നിലപാട് വ്യക്തമാക്കാന്‍ ഘടകകക്ഷികളുടെ മേലും സമ്മര്‍ദ്ദം

Posted on: 08 Jun 2009


തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ്സില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും സമ്മര്‍ദ്ദത്തിലാക്കുന്നു.

കേസ്സിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തു വന്നുകഴിഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാകട്ടെ ഇക്കാര്യത്തില്‍ 'പാര്‍ട്ടി അച്ചടക്കം' അനുസരിച്ചുള്ള മൗനത്തിലുമാണ്. പക്ഷേ പാര്‍ട്ടി നിലപാടിന് പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം മുതിര്‍ന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം സംബന്ധിച്ച ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സി.പി.ഐ., ആര്‍.എസ്.പി. എന്നിവരുടെ നിലപാടുകളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സി.പി.എമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ തങ്ങള്‍ വി.എസ്സിനൊപ്പമാണെന്ന സൂചന സി.പി.ഐ. നേരത്തെ നല്‍കിയിരുന്നുവെങ്കിലും ഈ കാര്യത്തിലുള്ള നിലപാടിന് പ്രത്യേക പ്രാധാന്യമുണ്ട്.
ജനപ്രിയനായ മുഖ്യമന്ത്രി ഒരു ഭാഗത്തും പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ സമ്പൂര്‍ണ ആധിപത്യമുള്ള സംസ്ഥാന സെക്രട്ടറി മറുഭാഗത്തുമായി വാളോങ്ങിനില്‍ക്കുന്ന സാഹചര്യം ഇടതുമുന്നണിക്കും മന്ത്രിസഭയ്ക്കും പരീക്ഷണമായി മാറുകയാണ്. നിയമസഭാ സമ്മേളനവും തൊട്ടുപിന്നാലെ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ആസന്നമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ വിയോജിപ്പ് മൂലം വിഷമസ്ഥിതിയിലായ സി.പി.എമ്മിനെ മാത്രമല്ല, ഇടതുമുന്നണിയെ മൊത്തത്തില്‍ തന്നെ അത്തരമൊരു സാഹചര്യം വിഷമത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷവും ഇടതുമുന്നണിയിലെ ഘടകകക്ഷികളിലുണ്ടായ നിലപാടുമാറ്റങ്ങള്‍ ശ്രദ്ധേയമാണ്. മുഖ്യ ഘടകകക്ഷിയായ സി.പി.ഐ. നല്‍കുന്ന സൂചനകള്‍ പിണറായി വിജയനും സി.പി.എം. നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നവയാണ്. നേരത്തെ ലാവലിന്‍ കേസ് സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന നിലപാട് എടുത്തിരുന്ന സി.പി.ഐ. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ്. ആര്‍.എസ്.പി. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തില്ലെങ്കിലും ആര്‍.എസ്.പി. ദേശീയ നേതൃത്വത്തിന്റെ നിലപാട് ഏറെക്കുറെ സ്​പഷ്ടമാണ്. സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുമാറ്റത്തിന് സി.പി.ഐ. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്റെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്.
എന്തായാലും എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച് സി.പി.ഐ.യുടെ നിലപാടുമാറ്റവും തൊട്ടുപിന്നാലെ എസ്.എന്‍.സി. ലാവലിന്‍ കേസ്സില്‍ മന്ത്രിസഭയുടെ ഉപദേശം അവഗണിച്ച് പ്രോസിക്യൂഷന് സി.ബി.ഐ.യ്ക്ക് അനുമതി നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനവും തുടര്‍ന്നുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളും കേരള രാഷ്ട്രീയത്തെ വരുംദിവസങ്ങളില്‍ പിടിച്ചുലയ്ക്കുമെന്ന കാര്യം ഉറപ്പാണ്.





MathrubhumiMatrimonial