ജനകീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം

Posted on: 17 Feb 2009

ഡി. ശ്രീജിത്ത്‌



ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാറിന്റെ പ്രധാന ജനകീയ പദ്ധതികളുടെ തുടര്‍ നടത്തിപ്പിന് 1,31,317 കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ മാറ്റിവെച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, വിദ്യാലയങ്ങളിലെ ഉച്ചയൂണ് പദ്ധതി, സംയോജിത ശിശുവികസന പദ്ധതി, ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗര പുനരുദ്ധാരണ പദ്ധതി, ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി, രാജീവ്ഗാന്ധി ഗ്രാമീണ കുടിവെള്ള പദ്ധതി എന്നിവയ്ക്കായാണ് ഈ തുക അനുവദിച്ചത്. സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതികളെന്ന നിലയിലാണ് ഇവയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയതെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 30,100 കോടി രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീക്കിവച്ചത്. അടുത്ത വര്‍ഷം രാജ്യത്തെ എല്ലാ ജില്ലകളിലുമായി 138.76 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും 3.51 കോടി വീടുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സത്രീകള്‍ക്കും പട്ടികജാതി - വര്‍ഗ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെട്ട ഈ പദ്ധതി ഗ്രാമീണ ജനതയ്ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും സഹായിച്ചതായി പ്രണബ്മുഖര്‍ജി ചൂണ്ടിക്കാണിച്ചു.
സര്‍വശിക്ഷാ അഭിയാനു വേണ്ടി 13,100 കോടി രൂപ നീക്കിവക്കും. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക സംഭാവന നല്‍കിയ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 98 ശതമാനം മേഖലയും പദ്ധതിയുടെ കീഴില്‍ വരുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇനിയുള്ള ഉദ്ദേശ്യം. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടിക്ക് 8,000 കോടി രൂപ നീക്കിവയ്ക്കാനാണ് നിര്‍ദേശം. ലോകത്തുതന്നെ സ്‌കൂളുകളിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ വിതരണ പരിപാടിയാണിതെന്ന് മന്ത്രി സൂചിപ്പിച്ചു.
സംയോജിത ശിശുവികസന പദ്ധതിക്ക് 6,705 കോടി നീക്കിവെച്ചു. രാജ്യത്തെ കുട്ടികള്‍ക്കിടയിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ലോകാരോഗ്യ സംഘടനയുടെ പുതിയ വളര്‍ച്ചാ മാനദണ്ഡങ്ങളാണ് ഈ പദ്ധതി സ്വീകരിച്ചിരിക്കുന്നത്. യു.പി.എ. സര്‍ക്കാരിന്റെ മറ്റൊരു പ്രധാനജനകീയ പദ്ധതിയായ ജവാഹര്‍ലാല്‍ നെഹ്രു ദേശീയ നഗരവികസന പരിപാടിക്ക്് 11,842 കോടിയാണ് ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 2008 ഡിസംബറിനകം തന്നെ 39,000 കോടി ചെലവഴിച്ച് 386 പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി വികസിപ്പിക്കുന്നതുള്ള പദ്ധതിയായ ഭാരത് നിര്‍മാണിന് 40,900 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. ഗ്രാമീണ റോഡുകള്‍, വാര്‍ത്താവിനിമയം, ജലസേചനം, കുടിവെള്ള പദ്ധതി, ഭവനനിര്‍മാണം, വൈദ്യുതീകരണം എന്നിങ്ങനെയുള്ള ആറു പ്രധാനമേഖലയില്‍ ഈ പദ്ധതി വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി മന്ത്രി അവകാശപ്പെട്ടു.
ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിക്ക് 12,070 കോടിയും രാജീവ്ഗാന്ധി ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 7400 കോടി രൂപയും ഗ്രാമീണ ശുചിത്വ പരിപാടിക്ക് 1,200 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.





MathrubhumiMatrimonial