ലാവലിന്‍: മന്ത്രിസഭാ തീരുമാനം മുന്‍വിധിയോടെ ഗവര്‍ണര്‍

Posted on: 09 Jun 2009


കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍വിധിയോടെയാണ് മന്ത്രിസഭ എടുത്തതെന്നാണ് ഗവര്‍ണറുടെ നിഗമനം.

പിണറായി വിജയന് എതിരെ സിബിഐ നല്‍കിയിട്ടുള്ള രേഖകളില്‍നിന്ന് അദ്ദേഹത്തിന് എതിരെയുള്ള കുറ്റം തനിക്ക് ബോധ്യമാകുന്നു. ഈ രേഖകള്‍ സൂക്ഷ്മമായും ശരിയായ രീതിയിലും പരിശോധിക്കാതെയാണ് മന്ത്രിസഭ തീരുമാനം എടുത്തതെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തെ അതിശക്തിയായി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇങ്ങനെ എതിര്‍ത്ത സര്‍ക്കാര്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഗവര്‍ണറുടെ നിഗമനം. അങ്ങനെ എതിര്‍ത്ത സര്‍ക്കാര്‍ സിബിഐയുടെ ബൃഹത്തായ രേഖകള്‍ പരിശോധിക്കാതെ മുന്‍കൂട്ടിയുള്ള തീരുമാനം എന്ന നിലയിലാണ് പ്രോസിക്യൂഷനില്‍നിന്ന് പിണറായിയെ ഒഴിവാക്കിയിട്ടുള്ളത്. പൊതുതാല്‍പര്യവും സംസ്ഥാനത്തിന്റെ താല്‍പര്യവും കണക്കിലെടുത്ത് പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഉറച്ച തീരുമാനമാണ് ഗവര്‍ണര്‍ എടുത്തത്.

പിണറായിക്ക് തന്റെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ കുറ്റപത്രത്തെകുറിച്ച് വാദം നടക്കുമ്പോള്‍ തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും താന്‍ നിരപരാധിയാണെന്നും ഉന്നയിക്കാവുന്നതാണ്. എന്നാല്‍ ഇതിനുള്ള നടപടികള്‍ പിണറായി വിജയന്‍ സ്വീകരിക്കാന്‍ തയ്യാറില്ലായിരുന്നു. അതിന് പകരം അദ്ദേഹത്തെ പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കുന്നതിന് മുന്‍വിധിയോടെയുള്ള നടപടിയാണ് മന്ത്രിസഭ സ്വീകരിച്ചിരിക്കുന്നതെന്ന് സിബിഐ നല്‍കിയിട്ടുള്ള ബൃഹത്തായ രേഖകള്‍ വിലയിരുത്തിക്കൊണ്ട് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തന്റെ നിഗമനങ്ങള്‍ക്കായി കേരളഹൈക്കോടതി ലാവലിന്‍കേസില്‍ പുറപ്പെടുവിച്ചിട്ടുള്ള രണ്ട് സുപ്രധാന വിധികള്‍ ഗവര്‍ണര്‍ ആധാരമാക്കിയിട്ടുണ്ട്. പിണറായിയെ ഒഴിവാക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനങ്ങളുമായി വിയോജിക്കാനുള്ള കാരണങ്ങള്‍ ഗവര്‍ണര്‍ തന്റെ ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.




MathrubhumiMatrimonial