NagaraPazhama

തടവുകാരും ഒളിച്ചോട്ടവും

Posted on: 25 Sep 2014

അഡ്വ. ടി.ബി. സെലുരാജ്‌



1823 ലെ തടവുകാരുടെ ഒരു ഒളിച്ചോട്ടത്തിന്റെ കഥയിലൂടെ നാം കടന്നുപോവുകയാണ്; തരകന്‍ കുന്നാട്ട് രാരുണ്ണിയെന്ന തടവുകാരന്റെ ഒളിച്ചോട്ടം. വയസ്സ് 30, നാഗപ്പന്‍ എന്നയാളുടെ അനന്തരവനാണ് കക്ഷിയെന്നും രേഖകളില്‍ കാണുന്നു. വിദ്വാന്‍ തടവുചാടിയെങ്കിലും ഒരുവര്‍ഷത്തിനകം പിടിക്കപ്പെട്ടു. തരകനെ പിടിച്ചതിനുശേഷം വിചാരണചെയ്യുന്നത് സൗത്ത് മലബാര്‍ സെഷന്‍സ് ജഡ്ജിയാണ്. 1823 സപ്തംബര്‍ 4നാണ് വിചാരണ റെക്കോഡ് ചെയ്തതായി കാണപ്പെടുന്നത്.
ചോദ്യം: എന്താണ് താങ്കളുടെ പേര്‍?
ഉത്തരം: തരകന്‍ കുന്നാട്ട് രാരുണ്ണി.
ചോദ്യം: സേലത്തുനിന്ന് മറ്റു തടവുകാരോടൊപ്പം പാലക്കാട്ടേക്ക് വരുമ്പോള്‍ എങ്ങനെയാണ് നീ രക്ഷപ്പെട്ടത്?
ഉത്തരം: കഴിഞ്ഞ കര്‍ക്കടകത്തില്‍ ഇതേദിവസം രാത്രിയില്‍ സേലത്തുനിന്ന് ചിറ്റൂര്‍ക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഞാനടക്കമുള്ള എല്ലാ തടവുകാരും ഓടി രക്ഷപ്പെട്ടു.
ചോദ്യം: ഒപ്പമുണ്ടായിരുന്ന ശിപായിമാര്‍ ഉണര്‍ന്നിരിക്കുകയായിരുന്നോ ആ അവസരത്തില്‍? അവരുമായി ഏറ്റുമുട്ടിയിരുന്നോ?
ഉത്തരം: യാതൊരു അതിക്രമവും സംഭവിച്ചില്ല. രണ്ടുപേരൊഴിച്ച് ബാക്കി ശിപായിമാരൊക്കെ നല്ല ഉറക്കത്തിലായിരുന്നു. എന്റെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടപ്പോള്‍ ഞാനവരോടൊപ്പം വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍, ഞങ്ങള്‍ വിശ്രമിച്ചിരുന്ന കച്ചേരിവളപ്പില്‍തന്നെ നിലകൊണ്ടു. ശബ്ദംകേട്ട് ഉണര്‍ന്ന രണ്ട് ശിപായിമാര്‍ എന്റെ കാലിനുവെട്ടി. മറ്റൊരുത്തന്‍ എന്റെ കാല്‍മുട്ടിനും. എന്റെ സ്‌നേഹിതനായ പൂളന്തോട് അത്തന്റെ പുറകിനും മാരകമായ ഒരു വെട്ട് കിട്ടി. മൊയ്തീന്‍കുട്ടിയെന്ന സ്‌നേഹിതനായ മറ്റൊരു തടവുകാരന്‍ ഞങ്ങളെ രണ്ടുപേരെയും താങ്ങിയെടുത്ത് കൊണ്ടുപോയി.
ചോദ്യം: എത്ര ശിപായിമാര്‍ കാവല്‍ക്കാരായി ഉണ്ടായിരുന്നു? അവരില്‍ എത്ര പേര്‍ ഉറക്കത്തിലായിരുന്നു?
ഉത്തരം: ആകെ പതിനാറ് ശിപായിമാര്‍. അതില്‍ രണ്ടുപേര്‍ മാത്രം ഉറങ്ങിയിരുന്നില്ല.
ചോദ്യം: ഉറങ്ങാത്തവര്‍ ഒച്ചവെച്ചപ്പോള്‍ മറ്റുള്ളവര്‍ ഉണര്‍ന്നിരുന്നോ? അവര്‍ ഉച്ചത്തില്‍ നിലവിളിച്ചിരുന്നോ?
ഉത്തരം: അവര്‍ നിലവിളിച്ചിരുന്നു. ഞങ്ങള്‍ രക്ഷപ്പെട്ടതിനുശേഷമായിരിക്കണം മറ്റുള്ളവര്‍ ഉണര്‍ന്നിരിക്കുക.
ചോദ്യം: ഉണര്‍ന്നവര്‍ നിങ്ങളെ കയറിപ്പിടിച്ചിരുന്നില്ലേ?
ഉത്തരം: അതിനവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. കൈയിലിരുന്ന വാളുകൊണ്ട് അവര്‍ ഞങ്ങളെ വെട്ടി.
ചോദ്യം: രാത്രി ഏത് സമയത്തായിരുന്നു സംഭവം? നിലാവുണ്ടായിരുന്നോ ആ രാത്രിയില്‍?
ഉത്തരം: പതിനാറുനാഴിക സമയത്ത് അതായത് അര്‍ധരാത്രികഴിഞ്ഞ്. നിലാവുണ്ടായിരുന്നില്ല.
ചോദ്യം: ശിപായിമാരില്‍നിന്ന് എത്രദൂരം മാറിയാണ് നിങ്ങള്‍ ഓരോരുത്തരും നിലനിന്നിരുന്നത്?
ഉത്തരം: ഒരു ചെറുമന്റെ തീണ്ടാല്‍പ്പാട് ദൂരം.
ചോദ്യം: ആ സമയം നിങ്ങള്‍ ചങ്ങലയിലായിരുന്നുവല്ലോ? അവര്‍ക്ക് നിങ്ങളെ പിടിച്ചുകൂടായിരുന്നോ?
ഉത്തരം: എന്നെ തീര്‍ച്ചയായും പിടിക്കാമായിരുന്നു. ഞാനടക്കം നാല് കുറ്റവാളികള്‍ക്ക് കാലില്‍ ചങ്ങലയുണ്ടായിരുന്നു. പക്ഷേ അവര്‍ക്കാര്‍ക്കും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ചോദ്യം: താങ്കള്‍ പാലക്കാട്ടെത്തുന്നതെപ്പോള്‍?
ഉത്തരം: രക്ഷപ്പെട്ടതിനുശേഷം പതിനെട്ടാമത്തെ ദിവസമാണ് ഞാന്‍ പാലക്കാട്ടെത്തുന്നത്. ആ ദിവസംതന്നെ ഞാന്‍ പിടിക്കപ്പെട്ടു.
ചോദ്യം: മറ്റുതടവുകാര്‍ എങ്ങോട്ടേക്കാണ് ഓടി രക്ഷപ്പെട്ടത്?
ഉത്തരം: പൂളത്തോടില്‍ നാസറും തലശ്ശേരിക്കാരന്‍ പോക്കറും നാഗൂറിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. പൂളത്തോടില്‍ അത്തന് പുറകില്‍ ആറിഞ്ച് നീളത്തില്‍ വാളുകൊണ്ടുള്ള മുറിവ് പറ്റിയിരുന്നു. ഈ സമയം കൊണ്ടയാള്‍ രക്തംവാര്‍ന്ന് മരിച്ചുകാണും. ബാക്കിയുള്ളവര്‍ എന്നെപ്പോലെതന്നെ മലബാറിലേക്കാണ് വന്നിട്ടുള്ളത്.
ചോദ്യം: രക്ഷപ്പെട്ടതിനുശേഷം എത്രദിവസം കഴിഞ്ഞാണ് നിങ്ങളോരോരുത്തരും വേര്‍പിരിഞ്ഞത്?
ഉത്തരം: പരിക്കുപറ്റിയ ഞാനും പൂളത്തോടില്‍ അത്തനും കച്ചേരിയുടെ കിഴക്കുവശത്തുള്ള മലയില്‍ കിടന്നു. മറ്റുള്ളവര്‍ അതേദിവസംതന്നെ പിരിഞ്ഞു. ഞാന്‍ പിന്നെ കണ്ടിട്ടില്ല.
ചോദ്യം: പാലക്കാട്ടെത്തുന്നതുവരെ നിങ്ങള്‍ എവിടെയൊക്കെ പോയി?
ഉത്തരം: ഞാന്‍ അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോയി. എന്നാല്‍ ആരുംതന്നെ സ്വീകരിച്ചില്ല. ഭാഷ അറിയാത്തതും പ്രശ്‌നമായി. ഒടുവില്‍ ആംഗ്യഭാഷയില്‍ സംസാരിച്ചപ്പോള്‍ പട്ടന്മാരും ചെട്ടികളും കുറച്ച് കഞ്ഞി തരാന്‍ ധൈര്യംകാണിച്ചു. ഇതിനായി എനിക്ക് യാചിക്കേണ്ടിവന്നു. എന്റെ കാലിലെ ചങ്ങലയാണ് അവരെ പേടിപ്പിച്ചത്. ഇക്കൂട്ടരുടെ പേര് വിവരമോ ഗ്രാമത്തിന്റെ പേരോ ഞാനോര്‍ക്കുന്നില്ല.
ചോദ്യം: താങ്കള്‍ക്ക് കഞ്ഞി തന്നവരാരും താങ്കളെക്കുറിച്ച് മറ്റൊന്നും ചോദിച്ചില്ല എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?ഉത്തരം: അവരുടെ ഭാഷ എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് സംസാരിക്കാന്‍ കഴിഞ്ഞില്ല.
ചോദ്യം: താങ്കള്‍ രക്ഷപ്പെടുന്ന അവസരത്തില്‍ ശിപായിമാരുടെ തോക്കുകളോ വാളുകളോ എടുത്തിരുന്നോ?
ഉത്തരം: ശിപായിമാര്‍ക്ക് തോക്കുകളുണ്ടായിരുന്നില്ല. വാളുകള്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടാണ് ഞങ്ങളെ വെട്ടിയിരുന്നത്.
ചോദ്യം: ശിപായിമാര്‍ നിങ്ങളുടെ ചുമതലയേറ്റതിനുശേഷം താങ്കളോട് സംസാരിക്കുകയുണ്ടായിരുന്നോ?
ഉത്തരം: അധികം വൈകാതെ എവിടെയെങ്കിലും തങ്ങി ഭക്ഷണം കഴിക്കാമെന്ന് ശിപായിമാര്‍ പറഞ്ഞിരുന്നു.
ചോദ്യം: നിങ്ങളുടെ ആരുടെയെങ്കിലും കൈയില്‍ പണമുണ്ടായിരുന്നോ?
ഉത്തരം: തലശ്ശേരിക്കാരന്‍ മൊയ്തീന്‍കുട്ടിയുടെ കൈയില്‍ അഞ്ചോ ആറോ വെള്ളിപ്പണമുണ്ടായിരുന്നു.
ചോദ്യം: നിങ്ങള്‍ക്കുപുറമെ മറ്റു തടവുകാരില്‍ ആര്‍ക്കൊക്കെയാണ് കാലില്‍ ചങ്ങലയുണ്ടായിരുന്നത്?
ഉത്തരം: പൂളത്തോടില്‍ അത്തന്‍, തലശ്ശേരിക്കാരന്‍ മൊയ്തീന്‍കുട്ടി, പൂളത്തോടില്‍ പോക്കര്‍ എന്നിവരുടെ കാലില്‍ ചങ്ങലയുണ്ടായിരുന്നു.
ചോദ്യം: എവിടുന്നാണ് നിങ്ങള്‍ ചങ്ങല അഴിച്ചുമാറ്റിയത്?ഉത്തരം: അടുത്തുള്ള മലനിരകളിലെത്തിയയുടനെ മൊയ്തീന്‍കുട്ടിയും പോക്കറും ചങ്ങലകള്‍ പൊട്ടിച്ച് കളഞ്ഞിരുന്നു. ഞാനഴിച്ചുകളഞ്ഞിരുന്നില്ല.
മൊഴി വായിച്ചുകേട്ടു. ശരിയാണെന്ന് സമ്മതിക്കുന്നു. 1823 സെപ്തംബര്‍ 4 മലയാളത്തിലുള്ള ഈ മൊഴി പ്രിന്‍സിപ്പല്‍ കളക്ടര്‍ വോഗന്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തു.






MathrubhumiMatrimonial