NagaraPazhama

വിദേശമദ്യം കേരളത്തെ കീഴടക്കിയ വഴികള്‍

Posted on: 07 Jul 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



മദ്യം എന്നു മുതല്‍ മനുഷ്യന്‍ ഉപയോഗിച്ചു തുടങ്ങി? ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ഐക്യകേരള രൂപവത്കരണത്തിനു ശേഷം ഒരിക്കല്‍ കേരള നിയമസഭയിലും ഇതേ ചോദ്യം ഉയര്‍ന്നു. അന്നൊരു മുഖ്യമന്ത്രി പറഞ്ഞു ''ദൈവം മുതല്‍ മനുഷ്യന്‍ വരെ കുടിച്ചു തുടങ്ങി''. അങ്ങനെ അല്ലാതെ ഇതേപ്പറ്റി ഉത്തരം പറയാന്‍പറ്റില്ല.
മനുഷ്യന്റെ ജീവിതയാത്രയില്‍ എന്നും മദ്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മതഗ്രന്ഥങ്ങളിലുമെല്ലാം മദ്യത്തിന്റെ പരാമര്‍ശനം ഉണ്ട്. ഇന്നും മദ്യം ചര്‍ച്ചാവിഷയമാണ്. കേരള നിയമസഭയില്‍ പോലും ഇപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുന്നത് ബാര്‍ ലൈസന്‍സുകളെപ്പറ്റിയാണ്.
തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള്, അത് വാറ്റി എടുക്കുന്ന ചാരായം എന്നിവയാണ് പ്രാചീനകാലത്തെ മലയാളികളുടെ പ്രധാനമദ്യങ്ങള്‍. ഇതില്‍ പലതും ഔഷധമായിട്ടാണ് അന്നൊക്കെ പ്രധാനമായും ആളുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ചിലതരം കള്ള് ലഹരി കൂടിയവയായിരുന്നു.

എളുപ്പത്തിലുണ്ടാക്കാവുന്നതും സാധാരണക്കാരായ ആളുകളും വനാന്തരങ്ങളില്‍ ജീവിച്ചിരുന്നവരും ഉപയോഗിച്ചിരുന്ന കള്ളാണ് 'നെങ്കള്ള്'. മൂക്കാത്ത നെല്ല് കൊയ്ത് എടുത്താണ് ഇത് നിര്‍മിച്ചിരുന്നത്. കരിമ്പ് ചതച്ച് നീരാക്കി ഉണ്ടാക്കിയിരുന്ന 'കുന്തക്കള്ള്', ശര്‍ക്കരവെള്ളത്തില്‍ വിവിധതരം സാധനങ്ങളും ഔഷധങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കിയിരുന്ന 'മധുരക്കള്ള്', സോമതല ചേര്‍ത്തുണ്ടാക്കിയ 'പിറമ്പരണ്ടക്കള്ള്', കരിമ്പന, ചുണ്ടന്‍പന, തെങ്ങ് എന്നിവയില്‍ നിന്ന് തയാറാക്കിയിരുന്ന 'ഈള', നെന്മലര്‍ പൊടിച്ചെടുത്ത് പ്രത്യേക സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', ലഹരികൂട്ടാന്‍ കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നു പ്രാചീന കാലത്തെ കേരളത്തിലെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ പിന്നീട് ഇവ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങി. 1661 മുതല്‍ 66 വരെ കേരളത്തിലുണ്ടായിരുന്ന ഡച്ച് ക്യാപ്റ്റന്‍ ന്യാഹാഫ്, കേരളത്തെപ്പറ്റി എഴുതിയ വിവരണത്തില്‍ കള്ളും ചാരായവും ഉണ്ടാക്കുന്നവിധവും വിവരിച്ചിട്ടുണ്ട്. കേരളീയര്‍ തെങ്ങില്‍ ഉണ്ടാക്കുന്ന കള്ളില്‍ ദ്രാക്ഷ (മുന്തരിച്ചാറ്) കൂടി ചേര്‍ത്താല്‍ സ്പാനിഷ് വീഞ്ഞിന്റെ രുചി ഉണ്ടാകും. തെങ്ങിന്‍ കള്ള് ചാരായമാക്കിയാല്‍ നെതര്‍ലണ്ടിലെ ബ്രാണ്ടിയോളം സുഖമോ ഗുണമോ, ഇല്ലെന്നും ന്യാഹാഫ് പറഞ്ഞിട്ടുണ്ട്. പില്‍ക്കാലത്ത് യൂറോപ്യന്മാരുടെ അധിനിവേശം ശക്തമായതോടെ അവരുടെ മദ്യങ്ങള്‍ കേരളത്തിലെത്തി. ആദ്യമാദ്യം യാഥാസ്ഥിതികര്‍ വിദേശമദ്യം ഉപയോഗിക്കില്ലായിരുന്നു. എന്നാല്‍ യൂറോപ്യന്മാരുമായിട്ടുള്ള സമ്പര്‍ക്കം കേരളീയരുടെ വിദേശമദ്യ പ്രിയം കൂട്ടി.

'മയ്യഴി' മാഹി ആക്കി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാര്‍ മലബാര്‍ നേരിട്ടും ഭരിച്ചു. തിരുവിതാംകൂറിന്റെയും കൊച്ചിയുെടയും രാജാക്കന്മാരുടെ മുകളില്‍ റസിഡന്റ് എന്ന ഉദ്യോഗസ്ഥന്മാരെ നിയമിച്ചും ഇംഗ്‌ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം തുടങ്ങി. ഇതോടെ ക്‌ളബ്ബുകളുടെ വരവായി. ഈ ക്‌ളബ്ബുകളിലെ സല്‍ക്കാരങ്ങളിലും മറ്റും വിദേശമദ്യം പ്രധാനമായി.
ഇതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലകാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്.
ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു.

കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറിമാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. യൂറോപ്യന്‍ തോട്ടങ്ങള്‍ വ്യാപകമായതും, യൂറോപ്യരുടെ ക്‌ളബ്ബുകള്‍ കൂടിയതും വിദേശമദ്യത്തിന് ഗണ്യമായ വില്പന കിട്ടി. അതിനുശേഷമായിരുന്നു ഗസ്റ്റ് ഹൗസുകളും വന്‍ ഹോട്ടലുകളും വന്നത്. അവിടങ്ങളിലും വിദേശമദ്യം ഒഴിച്ചു കൂടാന്‍പറ്റാത്ത വസ്തുവായി. എങ്കിലും കേരളത്തില്‍ കള്ളിനും ചാരായത്തിനും തന്നെയായിരുന്നു മലയാളികളുടെ ഇടയില്‍ പ്രിയം. റാണി പാര്‍വതി ഭായിയുടെ കാലത്ത് ലഫ്റ്റനന്റ് കേണല്‍ വാര്‍ഡും ലഫ്റ്റനന്റ് കേണല്‍ കോര്‍ണറും നടത്തിയ സര്‍േവകളില്‍ നിന്ന് ഇക്കാര്യം മനസ്സിലാക്കാം. ഇവര്‍ കൊച്ചിയിലും മലബാറിലും സര്‍വേ നടത്തി. ഓരോ സ്ഥലത്തുമുള്ള കള്ളുഷാപ്പുകളുടെ എണ്ണം കൃത്യമായി റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്.

കേരളത്തിലെ മദ്യാസക്തിയുടെ വിരാട് രൂപം മനസ്സിലായത് സ്വാതന്ത്ര്യസമരകാലത്താണ്. അന്ന് വ്യാപകമായി മദ്യഷാപ്പുകള്‍ക്ക് എതിരെ സമരം നടന്നു. ഗാന്ധിജിപോലും ഇവിടത്തെ മദ്യാസക്തിെയ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കള്ളുഷാപ്പുകള്‍ നിര്‍ത്തിയാല്‍ ഞങ്ങളെങ്ങനെ ജീവിക്കും എന്ന് ചെത്തുതൊഴിലാളികള്‍ ഗാന്ധിജിയോട് ചോദിച്ചു. തെങ്ങില്‍ നിന്നുള്ള പാനീയം കള്ള് ആക്കുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അത് ശര്‍ക്കരയോ മറ്റ് ഭക്ഷ്യസാധനങ്ങളോ ആക്കിമാറ്റിയാല്‍ ആളുകള്‍ക്ക് തൊഴിലും, തെങ്ങ് കൃഷിക്കാര്‍ക്ക് ലാഭവും കിട്ടുമെന്നും ഗാന്ധിജി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിയോടെയാണ് മദ്യമേഖല ശക്തിയായത്. കള്ളിനും ചാരായത്തിനും പകരം വിദേശ മദ്യത്തിന് പ്രചാരം കൂടി. ഇപ്പോള്‍ ചാരായം നിരോധിച്ചു. കള്ളിന് പ്രിയം കുറഞ്ഞു. നാടുനീളെ ബാറുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മദ്യപാനം ഒരു ഫാഷനായി. രാഷ്ട്രീയത്തേയും ഭരണകൂടങ്ങളേയും നിയന്ത്രിക്കുന്ന ശക്തിയായി മദ്യലോബി മാറി.കേരള രൂപവത്കരണ സമയത്തുള്ള അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് നോക്കിയാല്‍ 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്‌ളബ്ബുകളുമാണ് ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് ഇന്നും മുക്കിലും മൂലയിലും വിദേശമദ്യം വ്യാപിച്ചത്.




MathrubhumiMatrimonial