NagaraPazhama

ചേരാനല്ലൂര്‍ സ്വരൂപം

Posted on: 07 Aug 2013

കെ. ഉണ്ണികൃഷ്ണന്‍



''കുഞ്ചുക്കര്‍ത്താവിന്റെ അത്ഭുത കര്‍മങ്ങളെക്കുറിച്ച് പരദേശത്ത് കേള്‍ക്കുകയാല്‍ അവിടെനിന്ന് കെങ്കേമനായ ഒരിന്ദ്രജാലക്കാരന്‍ ഇദ്ദേഹത്തെ പരീക്ഷിക്കാനായി ഇങ്ങോട്ട് പുറപ്പെട്ടു. അയാള്‍ എറണാകുളത്തെത്തി, അടുത്ത ദിവസം കായലില്‍ വച്ച് ഒരു കളി നടത്താന്‍ നിശ്ചയിച്ചിരുന്നതായി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. നിശ്ചിത സമയമായപ്പോഴേക്കും എറണാകുളത്തുള്ള കായല്‍ക്കരയില്‍ അസംഖ്യമാളുകള്‍ കൂടി. കൊച്ചി വലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ടും പരിവാരസമേതം അവിടെ എഴുന്നള്ളി. അക്കൂട്ടത്തില്‍ കുഞ്ചുക്കര്‍ത്താവുമുണ്ടായിരുന്നു. സമയമായപ്പോള്‍ ആ ഐന്ദ്രജാലികന്‍ ചില സാമാനങ്ങള്‍ കെട്ടിയെടുത്തുകൊണ്ട് ഒരു മെതിയടിയില്‍ കയറി വെള്ളത്തിന്റെ മീതെ നടന്ന് കായലിലേക്ക് പോയി. കരയില്‍ നിന്ന് ഏകദേശം നൂറടി അകലെച്ചെന്ന് അവിടെ വെള്ളത്തിന് മീതെ ഒരു കരിമ്പടം വിരിച്ച് അതില്‍ ..
''പേനക്കത്തികള്‍ പേനയും പെനിസിലും പിച്ചാത്തി പിഞ്ഞാണവും ചീനത്തൂശിയുമുനൂലും ചരടും തീപ്പെട്ടി കാല്‍പ്പെട്ടിയും'' മറ്റും നിറച്ചുവച്ച് ''ഓടിവരുവിന്‍, ഓടിവരുവിന്‍ , സാമാനം മെച്ചം, വില സഹായം ഇപ്പോള്‍ തീര്‍ന്നുപോകും'' എന്നും മറ്റും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വലിയതമ്പുരാന്‍ തിരുമനസ്സുകൊണ്ട് കുഞ്ചുക്കര്‍ത്താവിനെ അടുക്കല്‍ വിളിച്ച് ''എന്താ അവിടെച്ചെന്ന് വല്ലതും വാങ്ങിച്ചുകൊണ്ടു വരാന്‍ വയ്യേ'' എന്ന് കല്പിച്ച് ചോദിച്ചു. ''കല്പനയുണ്ടെങ്കില്‍ പരീക്ഷിച്ചുനോക്കാം'' എന്ന് കര്‍ത്താവ് മറുപടി അറിയിച്ചപ്പോള്‍ ''ആട്ടെ ഒന്ന് പരീക്ഷിച്ചു നോക്കൂ'' എന്ന് വീണ്ടും കല്പിച്ചു. ഉടനെ കുഞ്ചുക്കര്‍ത്താവ് ഒരു വലിയ വെള്ളക്കുതിരയുടെ പുറത്തുകയറി വെള്ളത്തിനു മീതെ ഓടിച്ച് അങ്ങോട്ട് ചെന്നു. അപ്പോഴേക്കും കരിമ്പടവും കച്ചവട സാമാനങ്ങളും കച്ചവടക്കാരനും എല്ലാം വെള്ളത്തില്‍ താണുകഴിഞ്ഞു. കായലില്‍ കിടന്ന് മുങ്ങിയും പൊങ്ങിയും വെള്ളം കുടിച്ച് മരിക്കാന്‍ തുടങ്ങിയ ആ പരദേശികനെ കുഞ്ചുക്കര്‍ത്താവ് പിടിച്ചുവലിച്ച് തന്റെ കുതിരയുടെ പുറത്തു കയറ്റി ഇരുത്തിക്കൊണ്ട് കുതിരയെ തിരികെ ഓടിച്ച് കരയ്‌ക്കെത്തിച്ചു...''
(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്ന്)


ഏവരെയും വിസ്മയിപ്പിച്ച ഇ ന്ദ്രജാലത്തിന്റെ തമ്പുരാന്‍ ഈ കാറ്റിലെവിടെയോ കുസൃതിയോടെ ഒളിച്ചു നില്‍ക്കുന്നുവെന്ന് തോന്നും ഇവിടെ നില്‍ക്കുമ്പോള്‍... അത്രമേല്‍ പുരാവൃത്തങ്ങളുടെ ഗന്ധമുണ്ട് ഈ മണ്ണിന്...

ഒരുകാലത്ത് കൊച്ചി രാജ്യത്തെ പ്രബലരായ, സാമന്തന്മാരായ ചേരാനല്ലൂര്‍ കര്‍ത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. വൈദ്യുതിയും വാഹനങ്ങളും വരുന്നതിന് മുന്‍പത്തെ കഥയാണ്... സുഗന്ധ വ്യഞ്ജനങ്ങളുടെ പെരുമയില്‍ മയങ്ങി പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അന്ന് കൊച്ചിയില്‍ കപ്പലടുപ്പിച്ചിട്ടില്ല. എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഒട്ടുമുക്കാല്‍ ഭൂമിയും അന്ന് കര്‍ത്താവിന്റെ അധീനതയിലായിരുന്നു. സര്‍ക്കാറിലേയ്ക്ക് ഇവിടങ്ങളില്‍ കരം പിരിച്ചിരുന്ന ചേരാനല്ലൂര്‍ സ്വരൂപം അന്ന് പ്രതാപത്തിന്റെ മറുവാക്കായിരുന്നു.

മഹാമാന്ത്രികനായിരുന്ന കുഞ്ചുക്കര്‍ത്താവ് മാത്രമല്ല, സാഹിത്യത്തിലും കലയിലും വൈദ്യത്തിലും പേരെടുത്ത അനവധിപേര്‍ സ്വരൂപത്തിലുണ്ടായിരുന്നു. ഐതീഹ്യങ്ങള്‍ക്കപ്പുറം എറണാകുളത്തിന്റെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചേരാനല്ലൂര്‍ സ്വരൂപത്തിന്റെ സുവര്‍ണ സ്മൃതികള്‍ ഈ അകത്തളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സ്വരൂപത്തിന്റെ ഇനിയും എഴുതപ്പെടാത്ത ചരിത്രം പോലെയാണ് നാലുകെട്ടിന്റെ പഴക്കത്തിന്റെ കാര്യവും.
''ഇടയ്ക്ക് അറ്റകുറ്റപ്പണിക്കായി ചില ഓടുകള്‍ മാറ്റിയിരുന്നു. അറുനൂറ് വര്‍ഷം മുന്‍പത്തെ നിര്‍മാണത്തീയതിയായിരുന്നു ചിലതില്‍ എന്ന് പണിക്കാര്‍ പറഞ്ഞു. എന്റെ ഓര്‍മയില്‍ ഇത് പന്ത്രുകെട്ടായിരുന്നു. കാലക്രമത്തില്‍ അതെല്ലാം ഇല്ലാതായി...'' -ഓര്‍മകള്‍ മിനുക്കിയെടുക്കുന്നു അകത്തൂട്ട് മഠപ്പാട്ട് ശാരദക്കുഞ്ഞമ്മ.എണ്‍പത്തൊന്നുകാരിയായ ശാരദക്കുഞ്ഞമ്മയും ഭര്‍ത്താവ് രാമചന്ദ്രന്‍ കര്‍ത്താവുമാണിപ്പോള്‍ ഇവിടെയുള്ളത്. 90 ഓളം വരുന്ന കുടുംബാംഗങ്ങളില്‍ ബാക്കിയുള്ളവര്‍ പലയിടങ്ങളിലാണ്. ഭാഗം കഴിഞ്ഞെങ്കിലും അകത്തൂട്ട് മഠപ്പാട്ട് പൊതുസ്വത്താണ്.

വലിയ കിഴക്കിനി (ഊണു കഴിക്കുന്ന സ്ഥലം), ചെറിയ കിഴക്കിനി (കുടുംബാംഗങ്ങള്‍ മരിച്ചാല്‍ കിടത്തുന്ന മുറി), കോമ്പെര (പ്രസവമുറി), പടിഞ്ഞാറ്റി (പുരുഷന്മാര്‍ ഇരിക്കുന്ന സ്ഥലം), വടക്കിനി (കിടപ്പുമുറി), തെക്കിനി, പത്തായപ്പുര, അറ... എന്നിങ്ങനെ, കോലും കണക്കും തെറ്റാതെ പണികഴിപ്പിച്ച അപൂര്‍വമായ വാസ്തു ശൈലി. സ്വരൂപത്തില്‍ അംഗങ്ങള്‍ ഏറിയപ്പോള്‍, ദൂരെയല്ലാതെ അവര്‍ക്കായി പുതിയൊരു ഗൃഹം പണിതു, അടിമഠം. അതിനു തന്നെ പഴക്കം 120 വര്‍ഷം വരും.

ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്നുവീഴുന്ന പാലങ്ങള്‍ വാര്‍ത്തയാവുന്ന കാലത്ത്, അകത്തൂട്ട് ഒരു അത്ഭുതമാണ്. അസാമാന്യ കനമുള്ള ഭിത്തി, വിജാഗിരികള്‍ ഉപയോഗിക്കാത്ത വാതിലുകള്‍, തട്ടും തടവുമില്ലാത്ത വായു സഞ്ചാരത്തിനുള്ള വഴികള്‍... -ആദ്യകാല ആര്‍.എസ്.എസ്. പ്രചാരകനും റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഓഫീസറുമായ രാമചന്ദ്രന്‍ കര്‍ത്താവ് 87-ാം വയസ്സിലും ചരിത്രത്തിലും ആദ്ധ്യാത്മികതയിലുമുള്ള താത്പര്യം ഉണര്‍വോടെ സൂക്ഷിക്കുന്നു. നാലുകെട്ട് വെടിപ്പാക്കി വയ്ക്കുന്നതില്‍ ശാരദക്കുഞ്ഞമ്മയും അലംഭാവം കാട്ടിയിട്ടില്ല. പക്ഷേ, നൂറ്റാണ്ടുകള്‍ പിന്നിട്ട തടിപ്പണികളില്‍ കാലം ആക്രമിച്ചു തുടങ്ങിയിട്ട് ഏറെയായി. വര്‍ഷാവര്‍ഷം ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് തന്നെ 25,000 രൂപ വേണം. പക്ഷേ, അതൊന്നും ദീര്‍ഘകാലത്തേക്കുള്ള പരിഹാരമല്ല.

കണ്ടെയ്‌നര്‍ റോഡിന്റെ സര്‍വേ നടന്നപ്പോള്‍ നാലുകെട്ടിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ന്നിരുന്നു. ''മണികണ്ഠനും ശാസ്താവും വെള്ളേംഭഗവതിയും വനദുര്‍ഗയും യക്ഷിയും കുടിയിരിക്കുന്ന ദേവസ്ഥാനത്തിന് നടുവിലൂടെയായിരുന്നു സര്‍വേ. പൈതൃകത്തിന് നേരെയുള്ള കൈയേറ്റം പത്രങ്ങളില്‍ വാര്‍ത്തയായതോടെ സര്‍വേ വഴിമാറി''. മീനച്ചില്‍ കര്‍ത്ത കുടുംബാംഗമായ രാമചന്ദ്രന്‍ കര്‍ത്ത പറയുന്നു.

ഇന്ന് കൊച്ചിയുടെ വികസന ഭൂപടം മാറ്റിവരച്ച കണ്ടെയ്‌നര്‍ റോഡ് ചേരാനല്ലൂരിനെ ആകപ്പാടെ മാറ്റിയിരിക്കുന്നു. എങ്കിലും കണ്ടെയ്‌നര്‍ റോഡിന്റെ ഓരത്ത് തലയെടുപ്പോടെ അകത്തൂട്ട് മഠപ്പാടിന്റെ മേല്‍ക്കൂര ഉയര്‍ന്ന് നില്‍ക്കുന്നു.

കേട്ടറിഞ്ഞ് ദൂരദിക്കുകളില്‍ നിന്നുപോലും പലരും ഇവിടേക്ക് എത്താറുണ്ട്. ചില ചരിത്രഗവേഷകര്‍, വിദ്യാര്‍ത്ഥിസംഘങ്ങള്‍, ആര്‍ക്കിടെക്റ്റുകള്‍, സഞ്ചാരികള്‍...

ഈ ഒരു പൈതൃകസ്വത്ത് സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പോ സാംസ്‌കാരിക വകുപ്പോ സഹായിക്കാത്തതിനെപ്പറ്റിയുള്ള പരാതികള്‍ ഇവിടത്തെ സന്ദര്‍ശക ഡയറിയില്‍ നിറയെയുണ്ട്. പക്ഷേ, പൈതൃക സംരക്ഷണത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന പുതിയ ഭരണാധികാരികള്‍ അറിയുന്നുണ്ടോ സമ്പന്നമായ ഈ പൈതൃകത്തിന്റെ മൂല്യം?

അഞ്ചിക്കൈമള്‍ എന്ന എറണാകുളം
വാള്‍ത്തലപ്പുകള്‍ രാജ്യാതിര്‍ത്തികള്‍ നിശ്ചയിച്ചിരുന്ന കാലം... തിരുവിതാംകൂര്‍, കൊച്ചി, സാമൂതിരി, കോലത്തിരി എന്നിങ്ങനെ പല രാജ്യങ്ങളായിരുന്നു അന്ന് കേരളം.കൊച്ചി രാജ്യത്തെ പ്രമുഖ സാമന്തന്മാരായിരുന്നു അഞ്ചുകൈമള്‍മാര്‍. അഞ്ചിക്കൈമള്‍ എന്ന് വിളിച്ചിരുന്ന അവരില്‍ ഏറ്റവും പ്രബലനായിരുന്നത് ചേരാനല്ലൂര്‍ കര്‍ത്താവായിരുന്നു. അഞ്ചു കൈമള്‍മാരുടെ അധീനതയിലുള്ള ദേശത്തിന് അഞ്ചിക്കൈമള്‍ എന്നായിരുന്നു പേര്. പിന്നീടാണ്, അത് എറണാകുളമായി മാറിയത്. ഇപ്പോഴും പഴയ സര്‍ക്കാര്‍ രേഖകളില്‍ അഞ്ചിക്കൈമള്‍ ഡിസ്ട്രിക്ട് കോര്‍ട്ട് എന്നൊക്കെ കാണാം.

കരം പിരിച്ചിരുന്നതും സ്വന്തം സൈന്യം ഇല്ലാതിരുന്ന രാജാവിന് ആവശ്യം വരുമ്പോള്‍ നായര്‍ പടയാളികളെ അയച്ചുകൊടുത്തിരുന്നതും ഇവരായിരുന്നു. പിന്നീട് പോര്‍ച്ചുഗീസ്, ഡച്ച് കാലഘട്ടത്തില്‍ എറണാകുളത്തെ വിപണിയില്‍ ചുങ്കം പിരിവിന്റെ ചുമതലയും കര്‍ത്താവിനായിരുന്നു.

സാമൂഹിക ഘടനയില്‍ ഉന്നത പദവിയിലുണ്ടായിരുന്ന ചേരാനെല്ലൂര്‍ കര്‍ത്താവ് പങ്കെടുക്കേ പല ചടങ്ങുകളും അന്ന് ഉണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ അവ ലോപിച്ചു. സ്വരൂപത്തിലെ തല മുതിര്‍ന്നയാളായ മൂപ്പില്‍ കര്‍ത്താവിനാണ് നായകത്വം. ഇപ്പോള്‍ 89 കാരനായ രാമന്‍ കര്‍ത്താവാണ് ഈസ്ഥാനത്ത്.

''നഗരമധ്യത്തിലുള്ള പല സ്ഥലങ്ങളും അന്ന് സ്വരൂപത്തിന്റേതായിരുന്നു. സെന്റ് തെരേസാസ് കോളേജ്, സെന്റ് മേരീസ് കോളേജ്, കിണറ്റിന്‍കര സമൂഹം... ആദ്യകാലത്ത് വരാപ്പുഴയിലായിരുന്നു സ്വരൂപത്തിന്റെ ആസ്ഥാനം. അന്ന് വരാപ്പുഴ പള്ളിക്ക് ഭൂമി ദാനമായി നല്‍കിയത് സ്വരൂപമായിരുന്നു.'' -ആലുവ ടെമ്പിള്‍ റോഡിലെ ശ്രീപത്മത്തില്‍ മകള്‍ പത്മജയ്ക്ക് ഒപ്പം കഴിയുന്ന രാമന്‍ കര്‍ത്താവിന്റെ ഓര്‍മകളില്‍ പഴയ എറണാകുളം ഉണ്ട്. ''സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സൗകര്യത്തിനായി ഞാന്‍ താമസിച്ചിരുന്നത് നോര്‍ത്തിലുള്ള ഞങ്ങളുടെ ഒരു മഠപ്പാട്ടായിരുന്നു. അതിപ്പോള്‍ ഇല്ല. ആ സ്ഥലത്താണ് ഇപ്പോഴത്തെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ വന്നത്''.

ചിറ്റൂരപ്പനെ പ്രാര്‍ത്ഥിച്ച കര്‍ത്താവ്
അചഞ്ചലമായ കൃഷ്ണഭക്തിയുമായി ഗുരുവായൂരില്‍ വര്‍ഷങ്ങളോളം ഭജനമിരുന്ന ഒരു ചേരാനെല്ലൂര്‍ കര്‍ത്താവുമായി ബന്ധപ്പെട്ടതാണ് ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവം. കര്‍ത്താവ് ക്ഷേത്രം നിര്‍മിച്ചുവെന്ന ഒരു ശിലാലിഖിതവും ക്ഷേത്രത്തില്‍ കാണാം.

ഐതീഹ്യം ഇങ്ങനെയാണ്: 12 വര്‍ഷം ഗുരുവായൂരില്‍ ജപവും ധ്യാനവുമായി കഴിഞ്ഞ കര്‍ത്താവിന് ഇടയ്ക്ക് കുടുംബപരമായ ചില അത്യാവശ്യങ്ങള്‍ക്കായി ചേരാനെല്ലൂര്‍ക്ക് പോവേണ്ടി വന്നു. ഭഗവാനെ പിരിഞ്ഞിരിക്കാനാവാതെ വിഷമിച്ച കര്‍ത്താവിന് രാത്രി സ്വപ്ന ദര്‍ശനമുണ്ടായി: ഇനി മുതല്‍ ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട, നാളെ പുറപ്പെടുമ്പോള്‍ തന്റെ ഓലക്കുടപ്പുറത്ത് ഞാനുണ്ടാവും. പക്ഷേ, എവിടെയാണോ അത് ഭൂമിയില്‍ വയ്ക്കുന്നത് അവിടെ എന്റെ സാന്നിധ്യമുണ്ടാവും''.

പിറ്റേന്ന് കര്‍ത്താവ് യാത്ര പുറപ്പെട്ടു. നടന്നുനടന്ന് ക്ഷീണിച്ചപ്പോള്‍ ഒന്ന് വിശ്രമിക്കണമെന്ന് തോന്നി. ചിറ്റൂരിലെത്തിയപ്പോള്‍ കുട താഴെവെച്ച്, ഇരുന്നു. കുറേ കഴിഞ്ഞ് യാത്ര തുടരാന്‍ ഒരുങ്ങുമ്പോള്‍ കുട എടുക്കാനാവുന്നില്ല. അപ്പോഴാണ് സ്വപ്നത്തിന്റെ കാര്യം കര്‍ത്താവ് ഓര്‍ത്തത്. താമസിയാതെ ചിറ്റൂരില്‍ ഒരു ശ്രീകൃഷ്ണ ക്ഷേത്രം കര്‍ത്താവ് നിര്‍മിച്ചു.

കാലക്രമത്തില്‍ ഉടമസ്ഥാവകാശം മാറിയെങ്കിലും ചില ആചാരങ്ങള്‍ ഇപ്പോഴും കര്‍ത്താവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലുണ്ട്. ക്ഷേത്രോത്സവത്തില്‍ ആദ്യദിവസം കൊടിക്കല്‍ പറ നിറയ്ക്കാനുള്ള അവകാശം ചേരാനെല്ലൂര്‍ കര്‍ത്താവിനാണ്.

എറണാകുളത്തപ്പന്റെ മണ്ണ്
എറണാകുളം ശിവക്ഷേത്രം നിര്‍മിക്കുന്നതിനായി സ്ഥലസൗകര്യങ്ങള്‍ ചെയ്തത് ചേരാനെല്ലൂര്‍ സ്വരൂപത്തിലെ ഒരു മുപ്പില കാരണവരാണ്.
നാടുവാഴികളുടെ അധികാരം വെട്ടിക്കുറയ്ക്കാനായി ഉാക്കിയ ഒരു കരാര്‍ പ്രകാരം കൊച്ചി-തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചില ക്ഷേത്രങ്ങള്‍ ഏറ്റെടുത്തുവെന്നും അതില്‍ ശിവക്ഷേത്രവും ഉള്‍പ്പെട്ടു എന്നും പറയുന്നു.

ഇന്നും എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആദ്യദിവസം കൊടിക്കല്‍ പറ നിറയ്ക്കുക ചേരാനെല്ലൂര്‍ കര്‍ത്താവാണ്.
ഗൗഡസാരസ്വതര്‍ക്ക് ഒപ്പം വര്‍ഷംതോറും അനന്ത ചതുര്‍ദശി ദിവസം എറണാകുളം ടി.ഡി. ക്ഷേത്രത്തില്‍ നടക്കുന്ന ഒരു ചടങ്ങ് ഒരു വലിയ ഉപകാര സ്മരണയാണ്. അന്നേദിവസം ചേരാനെല്ലൂര്‍ മൂപ്പില കാരണവരെ ക്ഷേത്രത്തില്‍ സ്വീകരിച്ചിരുത്തി, പൊന്നാട ചാര്‍ത്തി, പ്രസാദം നല്‍കി ആദരിക്കുന്നത് മുടക്കാറില്ല. ഗോവയില്‍ നിന്ന് വന്ന ഗൗഡസാരസ്വത ബ്രാഹ്മണര്‍ക്ക് ആരാധനയ്ക്കായി എറണാകുളത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി നല്‍കിയ ചേരാനെല്ലൂര്‍ സ്വരൂപത്തിനുള്ള സ്‌നേഹാദരങ്ങളുടെ പ്രകാശനമാണ് ഈ ചടങ്ങ ്

ചേരാനെല്ലൂര്‍ സ്വരൂപത്തിന്റെ പരമാര ദേവസ്വത്തിന്‍ കീഴിലാണ് നോര്‍ത്തിലെ പരമാര ദേവീക്ഷേത്രവും എസ്.ആര്‍.എം. റോഡിലെ ധര്‍മശാസ്താ ക്ഷേത്രവും ചേരാനെല്ലൂര്‍ ചക്രേശ്വരി ക്ഷേത്രവും.





MathrubhumiMatrimonial