TravelBlogue

ഇടിമുഴക്കങ്ങളുടെ നാട്ടില്‍

Posted on: 17 Mar 2009

ക്ഷേമ കെ.തോമസ്





ജെയിംസ് ഹില്‍ട്ടന്റെ '' ലോസ്റ്റ് ഹെറൈസണ്‍'' എന്ന നോവലിലെ, ഹിമവാന്റെ കോണുകളിലെവിടെയോ മറഞ്ഞുകിടക്കുന്ന, ഒരിക്കലും അവസാനിക്കാത്ത യൗവ്വനം തുഉുമ്പുന്ന ഷാങ്ക്രില എന്ന സ്വര്‍ഗ്ഗമാണോ ഭൂട്ടാന്‍ ? വായിച്ചറിഞ്ഞ, സങ്ക്ല്‍പ്പത്തിലറിഞ്ഞ ഭൂട്ടാന്‍ അതായിരുന്നു.

സങ്കല്‍പ്പം ഒടുവില്‍ യാഥാര്‍ഥ്യമായി. പാലക്കാടു നിന്ന് ഞങ്ങളഞ്ചുപേര്‍ കൊല്‍ക്കൊത്തയിലേക്ക് വണ്ടി കയറി. ബംഗാളിലെ അതിര്‍ത്തി നഗരമായ ജയ്‌ഗോണില്‍ നിന്ന് ഫുന്‍ഷോലിങ്ങ് കമാനം കടന്നാല്‍ ഭൂട്ടാനായി. ഇടിമുഴക്കങ്ങളുടെ നാട്. മഹായാന ബുദ്ധമതത്തിന്റെയും. കനത്ത മഴയാണ് ഭൂട്ടാനിലേക്ക് ഞങ്ങളെ എതിരേറ്റത്. മഴയുടെ താളവും കാറില്‍ മുഴങ്ങിയ ഹൃദയദ്രവീകരണമായ ഭൂട്ടാനി സംഗീതവും തിംബുവിലേക്കുള്ള യാത്രയെ ഹൃദ്യമാക്കി. തിംബു സുന്ദരമായ ഒരു കാഴ്ച്ചയാണ്. പതിഞ്ഞ മൂക്കും തോളറ്റം മുടിയുമുള്ള അതിസുന്ദരികളായ പെണ്‍കുട്ടികള്‍, വൃത്തിയും ഭംഗിയുമുള്ള തെരുവുകള്‍. വര്‍ണ്ണപ്പകിട്ടാര്‍ന്ന കിരാ ധരിച്ച വനിതകളും മുട്ടുവരെ എത്തുന്ന വോ അണിഞ്ഞ പുരുഷന്‍മാരും. പ്രായം മതിക്കാത്ത മുഖങ്ങള്‍. എങ്ങും ചുകപ്പും മഞ്ഞയും ധരിച്ച ബുദ്ധസംന്യാസിമാര്‍. ഓരോ ഗ്രാമത്തിന്റെയും ജീവിത ചക്രം കറങ്ങുന്നത് അവിടെയുള്ള ബുദ്ധവിഹാരങ്ങളെ കേന്ദ്രീകരിച്ചാണ്. നൂറ്റെട്ട് മുത്തുകളുള്ള ജപമാലയും പ്രാര്‍ഥനാ ചക്രവും ഈ ജനതയുടെ ആത്മീയ ജീവിതത്തിന്റെ മൂര്‍ത്ത രൂപങ്ങളായി എങ്ങും കാണാം. ചിത്രജാലകങ്ങളുള്ള ഭൂട്ടാനിലെ ഗൃഹങ്ങള്‍ മാന്ത്രിക കൊട്ടാരങ്ങള്‍ പോലെ തോന്നിച്ചു. കുട്ടിക്കാലത്തെ കഥകളിലെന്നോ കേട്ടുമറന്ന മാന്ത്രികജാലകങ്ങളും വാതിലുകളിലുമുളള വീടുകള്‍ പോലെ അവ തോന്നിച്ചു.



തിമ്പുവിന്റെ ഉള്‍ഭാഗത്ത് ജീവിതം അല്‍പ്പം കൂടി പതൂക്കെയാണ്. നിറം ചോര്‍ന്നുപോയ ചെറിയൊരു കുടിലില്‍ ഒരു വൃദ്ധ നിറപ്പകിട്ടാര്‍ന്ന നൂലുകള്‍ നൂല്‍ക്കുന്നു. പൊതു ടാപ്പിനരികെ വെള്ളത്തിനായി ശണ്ഠകൂടുന്ന നാലഞ്ച് കുട്ടികള്‍. ദൈന്യതയുടെ ആവരണമണിഞ്ഞ മുഖങ്ങള്‍. ദുരിതഭാവങ്ങള്‍ക്ക് ദേശഭേതങ്ങളില്ല. അപ്പുറത്തുള്ള ഒരു സമതലഭൂമിയില്‍ രസകരമായ ഒരു കാഴ്ച്ച കണ്ടു. കുറച്ചു ചെറുപ്പക്കാര്‍ അമ്പെയ്ത്തു മത്സരം നടത്തുന്നു. ഭൂട്ടാനിലെ ഓരോ ഗ്രാമത്തിലും അമ്പെയ്ത്തിനുള്ള വിശാലമായ ഒരു സഥലം ഉണ്ടാവും. അമ്പെയ്ത്താണ് രാജ്യത്തിന്റെ ദേശീയ വിനോദം.

മോട്ടിതാങ് മൃഗശാലയില്‍ വെച്ചാണ് ദേശീയ മൃഗമായ ടാക്കിനെ കണ്ടത്. വംശനാശ ഭീ,ണി നേരിടുന്ന ഈ വിചിത്ര മൃഗത്തെ കുറിച്ച് ഭൂട്ടാനില്‍ രസകരമായ ഒരു കഥയുണ്ട്. ദൈവം വിവിധതരം പക്ഷിമൃഗാദികളെ സൃഷ്ടിച്ചു. തുടര്‍ന്ന് ബാക്കിയായ അവയവങ്ങള്‍ കൊണ്ട് ടാക്കിനെയും സൃഷ്ടിച്ചു. ആടിന്റെ തല, പശുവിന്റെ ഉടല്‍, കുതിരയുടെ ചെവികള്‍. തവിട്ടു നിറമുള്ള പശുവിനോളം വലിപ്പമുള്‌ല ഈ മൃഗം ആടിന്റെ വര്‍ഗ്ഗത്തില്‍ പെടുന്നു. ടാക്കിന്റെ ഇറച്ചിക്ക് മരിച്ചവരെപ്പോലും ഉയിര്‍പ്പിക്കാനുള്ള ഔഷധഗുണമുണ്ടെന്നു പറയപ്പെടുന്നു.

ആരണ്യസൗന്ദര്യം വഴിയുന്ന, മലമുകളിലുള്ള പ്രശാന്ത സുന്ദരമായ ബുദ്ധവിഹാരരമാണ് തിമ്പുവിന്റെ വടക്കെ അറ്റത്തുള്ള ടാങ്കോ. പേരറിയാത്ത നിരവധി വൃക്ഷങ്ങളുടെ ഹരിതാഭയില്‍ കുളിച്ചു നില്‍ക്കുന്ന ഈ വിഹാരം മനസ്സുകളെ കുളിരണിയിക്കുന്നു. മനോഹരമായ കൊത്തുപണികള്‍ കൊണ്ട് അലംകൃതമായ ദേവാലയം.

''ഭയഹരം ബോധിതന്‍
ധ്യാനലയം തരാം
ഒരു മഞ്ഞുതുള്ളി തന്‍
പരമപദം തരാം''

പ്രശാന്തതയില്‍ കുളിച്ചു നില്‍ക്കുമ്പോള്‍മനസ്സിലേക്ക് ബുദ്ധ സൂക്തങ്ങള്‍ കടന്നുവരുന്നു.



പാരോയിലേക്കു പോകാതെ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്ന ആരും മടങ്ങാറില്ല. സുന്ദരമായ ഒരു താഴ്‌വര. വെളളിക്കസവു പോലെ ഒഴുകുന്ന പാറോച്ചു നദി, പച്ചയും സ്വര്‍ണ്ണവും ഇടകലര്‍ന്ന ഗോതമ്പുപാടങ്ങള്‍. നിറങ്ങള്‍ വാരിവിതറിയ റോഡോഡെന്‍ഡ്രോണ്‍ പുഷ്പ്പങ്ങള്‍. ആത്മീയതയുടെ ഫലഭൂയിഷ്ഠമായ ഈ താഴവരയില്‍ 155 ഓളം ബുദ്ധവിഹാരങ്ങളുണ്ട്.. ഏറ്റവും പ്രധാനം തക്‌സങ്ങ വിഹാരമാണ്. കുത്തനെയുള്ള ഒരു പാറയുടെ അറ്റത്തുള്ള ഈ വിഹാരം 800 മാറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഗുരു പദ്മസംഭവ ഒരു കടുവയുടെ പുറത്തു കയറി ഇവിടേക്കു വന്നുവെന്നും ഒരു ഗുഹയില്‍ ധ്യാനസ്ഥനായെന്നും വിശ്വസിക്കപ്പെടുന്നു. 1998ല്‍ ഒരു തീപ്പിടുത്തത്തില്‍ നശിച്ചുപോയി. വല്ലാത്ത ഞെട്ടലോടെയാണ് ഭൂട്ടാനികള്‍ ആ വാര്‍ത്ത കേട്ടത്. തക്‌സങ്ങ് പക്ഷെ ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു. ഓരോ ഭൂട്ടാനിയും ഈ ഉയിര്‍പ്പിനു വേണ്ടി തന്റെതായ സംഭാവന നല്‍കി. ഭൂട്ടാനികളുടെ ആത്മീയതയുടെ മൂര്‍ത്തരൂപമാണ് തക്‌സങ്ങ്. കൈച്ചുലങ്കാങ്ങ് പാരോയിലുള്ള മറ്റൊരു പ്രശസ്തമായ വിഹാരമാണ.ഭൂട്ടാനിലെ ഏറ്റവും പഴക്കമേറിയ വിഹാരങ്ങളില്‍ ഒന്ന്. വാക്കുകള്‍ക്കതീതമായ അലൗകികാനനുഭൂതി പകരുന്ന ഇടം. ഇവിടെ നില്‍ക്കുമ്പോള്‍ ഗൗതമന്റെ അര്‍ഥഗര്‍ഭമായ മഹാമൗനത്തില്‍ നിറയുന്ന ശാന്തതയിലേക്ക് നാമറിയാതെ വഴുതിവീഴുന്നു.

തക്‌സങ്ങിനേക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരമാണ് ബുംദ്ര. പാറകള്‍ നിറഞ്ഞ കുത്തനെയുളള വലിയ മല കയറിയാല്‍ അവിടെയെത്താം. ഏഴ് വയസ്സിനു താഴെയുള്ള കുട്ടികളുടെ ജഡം സംസ്‌കരിക്കാന്‍ ഇവിടെ കൊണ്ടുവരുന്നു. പാറവിടവുകൡലേക്ക് ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞു ശരീരത്തില്‍ നിന്ന് നിഷ്‌കളങ്കമായ ആത്മാവ് പ്രകൃതിയുടെ ഭാഗമായിതീരുന്നു ഏന്ന് വിശ്വസിക്കപ്പെടുന്നു. ബുംദ്ര എന്ന വാക്കിനര്‍ഥം ' നൂറായിരം കാലടയാളങ്ങളുടെ പാറ' എന്നാണ്. നൂറായിരം മാലാഖമാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് കാലടയാളങ്ങള്‍ പതിപ്പിച്ചുവെന്നാണ് ഐതിഹ്യം.



പാരോ താഴ്‌വര മുഴുവന്‍ കാണാവുന്ന ഉയരമാണ് ഡൊങ്കാര്‍ല. ഗുരു റിമ്പോച്ചയുടെ ഒരു പ്രതിമ ഇവിടെയുണ്ട്. ദുരൂഹമായ നിശ്ശബ്തത തളം കെട്ടിനില്‍ക്കുന്ന ഒരു കായല്‍ തിമ്പുവിനടുത്തുണ്ട്. 'ഹോകാത്‌ഷൊ'. സമൃദ്ധമായ വനച്ചാര്‍ത്തുകള്‍ക്കിടെ, അസംഖ്യം പുഷ്പജാലങ്ങളുടെ നടുവില്‍ നിശ്ചലമായ ഒരു പളുങ്കുപാത്രം പോലെ. പുനാക്ക അന്ന സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇവിടെ എത്താം. വഴിക്കിടെ ഛോര്‍ട്ടന്‍നിയര്‍ബൊ വിഹാരം. അവിടെ ഭാഗ്യം കൊണ്ടു വരുന്ന ചില്ലകളുള്ള ഒരോക്കുമരവും, തിളങ്ങുന്ന ബുദ്ധവിഗ്രഹവും. ഛോര്‍ട്ടന്‍നിയര്‍ബൊയില്‍ നിന്നും ഹോകാത്‌ഷോ തടാകത്തിലേക്കുള്ള വഴി പ്രകൃതിരമണീയമാണ്. മംഗോളിയ വൃക്ഷങ്ങളും, ഓക്കുമരങ്ങളും നിറഞ്ഞ വനപ്രദേശം താണ്ടിയാല്‍ തടാകമായി. തടാകത്തിനു ചുറ്റും നടന്നു കാണണമെങ്കില്‍ ഒരു ദിനം മുഴുവന്‍ വേണം. തടാകത്തിലെ ആഴങ്ങളില്‍ രത്‌നകൊട്ടാരങ്ങളും, മത്സ്യകന്യകകളും ഉണ്ടെന്ന് ആരോ പറഞ്ഞു.



വടക്കന്‍ ഭൂട്ടാനിലെ മറ്റൊരു കാഴ്ച്ച ഗോംകോറയിലെ കറുത്ത പാറയാണ്. ഒരു നദീ തീരത്ത് ഹരിതസൗന്ദര്യത്തിന്റെ നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കറുത്ത ഭീമാകാരന്‍. ഈ പാറമേല്‍ വെച്ചാണ് പത്മസംഭവ ഭീഷണമായ വ്യാളിയെ കൊന്നതത്രെ. വര്‍ഷത്തില്‍ മൂന്നു ദിവസം ഇവിടം ചന്ത നടക്കും. ഇവിടെ വില്‍പ്പനക്കെത്തുന്ന കരകൗശല വസ്തുക്കളില്‍ ഏറ്റവും വിശിഷ്ടമായത് ഡാപ്പാ എന്ന കൊച്ചു കിണ്ണമാണ്. ചുവപ്പോ, വെളളയോ നിറമുള്ള മേപ്പിള്‍ മരങ്ങളില്‍ നിന്നും കൊത്തിയെടുക്കുന്ന ഡാപ്പയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമത്രെ.

ആത്മീയതയും ലൗകികതയും ഇഴയിണക്കിയ ഹിമവല്‍രാജ്യത്തിനോട് വിടപറയാന്‍ സമയമായി. ഒരു പക്ഷെ ഇനി വരാന്‍ പറ്റുമായിരിക്കില്ല. ജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകത്തിലേക്ക് ചില ഏടുകള്‍ കൂടി. ഒന്നെനിക്ക് ഉറപ്പായി ഭൂട്ടാന്‍ ഷാങ്ക്രില തന്നെ.

Shangri-la trails - Text & Photo: Kshema.K.Thomas



MathrubhumiMatrimonial