എന്തുകൊണ്ട് പുതിയ വൈറസുകള്‍

Posted on: 28 Apr 2009


കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകള്‍ മനുഷ്യന് ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മനുഷ്യന് വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ് എന്തുകൊണ്ട് പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ് ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച് മനുഷ്യരിലേക്ക് എത്താന്‍ എന്താണ് പ്രകോപനം.

ഇതിന്റെ ഉത്തരം ലളിതമല്ലെന്ന് വിദഗ്ധര്‍ കരുതുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങള്‍ മുതല്‍ ആധുനിക മൃഗപരിപാലനവും കൃഷിരീതികളും വരെ പുതിയ രോഗാണുക്കളുടെ കടന്നുവരവിന് കാരണമാകുന്നുണ്ട്. ജനപ്പെരുപ്പവും, ആധുനിക ഗതാഗതവുമൊക്കെ ഇതിന് ആക്കം കൂട്ടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് നേരിടേണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പുതിയ വൈറസുകളുടെ കടന്നുവരവ് എന്ന് പന്നിപ്പനിയും സൂചന നല്‍കുന്നു.


കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകള്‍ മനുഷ്യന് ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എബോള ഐവറികോസ്റ്റ്, ആന്‍ഡിസ് വൈറസ്, ഹെപ്പറ്റിറ്റിസ്-എഫ്, ജി, പൈറൈറ്റില്‍, ബ്ലാക്ക് ലഗൂണ്‍ വൈറസ്, നിപാ, ഒസ്‌കാര്‍ വൈറസ് എന്നിവയൊക്കെ അതില്‍ പെടുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗങ്ങളാണ് സാര്‍സ് വൈറസും പന്നപ്പനി വൈറസും.

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഭൂമുഖത്ത് ആകെയുണ്ടായിരുന്നത് 150 കോടി ജനങ്ങളാണ്. ഇന്നത് 600 കോടിയിലേറെയാണ്. പുതിയ രോഗാണുക്കള്‍ക്ക് മനുഷ്യരെ 'കണ്ടെത്താനുള്ള' സാധ്യത ഒരു നൂറ്റാണ്ട് കൊണ്ട് നാലിരട്ടി വര്‍ധിച്ചു എന്നുസാരം. ജനസംഖ്യയ്‌ക്കൊപ്പം പരിസ്ഥിതിയിലും കൃഷി-മൃഗപരിപാലന മാര്‍ഗങ്ങളിലൊക്കെ മാറ്റം വന്നു. വനങ്ങള്‍ വെട്ടി വെളുപ്പിച്ചപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പല മാരക വൈറസുകളും മനുഷ്യരില്‍ അഭയം തേടി. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകത്തിലെ മലനാട് മേഖലയില്‍ 'ക്യാസാനൂര്‍ വനരോഗം' എന്നൊരു വൈറസ്ബാധ പടര്‍ന്നു. വനം വെളുപ്പിച്ചപ്പോഴായിരുന്നു അത്. അവിടുള്ള കുരങ്ങുകളില്‍ വൈറസ് നേരത്തെ തന്നെ ഉണ്ടായിരുന്നു. വനം നശിപ്പിക്കുന്നതുവരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല.

പുത്തന്‍ കൃഷി രീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ രോഗാണുക്കളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. മെക്‌സിക്കോയില്‍ തന്നെ 'മാംസഫാക്ടറി'കള്‍ എന്ന് വിളിക്കാവുന്ന പന്നികൃഷിയിടങ്ങളിലാണ് പുതിയ രോഗം പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പന്നികളെ ചെറിയ കെട്ടിടങ്ങളില്‍ വളര്‍ത്തിയെടുത്ത് വ്യവസായികാടിസ്ഥാനത്തില്‍ മാംസത്തിനുപയോഗിക്കുകയാണ് മെക്‌സിക്കോയില്‍. അത്തരം അന്തരീക്ഷത്തില്‍ ഒരു വൈറസിന് ജനിതകവ്യതിയാനം സംഭവിച്ച് മനുഷ്യരിലെത്താന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
-ജെ.എ


ആശങ്ക വേണ്ട; ജാഗ്രത വേണം

പന്നിപ്പനി: കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സെല്‍ തുറുന്നു


ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും


പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

ലിങ്കുകള്‍



MathrubhumiMatrimonial