TravelBlogue

കുട്ടന്‍പിള്ള അഥവ കുട്ടന്‍പിള്ള

Posted on: 31 Mar 2009

മണിലാല്‍



'ആകെ മൂന്ന് മക്കള്‍, രണ്ടാണും ഒരു പെണ്ണും. പെണ്ണിനെ കെട്ടിച്ചയച്ചു. ആണായി പിറന്നവര്‍ക്ക് ജോലിയില്ല. പിന്നെയുള്ളത് ഭാര്യ. അവരൊക്കെ അങ്ങ് കൊട്ടാരക്കരയിലാ..'

കുട്ടന്‍പിളളച്ചേട്ടന്‍ ഇവിടെയും ?

ഇവിടെ എന്നു പറഞ്ഞാല്‍, കുടജാദ്രിയിലെ സര്‍വ്വജ്ഞപീഠവും കഴിഞ്ഞ് കുത്തനെ താഴോട്ട് പോകുന്ന കാട്ടുവഴിയുടെ തുമ്പില്‍, വന വിജനതയില്‍, സൗപര്‍ണികാ നദിയുടെ തുടക്കമായ ചിത്രമൂലയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു തപസ്സ്.

പകല്‍ ഈ വഴി ഒറ്റപ്പെട്ട തീര്‍ത്ഥാടകരോ സഞ്ചാരികളോ വന്നെന്നിരിക്കും. സര്‍വജ്ഞപീഠം കയറിയാല്‍ മിക്ക യാത്രക്കാരും നടത്തം മതിയാക്കി തിരിച്ചു പോകും.

പോര പോര എന്ന് ചോര തുടിക്കുന്ന ഉത്സാഹക്കാരാണ് ഭ്രാന്തമായ ഊക്കോടെ ചിത്രമൂലയിലേക്ക് കുതിക്കുന്നത്. ഇവിടേക്ക് നിര്‍മ്മിത പാതയില്ല. നടത്തത്തിലൂടെ രൂപപ്പെട്ട കാട്ടുവഴിയിലൂടെയുള്ള ദുഷ്‌ക്കരമായ യാത്രയാണിത്. ഇരുട്ട് വീഴുന്നതിന് മുന്‍പ് മടങ്ങുകയും വേണം. ഈ വഴികളെ അതിജീവിച്ച് ചിത്രമൂലയില്‍ എത്തിയവര്‍ അധികം വൈകാതെ മടങ്ങുന്നു. ക്ലേശകരമെങ്കിലും മലങ്കാട്ടിലൂടെയുള്ള തണുപ്പുളള യാത്ര സമാനതകളില്ലാത്ത അനുഭവമാണ്. ചിത്രമൂലയിലെ വന്യമായ വിജനതയിലാണ് കൊട്ടാരക്കരക്കാരന്‍ കുട്ടപ്പന്‍പിള്ള ഒറ്റയ്ക്കിരുന്ന്് പ്രകൃതിയെ അറിയുന്നത്. നിത്യസഞ്ചാരങ്ങളുടെ ഇടവേളകളിലാണ് കുട്ടപ്പന്‍പിളള ഇവിടെയെത്തുന്നത്. വന്നാല്‍ ആഴ്ച്ചകളോളം ഇവിടെയുണ്ടാകും. വനലഹരിയിലേത്ത് ലയിക്കുന്ന ഒരു മനുഷ്യപ്രകൃതിയായി കുട്ടപ്പന്‍പിള്ള ഇവിടെ ഇരുപ്പുറപ്പിക്കുന്നു.

മുടിയും താടിയും ഉള്ളത് നീണ്ടു വളര്‍ന്ന്, ഹിമാലയത്തില്‍ നിന്നും സംഘടിപ്പിച്ച രുദ്രാക്ഷമാല കയ്യില്‍ തുള്ളികളിക്കുന്നു. ഇടയ്ക്ക് കണ്ണടച്ച് ചുണ്ടനക്കുന്നു. സത്യത്തില്‍ ഇതൊന്നുമല്ല കുട്ടപ്പന്‍പിള്ളയുടെ വഴിയെന്ന് മൂപ്പരോട് സംസാരിച്ചാല്‍ ബോധ്യമാവും. നടപ്പാത അവസാനിക്കുന്നിടത്തുനിന്നും കുത്തനെ ഗുഹാമുഖത്തേക്കുള്ള കയറ്റത്തിന് സാഹസികതയുടെ പരിവേഷമുണ്ട്. ഇരുമ്പിന്റെ കോണിയെങ്ങാനും മറിഞ്ഞാല്‍....ഇപ്പുറത്ത് കാഴ്ച്ച ചെല്ലാത്ത താഴ്ച്ച.

കുട്ടപ്പന്‍പിള്ള സന്തോഷവാനാണ്. ഇടയ്‌ക്കൊക്കെ വീട്ടില്‍ പോകുന്നു. കൊട്ടാരക്കര നില്‍ക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്നാണ് കുട്ടപ്പന്‍പിള്ളച്ചേട്ടന്‍ പറയുന്നത്. അതെന്താ അങ്ങനെയെന്നു ചോദിച്ചാല്‍ അവിടെയാണെന്റെ വീടെന്ന് ഉത്തരം കിട്ടും.

അങ്ങനെ കുട്ടന്‍പ്പിള്ളച്ചേട്ടന്‍ യാത്ര തുടരുകയാണ്, വിശ്രമങ്ങളും വിശ്രാന്തിയുമായി. ഭക്ഷണം ചിലപ്പോള്‍ മാത്രം. സൗപര്‍ണികയുടെ ഉത്ഭവമായ പാറയില്‍ നിന്നും വിയര്‍പ്പു പോലെ പൊടിയുന്ന വെള്ളം കുട്ടപ്പന്‍പിള്ളച്ചേട്ടന് ശേഖരിച്ചുവെക്കുന്നു. യാത്രികര്‍ ഈ വെളളം കുടിച്ച് ദാഹം മറക്കുന്നു. കുട്ടപ്പന്‍ പിള്ളയുടെ മുന്നിലെ പാത്രം പൈസയാല്‍ നിറയുന്നുമുണ്ട്.

ഞങ്ങള്‍ക്ക് കുട്ടന്‍പിള്ളയെ ഇഷ്ടമായി. വയസ്സ് അന്‍പതായതിന് ശേഷമാണ് ആ മഹാനുഭാവന്‍ വീടുവിട്ട് സഞ്ചാരിയാകുന്നത്. മറ്റെല്ലാ മോഹങ്ങളും ഒരു വിധം കെട്ടടങ്ങിയതിന് ശേഷം. യാത്രകള്‍ പല പല സ്ഥലങ്ങളിലേക്കാണ്, പ്രത്യേകിച്ച് വിശുദ്ധിയുടെ പരിവേഷമുള്ള സ്ഥലങ്ങളിലേക്ക്. കുടുംബജീവിതത്തില്‍ കുടുംബജീവിതത്തില്‍ കുടുങ്ങിപ്പോയതിലും, സന്തോഷത്തിന്റെ ലോകം തിരിച്ചറിയാന്‍ വൈകിയതിലും കുട്ടന്‍പിളളയ്ക്ക് ദുഖമുണ്ട്.


'ഏകാന്തത അനുഭവിച്ചറിയണം. നിങ്ങള്‍ ഇവിടെ വന്ന് താമസിക്കു. രാത്രി ഇവിടെ മറ്റൊരനുഭവമാണ്, മറ്റൊരു ലോകമാണ്. വന്യമൃഗങ്ങളുടേയും ഉഗ്രവിഷവാഹികളായ ഇഴജന്തുക്കളുടേയും വീടായ കാട്ടില്‍ ഒറ്റയ്ക്ക് കഴിയുമ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സമാധാനമാണ് തോന്നുക. അഭൗമികമായ തലത്തിലേക്ക് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നത് പോലെ...'

രാത്രി ഒറ്റയ്ക്കിരിക്കാന്‍ പേടിയില്ലേ?

ഞങ്ങളിലാരോ ഒരു സാധാരണ ചോദ്യം കുട്ടന്‍പ്പിളളച്ചേട്ടന് ഇട്ടുകൊടുത്തു. കുട്ടന്‍പ്പിള്ളച്ചേട്ടന്‍ വെള്ള കിനിയുന്ന പാറക്കെട്ടിനു നേരെ കൈ ചുണ്ടി.

'ഇവിടെ തവളകളും ചിലതരം ജലജീവികളും പാര്‍ക്കുന്നുണ്ട്. ഇവയെ തിന്നാന്‍ രാത്രി പലതരം പാമ്പുകളും വരും. അതൊക്കെ മതി എനിക്ക് കൂട്ടിന്. പാമ്പ് ഈ ശരീരത്തിലൂടെ ചിലപ്പോ ഇഴഞ്ഞു പോകും. വല്ലാത്തൊരു തണുപ്പാ അതിന്റെ സ്​പര്‍ശനത്തിന്.'

പാമ്പ് കടിക്കില്ലേ?

'ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ചിലപ്പോ കടിച്ചെന്നും വരും. കടിച്ചാല്‍ തന്നെ മാക്‌സിമം എന്താ സംഭവിക്ക്യാ....'

ഞങ്ങളുടെ നിശബ്തയ്ക്ക് മേലെ കുട്ടപ്പന്‍പിള്ള ഒന്നു കൂടിപ്പറഞ്ഞു.

'മരിക്കും, അത്ര തന്നെ. അതില്‍ കൂടുതലെന്താ സംഭവിക്യാ. ഒരു ചെറിയ നിമിഷത്തെ സംഭവം. അതിനെക്കുറിച്ച് ജീവിതകാലം മുഴുവന്‍ ചിന്തിച്ച് ജീവിതത്തിന്റെ ആനന്ദം കളയണോ?'

കുട്ടന്‍ പിള്ളയുടെ ദര്‍ശനത്തിന്റെ ആഴം ഉള്‍ക്കൊണ്ടില്ലെങ്കിലും ഇരുട്ടി മഞ്ഞുവീഴുന്നതിന് മുമ്പ് മുറിയിലെത്തണമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പറഞ്ഞു.

ആര്‍ത്തി പിടിച്ച ലോകം കാടിന് പുറത്താണ്.



MathrubhumiMatrimonial