അഭയമായത് തമിഴകം

Posted on: 19 May 2009


എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ആന്റണ്‍ ബാലസിങ്കം 'വിടുതലൈ' (വിമോചനം) എന്ന പുസ്തകത്തില്‍ പറയുന്ന രസകരമായൊരു സംഭവമുണ്ട്. 1984 ല്‍ ബാലസിങ്കവും സഹപ്രവര്‍ത്തകനായ ശങ്കറും ചേര്‍ന്ന് എം.ജി.ആറിനെ കണ്ട കഥയാണത്.

സംഭാഷണത്തിനിടയില്‍ 'സാമൂഹിക വിപ്ലവകാരി' എന്നൊക്കെ വിളിച്ച് ബാലസിങ്കം എം.ജി.ആറിനെ കൈയിലെടുത്തു. എല്‍.ടി.ടി.ഇ.ക്ക് എന്തുസഹായമാണ് വേണ്ടതെന്ന് എം.ജി.ആര്‍. ചോദിച്ചു. അടിയന്തരമായി രണ്ടുകോടി രൂപ വേണമെന്ന് ശങ്കര്‍ പറഞ്ഞു. അടുത്തദിവസം തന്റെ വീട്ടിലേക്ക് വരാനായിരുന്നു മുഖ്യമന്ത്രിയായ എം.ജി.ആര്‍. ആവശ്യപ്പെട്ടത്.

പറഞ്ഞതുപോലെ വീട്ടിലെത്തിയ ബാലസിങ്കത്തെയും ശങ്കറിനെയും എം.ജി.ആര്‍. നിലവറയിലേക്ക് കൊണ്ടുപോയി. അവിടെ അടുക്കിവെച്ചിരുന്ന പെട്ടികളില്‍ പത്തെണ്ണം വീടിനുമുന്നില്‍ക്കിടക്കുന്ന വാനില്‍ എടുത്തുവെക്കാന്‍ നിലവറയിലെ കാവല്‍ക്കാരനോട് മലയാളത്തില്‍ പറഞ്ഞു. ആ പത്ത് പെട്ടികളില്‍ രണ്ടുകോടിരൂപയുടെ കറന്‍സി നോട്ടുകളായിരുന്നു.

വീണ്ടും നാലുകോടിരൂപ എല്‍.ടി.ടി.ഇ. ആവശ്യപ്പെട്ടപ്പോള്‍ ശ്രീലങ്കയിലെ തമിഴ്‌വംശജര്‍ക്കായി കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഫണ്ടില്‍നിന്ന് എം.ജി.ആര്‍. ചെക്ക് നല്‍കി. ഈ സംഭവം പുറത്തുവന്നപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഇതിനെ എതിര്‍ത്തു.

ശ്രീലങ്കയില്‍ എല്‍.ടി.ടി. മാത്രമല്ല മറ്റ് തമിഴ് സംഘടനകളുമുണ്ടെന്നും എല്‍.ടി.ടി.ഇ.ക്ക് മാത്രമായി ഇത്രയും വലിയ തുക നല്‍കാനാവില്ലെന്നുമായിരുന്നു രാജീവിന്റെ നിലപാട്. ചെക്ക് തിരിച്ചുവാങ്ങിയ എം.ജി.ആര്‍. നാലുകോടി രൂപ വീണ്ടും സ്വന്തം 'ഫണ്ടി'ല്‍ നിന്ന് നല്‍കിയെന്നാണ് ആന്റണ്‍ ബാലസിങ്കം രേഖപ്പെടുത്തിയിട്ടുള്ളത്.

എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരനുമായി എം.ജി.ആര്‍. ഏറെ അടുക്കുന്നത് എണ്‍പതുകളിലാണ്. 1983 മുതല്‍ 1987 വരെ പ്രഭാകരന്‍ തമിഴ്‌നാട്ടില്‍ വളരെ സക്രിയമായിരുന്നു. ഈ സമയത്ത് ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കാര്യമായി ബന്ധപ്പെടാന്‍ പ്രഭാകരന്‍ ശ്രമിച്ചിട്ടില്ലെന്നും എം.ജി.ആറിന് അനിഷ്ടമുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നും പ്രഭാകരന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച എം.ജി.ആറിന് തമിഴ് വിമോചനപ്പോരാട്ടത്തോടും എല്‍.ടി.ടി.ഇ. നേതാവ് പ്രഭാകരനോടും വലിയ താത്പര്യമുണ്ടായിരുന്നു. എം.ജി.ആറിനോട് പ്രഭാകരനും വലിയ സ്‌നേഹവും മതിപ്പുമുണ്ടായിരുന്നെന്ന് ബാലസിങ്കം പറയുന്നുണ്ട്. 1985 ല്‍ പ്രഭാകരന്‍ ഒരു എ.കെ. 47 റൈഫിള്‍ എം.ജി.ആറിന് നേരിട്ട് സമ്മാനിച്ചെന്നും ബാലസിങ്കം എഴുതിയിട്ടുണ്ട്.

ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്നുണ്ടാക്കിയ 1987 ലെ കരാറിനോട് എം.ജി.ആര്‍. വലിയ പ്രതിപത്തിയൊന്നും കാണിക്കാതിരുന്നത് പ്രഭാകരനോടുള്ള അടുപ്പം നിമിത്തമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

എം.ജി.ആര്‍. മുന്‍കൈയെടുത്താണ് 1980 കളില്‍ തമിഴ്പുലികള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതെന്ന് പ്രഭാകരനുമായി അടുത്ത സൗഹൃദമുള്ള തമിഴര്‍ ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍ പറയുന്നു. 'റോ'യാണ് അന്ന് എല്‍.ടി.ടി.ഇ. അണികള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നല്‍കിയത്.

1991 ല്‍ രാജീവ്ഗാന്ധിയുടെ വധമാണ് തമിഴ്‌നാട്ടില്‍ എല്‍.ടി.ടി.ഇ.യുടെ പ്രതിച്ഛായ തകരുന്നതിനിടയാക്കിയത്. രാജീവ് വധത്തിനുശേഷവും മുമ്പും എന്നത് എല്‍.ടി.ടി.ഇ.യുടെ ചരിത്രത്തിലെ നിര്‍ണായക കാലഗണനയാണ്.

തമിഴകത്ത് പ്രഭാകരന് വളരെ അടുത്തബന്ധമുള്ള രണ്ടുപേര്‍ പി. നെടുമാരനും വൈകോയുമാണ്. നെടുമാരന്‍ ഒരര്‍ഥത്തില്‍ പ്രഭാകരന് ഗുരുതുല്യനാണ്. 198283 കാലയളവില്‍ മധുരയില്‍ നെടുമാരന്റെ വീട്ടിലായിരുന്നു പ്രഭാകരന്റെ വാസം.

എല്‍.ടി.ടി.ഇ.ക്കുവേണ്ടി ലോകമെങ്ങും സഞ്ചരിച്ച് പ്രചാരണം നടത്തുകയും ഫണ്ട് പിരിക്കുകയും ചെയ്തിട്ടുള്ള നെടുമാരന്‍ ജാഫ്‌നയിലും കിളിനൊച്ചിയിലുമൊക്കെ പലതവണ ഒളിച്ച് സഞ്ചരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നെടുമാരന്റെ ഓഫീസിനുള്ളില്‍ പ്രവേശിക്കുന്നവര്‍ ആദ്യം കാണുക നെടുമാരനും പ്രഭാകരനും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ്.

പ്രഭാകരനും കരുണാനിധിയുമായി വ്യക്തിപരമായ തലത്തില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് നെടുമാരന്‍ പറയുന്നത്. പ്രഭാകരന്‍ തമിഴ്‌നാട്ടിലുണ്ടായിരുന്നപ്പോള്‍ ഒരുതവണപോലും കരുണാനിധിയെ കണ്ടിട്ടില്ലെന്നും നെടുമാരന്‍ പറയുന്നു.

ഡി.എം.കെ.യിലുള്ളപ്പോള്‍ തന്നെ വൈകോ എന്ന വി. ഗോപാലസ്വാമി പ്രഭാകരനോടുള്ള ആരാധന മറച്ചുവെച്ചിരുന്നില്ല. 1993 ല്‍ ഡി.എം.കെ.യില്‍ നിന്ന് പുറത്തായശേഷം എം.ഡി.എം.കെ. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപം നല്‍കിയ വൈകോ എല്‍.ടി.ടി.ഇ.യും പ്രഭാകരനുമായും തനിക്കുള്ള ബന്ധം ഒരിക്കലും മറച്ചുവെച്ചിട്ടില്ല.

പാട്ടാളിമക്കള്‍ കക്ഷി നേതാവ് രാമദാസും വിടുതല്ലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളവനും പ്രഭാകരനുമായി അടുപ്പമുള്ളവരാണ്. പക്ഷേ, പ്രഭാകരന്റെ നാവും തലച്ചോറുമായി പ്രവര്‍ത്തിക്കുന്ന രണ്ട് തമിഴ് നേതാക്കളെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അത് വൈകോയും നെടുമാരനും തന്നെയായിരിക്കും.

കെ.എ. ജോണി




MathrubhumiMatrimonial