് ശാലയില്‍ തങ്ങി. പിറ്റേദിവസം പാറക്കാടിയിലെത്തിയപ്പോള്‍ കലാപകാരികള്‍ അവരവരുടെ വീടുകളിലേക്ക് പോയതായറിഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ മാനന്തവാടിയില്‍ ക്യാമ്പ് ചെയ്തു. കലാപത്തിന് നേതൃത്വം കൊടുത്തവരെ തിരഞ്ഞ് പിടിക്കുക എന്നതായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ദൗത്യം. ഇക്കൂട്ടത്തില്‍ മുമ്പ് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഹവില്‍ദാര്‍ കണ്ടന്‍കുട്ടിയും നായിക്കായ പെരിങ്ങോടന്‍ കണ്ണനുമുണ്ടായിരുന്നു.
ഇവരെ ഞങ്ങള്‍ കലാപകാരികളെ നിരീക്ഷിക്കുവാനായി മുമ്പ് ബാവലിപ്പുഴയുടെ തീരത്തേക്ക് പറഞ്ഞയച്ചവരായിരുന്നു. അവര്‍ പിന്നീട് കൂറുമാറി കലാപകാരികളോടൊപ്പം സംഘം ചേരുകയാണുണ്ടായത്.
ബാബറും കേണല്‍ വെല്‍ഷും എന്റെ ഈ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും സര്‍ക്കാറിലേക്കൊരു റിപ്പോര്‍ട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട സര്‍ക്കാര്‍ എനിക്കൊരു പല്ലക്ക് അനുവദിച്ചുതരികയും മാസം 70 രൂപ അമാലന്മാരുടെ കൂലിയിനത്തിലേക്കായി 'പല്ലക്കലവന്‍സ്' അനുവദിച്ച് തരികയും ചെയ്തു. വയനാട്ടില്‍നിന്ന് ഞങ്ങള്‍ പിടിച്ച കലാപകാരികളെ തലശ്ശേരി കോടതിയില്‍വെച്ച് വിചാരണ ചെയ്യുകയും നല്ലൊരു വിഭാഗത്തെ 'പ്രിന്‍സ് ഓഫ് വെയില്‍സ്' ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു. വയനാട്ടില്‍വെച്ച് എനിക്ക് മാരകമായൊരു പനി പിടിപെട്ടു.
ഇംഗ്ലീഷ് ഡോക്ടറായ ഡയര്‍ എന്നെ കാര്യമായിത്തന്നെ ശുശ്രൂഷിച്ചു. കുറച്ച് ഭേദപ്പെട്ടിരുന്നുവെങ്കിലും കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പനി ബാധിച്ച് കിടപ്പിലായി. വയനാട്ടിലെ കലാപകാരികളെ 1812ല്‍ തക്കതായ ശിക്ഷകള്‍ കൊടുത്ത് ഒതുക്കിയപ്പോള്‍ വയനാട് ഏറെക്കുറേ ശാന്തമായി. 1815 വരെ ഈ ശാന്തത തുടര്‍ന്നു.
ബാബര്‍ അപ്പോഴേക്കും മംഗലാപുരത്ത് ജില്ലാ ജഡ്ജിയായി നിയമിതനായിരുന്നു. അവിടെ കലാപങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം എന്റെ സഹായം അഭ്യര്‍ഥിച്ചു. തലശ്ശേരിയില്‍ ജില്ലാ ജഡ്ജിയായിരുന്ന വില്‍സണിന്റെ അനുവാദത്തോടുകൂടി മംഗലാപുരത്തേക്ക് ഞാന്‍ യാത്രയായി.
ബില്‍ക്കി, അലേയന്‍, സമ്പ്രാണി എന്നീ പ്രദേശങ്ങളില്‍ തലപൊക്കിയ കലാപങ്ങളെ ഞാന്‍ അടിച്ചമര്‍ത്തി. എന്നാല്‍, ബില്‍ക്കിയിലെ രാജാവ് രക്ഷപ്പെട്ട് പൂനയിലെ പ്രധാനിയായ വെങ്കിട്ടറാവുവിന്റെ സംരക്ഷണയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇയാള്‍ ജാമൂതി എന്ന സ്ഥലത്താണ് തമ്പടിച്ചിരുന്നത്. ബാബറുടെ അധീനതയില്‍നിന്നും മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും രണ്ട് കുട്ടികളെയും ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നു. വെങ്കിട്ടറാവുവിന്റെ കൈയില്‍നിന്നും ഇക്കൂട്ടരെ മോചിപ്പിക്കുവാനും ബില്‍ക്കി രാജാവിനെ തിരിച്ചുകൊണ്ടുവരുവാനുമുള്ള ദൗത്യം ബാബര്‍ എന്നെ ഏല്‍പ്പിച്ചു. വെങ്കിട്ടറാവുവിന് കൊടുക്കുവാനുള്ള ഒരു കത്തുമായി 60 കോല്‍ക്കാരോടൊപ്പം ഞാന്‍ യാത്രപുറപ്പെട്ടു. ജാമൂതിക്കടുത്തുള്ള പുഴയോരത്ത് ഞങ്ങളെത്തിയപ്പോള്‍ 300 പട്ടാളക്കാരും 200 കുതിരപ്പടയാളികളുമായി വെങ്കിട്ടറാവു അവിടെയെത്തി. പുഴ മുറിച്ചുകടക്കരുതെന്ന് അയാള്‍ ഞങ്ങളോടാവശ്യപ്പെട്ടു.
ബാബറില്‍നിന്നുള്ള കത്ത് ഞാനിദ്ദേഹത്തെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് എന്നോടൊപ്പം നാല് പട്ടാളക്കാരെ മാത്രം അദ്ദേഹം തന്റെ ക്യാമ്പിലേക്ക് കൊണ്ടുപോയി. ബാബറുടെ ഒരു പ്രജകളെയും താന്‍ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബില്‍ക്കി രാജാവ് തന്റെ രാജ്യത്ത് അഭയംപ്രാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ദിവസത്തോളം വെങ്കിട്ടറാവുവിന്റെ നിരീക്ഷണത്തില്‍ ഞാന്‍ ആ സങ്കേതത്തില്‍ തങ്ങി. എന്നോടൊപ്പം വന്നവര്‍ പുഴയോരത്തും. നല്ല വാക്കുകള്‍കൊണ്ട് ഞാന്‍ വെങ്കിട്ടറാവുവിനെ കീഴ്‌പ്പെടുത്തുകയും തട്ടിക്കൊണ്ടുപോയവരില്‍ ഒരു സ്ത്രീയെ ഒഴികെ മറ്റുള്ളവരെ എനിക്കയാള്‍ തരികയും ചെയ്തു. ചെറുപ്പക്കാരിയായ ആ സ്ത്രീ വെങ്കിട്ടറാവുവിന്റെ അനന്തിരവന്മാരുടെ കൈയിലകപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ഒടുവില്‍ ഒട്ടേറെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മനസ്സില്ലാ മനസ്സോടെ അനന്തിരവന്മാര്‍ ആ സ്ത്രീയെ എനിക്ക് വിട്ടുതന്നു. ബാബര്‍ തങ്ങിയിരുന്ന സൂളയിലെത്തി ഞാനിവരെ അദ്ദേഹത്തിന് കൈമാറി സംഭവങ്ങള്‍ വിവരിച്ചു. പൂനയിലെ റസിഡന്റിന് ഈ വിവരങ്ങളൊക്കെ കാണിച്ചുകൊണ്ട് ബാബര്‍ കത്തെഴുതിയപ്പോഴാണ് വെങ്കിട്ടറാവു നല്ലൊരു തെമ്മാടിയാണെന്നും ഒരു കലാപകാരിയാണെന്നും ഞങ്ങള്‍ക്ക് മനസ്സിലായത്.
1816ല്‍ കേണല്‍ തോമസ് മണ്‍റോ മലബാറില്‍ കമ്മീഷണറായി വന്നപ്പോള്‍ മലബാറിനെ ശരിക്കും അറിയാവുന്നൊരാളെ സഹായത്തിന് അയച്ചുതരുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബാബര്‍ക്ക് കത്തയച്ചിരുന്നു. ബാബര്‍ എന്നെയാണ് തോമസ് മണ്‍റോയുടെ സഹായത്തിന് അയച്ചുകൊടുത്തത്. അദ്ദേഹം മദ്രാസ്സിലേക്ക് പോയതിനുശേഷവും ഞങ്ങള്‍ സൗഹാര്‍ദപരമായി കത്തുകള്‍ കൈമാറാറുണ്ടായിരുന്നു.
മലബാറിന്റെയും കാനറയുടെയും കമ്മീഷണറായി ശ്രീ. ഗ്രാമെ അധികാരമേറ്റെടുത്തപ്പോഴും ഞാനാണ് സഹായിയായി കൂടെയുണ്ടായിരുന്നത്. 1828ല്‍ മലബാര്‍ സര്‍വ്വേ തുടങ്ങുന്നതിനുവേണ്ടിയുള്ള സഹായ സഹകരണങ്ങള്‍ക്കും ദേശവാഴി സമ്പ്രദായം നിലവില്‍ വരുത്തുന്നതിനും ഗ്രാമെയെ സഹായിച്ചത് ഞാന്‍തന്നെയാണ്. ഗ്രാമെ മദ്രാസ്സിലേക്ക് മടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ കളക്ടറായി വന്ന വോഗന്‍ എന്റെ സഹായം തേടി. തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴിലായി എന്റെ സേവനം. 1825 വരെ അദ്ദേഹത്തിന്റെ കീഴില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനുശേഷം വന്ന കളക്ടര്‍ ഷെഫീല്‍ഡിന്റെ കീഴില്‍ 1831 വരെ സേവനമനുഷ്ഠിച്ചു; സ്തുത്യര്‍ഹമായ രീതിയില്‍തന്നെ. തുടര്‍ന്ന് കളക്ടറായി വന്ന ഹഡില്‍സ്റ്റന്റെ കീഴിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുവാന്‍ എനിക്ക് കഴിഞ്ഞു.
അതിനുശേഷം താങ്കള്‍ ചാര്‍ജ്ജെടുത്തുവല്ലോ. താങ്കളുടെ കീഴിലുള്ള എന്റെ സേവനത്തെക്കുറിച്ച് താങ്കള്‍ക്കും നല്ലതല്ലേ പറയുവാനുണ്ടാകൂ. കൂര്‍ഗ് രാജാവ് നമുക്കെതിരെ തിരിഞ്ഞപ്പോള്‍ അതിന്റെ കാരണമന്വേഷിക്കുവാനായി താങ്കള്‍ എന്നെയങ്ങോട്ട് പറഞ്ഞയച്ചു. അഞ്ചുമാസത്തോളം കൂര്‍ഗ് രാജാവിന്റെ തടവില്‍ കഴിയേണ്ടിവന്നു ഞാന്‍. ഇത് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. 1833 ഒക്ടോബര്‍ 18, 20, 24, 28 തീയതികളില്‍ ഞാന്‍ രാജാവിന്റെ നീക്കങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിവുതന്നിരുന്നുവല്ലോ.
ഗ്രാമെ മടിക്കരയില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഞാനവിടെ പോകണമെന്ന് നിര്‍ദേശിച്ചതിനാല്‍ കൂര്‍ഗ് രാജാവിന്റെ സ്വഭാവം നല്ലതുപോലെ അറിയാമെങ്കിലും ഞാനങ്ങോട്ട് പോയി. അങ്ങനെയാണ് കൂര്‍ഗ് രാജാവ് എന്നെ തടവുകാരനാക്കുന്നത്. ആത്മാര്‍ഥതയുള്ള നാട്ടുകാരായ ജീവനക്കാര്‍ താങ്കളുടെ കീഴിലുണ്ടെങ്കിലും സ്വന്തം ജീവനെ പണയപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കുന്ന ഒരാളേ താങ്കളുടെ കീഴിലുണ്ടാവുകയുള്ളൂ.
അത് ഞാനാണ്. ഇക്കാരണംകൊണ്ടുതന്നെ അനുദിനം എനിക്ക് ശത്രുക്കള്‍ വര്‍ധിച്ച് വരികയാണ്. ഇത് നല്ലവണ്ണം അറിയാവുന്ന ഞാന്‍ ആത്മരക്ഷാര്‍ഥം ഇപ്പോള്‍ ആയുധം കൊണ്ടുനടക്കാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ബ്രാഹ്മണരായ തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഞാന്‍ ഭക്ഷണം കൊടുത്തുവരുന്നുണ്ട്.
അതുപോലെതന്നെ പാവപ്പെട്ട ആളുകള്‍ക്ക് വര്‍ഷത്തില്‍ അഞ്ചുമാസം തുടര്‍ച്ചയായി കഞ്ഞി വീഴ്ത്തിവരുന്നുമുണ്ട്. ഇതിനായി കഞ്ഞിപ്പന്തല്‍ കെട്ടിയിട്ടുമുണ്ട്. ആയതിനാല്‍ 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ എന്റെ സേവനത്തെ മാനിച്ച് പലപ്പോഴായി സര്‍ക്കാരില്‍നിന്ന് സമ്മാനമായി പതിച്ചുകിട്ടിയ ഭൂമികള്‍ക്ക് നികുതി ഒഴിവാക്കിത്തരണം. അതുപോലെതന്നെ എന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും എനിക്കും ഭാവിയില്‍ ജീവിക്കുവാനായി നല്ലൊരു തുക പെന്‍ഷനായി തരേണ്ടതുമാണ്. 1834, സെപ്തംബര്‍ 29ന്''.

(അവസാനിച്ചു)

കല്പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട് 2


കല്പുള്ളി കരുണാകരമേനോന്റെ റിപ്പോര്‍ട്ട്




MathrubhumiMatrimonial