goodnews head

രക്തദാനം 106 തവണ; മണിക്ക് സര്‍ക്കാര്‍ അംഗീകാരം

Posted on: 15 Jun 2009


കൊച്ചി: കെ.എസ്. മണി രക്തദാനം തുടങ്ങിയത് പതിനെട്ടാം വയസ്സിലാണ്. ഇപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞു. ഇതിനകം 106 ജീവനുകള്‍ക്ക് മണിയുടെ രക്തം രക്ഷയായി. ഒടുവില്‍ സര്‍ക്കാരിന്റെ അംഗീകാരവും മണിയെത്തേടിയെത്തി.

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് മികച്ച പുരുഷരക്തദാതാവിനുള്ള അവാര്‍ഡ് മണിക്ക് സമ്മാനിച്ചത്.

തിരുവനന്തപുരം അഴീക്കോട് സ്വദേശിയായ മണിക്ക് പതിമൂന്നാം വയസ്സിലുണ്ടായ ഒരു അപകടമാണ് രക്തദാനത്തിന്റെ മഹത്വം വ്യക്തമാക്കിക്കൊടുത്തത്. അന്ന് ജീവന്‍ രക്ഷിച്ചത് അജ്ഞാതരായ ചില ചുമട്ടുതൊഴിലാളികള്‍ നല്‍കിയ രക്തമാണ്. അതോടെ, പ്രായപൂര്‍ത്തിയായാല്‍ രക്തം ദാനംചെയ്യുമെന്ന് തീരുമാനിക്കുകയായിരുന്നു. 60 വയസ്സ് പൂര്‍ത്തിയായതോടെ രക്തദാനത്തിനുള്ള പ്രായം കഴിഞ്ഞെന്നും മണി പറയുന്നു. മികച്ച സ്ത്രീരക്തദാതാവ് ഡോ. പി.വി. സുലോചനയാണ്. 26 തവണയാണ് ഡോ. സുലോചന രക്തം നല്‍കിയിട്ടുള്ളത്.

മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: സര്‍ക്കാര്‍മേഖലയിലെ ബ്ലഡ് ബാങ്ക്: താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ആലുവ, സ്വകാര്യമേഖലയിലെ ബ്ലഡ് ബാങ്ക്: ഐ.എം.എ, കൊച്ചി. കൂടുതല്‍ പെണ്‍കുട്ടികള്‍ രക്തദാനം നടത്തിയ കോളേജ്: സെന്റ് സേവ്യേഴ്‌സ് കോളേജ്, ആലുവ.

സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള അവാര്‍ഡുകള്‍: ലാസര്‍ മാളിയേക്കല്‍ (തൃശ്ശൂര്‍), സതീശന്‍ (എറണാകുളം), ബൈജു എസ്. മണി (തിരുവനന്തപുരം), ബാബുരാജ് (കൊല്ലം), എം.ജെ. പോള്‍ (ആലപ്പുഴ), ഡോ. വി.പി. ശശീന്ദ്രന്‍ (കോഴിക്കോട്) എന്നിവര്‍ക്കാണ്.

ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ കോളേജ് ചോറ്റാനിക്കര, എന്‍ജിനീയറിങ് കോളേജ് പെരുമണ്‍ കൊല്ലം, സീന കോളേജ് ഇടക്കൊച്ചി, ഇലാഹിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മൂവാറ്റുപുഴ, ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജ് കളമശ്ശേരി, നെഹ്‌റു യുവകേന്ദ്ര എറണാകുളം, ടോക്ക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, ആര്‍എല്‍വി കോളേജ് തൃപ്പൂണിത്തുറ തുടങ്ങിയ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.

 

 




MathrubhumiMatrimonial