വീരേന്ദ്രകുമാറിന്റെ നില തൃപ്തികരം

Posted on: 17 Feb 2009


ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജനതാദള്‍എസ്. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി.യെ തിങ്കളാഴ്ച ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്്. മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക്‌സഭയില്‍വെച്ചാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍തന്നെ പാര്‍ലമെന്റ് മന്ദിരത്തിനടുത്തുള്ള രാം മനോഹര്‍ ലോഹ്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
വീരേന്ദ്രകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പത്തുമിനിറ്റ് ലോക്‌സഭ നിര്‍ത്തിവെച്ചു. ഡോക്ടര്‍കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസും എം.പി.മാരും അദ്ദേഹത്തിന് ചുറ്റും ഓടിയെത്തി. ഡോക്ടറെ വിളിക്കാന്‍ സ്​പീക്കര്‍ നിര്‍ദേശിച്ചതനുസരിച്ച്, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടറെത്തി പരിശോധിച്ചു. ഉടനെ അദ്ദേഹത്തെ ആസ്​പത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മന്ത്രി അന്‍പുമണി രാംദാസും സഭയിലുണ്ടായിരുന്ന കേരളാ എം.പി.മാരായ എന്‍.എന്‍. കൃഷ്ണദാസ്, പി. സതീദേവി, സി. എസ്. സുജാത,എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയവരും സ്​പീക്കറുടെ ഒ.എസ്. ഡി.ആന്റണി, ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ജയകുമാര്‍ തുടങ്ങി പാര്‍ലമെന്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ആസ്​പത്രിയിലെത്തി. മന്ത്രി അന്‍പുമണി രാംദാസ് ഒരുമണിക്കൂര്‍ ആസ്​പത്രിയില്‍ തങ്ങി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ബജറ്റവതരണം പൂര്‍ത്തിയായ ഉടന്‍ സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, പാര്‍ലമെന്ററികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി.ആചാരി,സി.പി.എം.അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്,വൃന്ദാ കാരാട്ട്, ജനതാദള്‍എസ്്. സെക്രട്ടറി ജനറല്‍ ഡാനിഷ് അലി തുടങ്ങിയവരും ഒട്ടേറെ എം.പിമാരും വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചു. ബാംഗ്ലൂരിലുള്ള മുന്‍പ്രധാനമന്ത്രി ദേവഗൗഡ വീരേന്ദ്രകുമാറുമായി ടെലിഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിവരങ്ങള്‍ ആരാഞ്ഞു.



MathrubhumiMatrimonial