goodnews head

കരുണയുടെ പന്തുരുണ്ടു; സഫറിനുവേണ്ടി

Posted on: 14 Feb 2009


കൊച്ചി: ചെറുവട്ടൂര്‍ ഗ്രാമത്തിലെ നല്ലവരായ ഫുട്‌ബോള്‍ പ്രേമികള്‍ ഈ രാജ്യത്തിനാകെ മാതൃകയാകട്ടെ. ആറു വയസ്സുകാരന്‍ സഫറിനെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ ഈ ഗ്രാമം തിരഞ്ഞെടുത്തത് ഒരിക്കലും ജീവന്‍ നിലയ്ക്കാത്ത ഫുട്‌ബോളിന്റെ വഴി.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ആറാം വയസ്സില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അനിവാര്യ ഘട്ടത്തിലെത്തിയ അവസ്ഥയിലാണ് മൂവാറ്റുപുഴ മോളേക്കുടി കോളനിയില്‍ പരേതനായ കണ്ടന്തറ സലിമിന്റെ മകന്‍ സഫര്‍. മൂന്നു സെന്റിലെ കൊച്ചുകൂരയില്‍ ഉമ്മയും പെങ്ങളും മാത്രമുള്ള സഫറിന്റെ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കാവശ്യമായ പത്തു ലക്ഷത്തോളം രൂപ കണ്ടെത്താന്‍ നിവൃത്തിയില്ല.

സഫറിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ മൂവാറ്റുപുഴ സാധു സംരക്ഷണ സമിതിയാണ് ഗ്രാമവാസികളെയൊന്നാകെ ഫുട്‌ബോള്‍ മൈതാനത്തെത്തിച്ച് ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ തീരുമാനിച്ചത്. ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കാരുണ്യത്തിന്റെ കളിക്കളമൊരുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒരു മണി വരെ നീണ്ട ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ പിറന്നതത്രയും പ്രാര്‍ഥനയുടെ ഗോളുകളുമായി.

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സഫറിന്റെ ചികിത്സയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ചെറുവട്ടൂര്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയും പി.ടി.എ.യും ഈ ഉദ്യമത്തില്‍ സമിതിക്കൊപ്പം നിന്നു. അതുകൊണ്ട് മൈതാനവും ഗാലറിയും ഫ്രീയായി കിട്ടി. ഫ്‌ളഡ്‌ലിറ്റ് ലൈറ്റിനു ഡീസലിന്റെ ചെലവുമാത്രം. മൈക്ക് സെറ്റിനും കരുണയുടെ ബില്ലു മാത്രം.

ഗാലറിക്ക് 100 രൂപ, കസേരക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റു നിരക്കു നിശ്ചയിച്ചത്. അയ്യായിരത്തോളം ഗാലറി ടിക്കറ്റും ആയിരത്തോളം കസേര ടിക്കറ്റും അടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിനു പുറത്തുനിന്നും വരെ ടീമുകള്‍ ചെറുവട്ടൂരിലെത്തി പന്തുതട്ടി.

ചെന്നൈ എഫ്.സി., കൊല്‍ക്കത്ത ബോയ്‌സ് എന്നീ മറുനാടന്‍ ടീമുകള്‍ക്കൊപ്പം തൃശ്ശൂര്‍ ജിംഖാന, കോട്ടക്കല്‍ സെബാന്‍, തൊടുപുഴ യൂണിറ്റി, ആലുവ ലക്കിസ്റ്റാര്‍, ബേസ് പെരുമ്പാവൂര്‍ തുടങ്ങിയ ടീമുകളാണ് ഏകദിന ടൂര്‍ണമെന്റില്‍ കളിച്ചുമടങ്ങിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ 40 മിനിറ്റു വീതമുള്ള ഏഴു മത്സരങ്ങള്‍. ഫൈനലിന് വിശിഷ്ടാതിഥിയായി വിവാ കേരളയുടെ ബാബാ തുണ്ടെയുമെത്തി. കായികപ്രേമികളുടെ കൂട്ടായ്മയില്‍നിന്നും കണ്ടെത്തിയ തുക ഇനി സഫറിന്റെ നന്മയ്ക്ക് വിനിയോഗിക്കും.

ഡി. ഷൈജുമോന്‍

 

 




MathrubhumiMatrimonial