goodnews head

പ്രതീക്ഷയുടെ തീരം

Posted on: 11 Oct 2012

എന്‍.പ്രശാന്ത്‌



വൈകല്യം ബാധിക്കാത്ത മനസ്സുമായി ജീവിതത്തെ പുഞ്ചിരിയോടെ നേരിടാന്‍ ഇവരെ പഠിപ്പിക്കുകയാണ് ഈ തീരം

ഒന്നുമറിയാതെ കളിച്ചു നടക്കേണ്ട കാലത്ത് വിധി നല്‍കിയ വെല്ലുവിളിയില്‍ തളര്‍ന്നു വീണവര്‍, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും ശരീരം വളരാത്തവര്‍, മാനസിക വെല്ലുവിളിയില്‍ തളയ്ക്കപ്പെട്ടവര്‍, ബാഹ്യലോകത്തിന്റെ കള്ളവും കാപട്യവും ഒന്നുമറിയാതെ വിഷമഴയില്‍ ജീവിതം ഒലിച്ചുപോയവര്‍, വിധിയുടെ തീരത്ത് ഒറ്റപ്പെട്ടുപോയവര്‍, പൊട്ടിച്ചിരികളും, പാട്ടുകളും ഇണക്കവും പിണക്കവുമായി ഒരുപറ്റം കൂട്ടുകാര്‍, സര്‍ക്കാര്‍ ഗ്രാന്റുകളോ മറ്റു സഹായധനമോ ഒന്നും ലഭിക്കാതെ അഞ്ചു വര്‍ഷമായി ഇവരെ സ്‌നേഹതീരത്തടുപ്പിച്ചത് കയ്യൂരിലെ 'തീരം' സ്‌പെഷല്‍ സ്‌കൂള്‍. ആഹ്ലാദത്തോടെ മാത്യുവും സന്തോഷും പാടുകയാണ്. ഏറ്റുപാടാന്‍ രാജേഷും അഫ്‌സലും പുഷ്പയും. ഇതിലൊന്നും കൂടാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന സ്വപ്നയുടെ കണ്ണുകളില്‍ ജീവിത സ്വപ്നങ്ങള്‍ കൂടുതലാണെന്ന് തോന്നും. പാട്ടു മുറുകുമ്പോള്‍ അധ്യാപിക മിതയ്ക്ക് ഇടപെടാതിരിക്കാന്‍ പറ്റില്ല. വൈകിപ്പോയാല്‍ ആക്ഷന്‍ രംഗത്തേക്ക് ഹെല്‍പ്പര്‍മാരായ വത്സലയ്ക്കും സുനിതയ്ക്കും ഓടിയെത്തേണ്ടി വരും.

കയ്യൂര്‍-ചീമേനി റോഡില്‍ ഐ.ടി.ഐ. സ്റ്റോപ്പിനു സമീപം പടിഞ്ഞാറു ഭാഗത്തേക്ക് കുഴികള്‍ നിറഞ്ഞൊരു ചെമ്മണ്‍പാതയുണ്ട്. ഇതിലൂടെ എല്ലാദിവസവും രാവിലെയും വൈകിട്ടും പാട്ടുകളും പൊട്ടിച്ചിരികളുമായി ഒരു ജീപ്പ് കടന്നു പോകും. അതില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ബാക്കിപത്രങ്ങളായ പത്ത് പേര്‍... തീരം എന്ന കൂട്ടായ്മയുടെ നിസ്വാര്‍ഥതയുടെ സ്‌നേഹതീരത്തേക്ക്.
അഞ്ചു വര്‍ഷമായി വാടക വീട്ടിലാണ് 'തീരം' പ്രവര്‍ത്തിക്കുന്നത്. ചെറിയ പൂമുഖം കടന്ന് അകത്ത് കയറിയാല്‍ വിധി നല്‍കിയ വൈകല്യങ്ങളോട് പൊരുതി ഇവര്‍ നിര്‍മിച്ച ചിരട്ടകൊണ്ടുളള വിവിധ കലാരൂപങ്ങള്‍, ഫൈബര്‍മാറ്റ് കൊണ്ടുളള ബാഗുകള്‍, തുണി കൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടുമുളള പൂവുകള്‍, മുത്തുകള്‍ കൊണ്ട് കോര്‍ത്തെടുത്ത മാലകള്‍ എല്ലാം അലമാരയില്‍ അടുക്കിവെച്ചിരിക്കുന്നു. ഇരുപത്തിയാറില്‍ എത്തി നില്‍ക്കുന്ന പുഷ്പയും രാജേഷും ഇരുപതുകാരി സ്വപ്നയും ബാഹ്യലോകം ആദ്യമായി കാണുന്നത് 'തീര'ത്തിലൂടെയാണ്. അതുവരെ വീടിനുളളില്‍ തളയ്ക്കപ്പെട്ടിരുന്ന ജീവിതങ്ങള്‍.

വര്‍ണ്ണനൂലുകള്‍കൊണ്ട് പുഷ്പത്തുണിയില്‍ ചിത്രങ്ങള്‍ വിരിയിക്കാന്‍ പഠിച്ചത് ഇവിടെ നിന്നാണ്.കടലാസ് ചുരുട്ടി മുത്തുമാല എന്ന് തോന്നിപ്പിക്കുന്ന മാല നിര്‍മാണത്തിലുളള ഇവരുടെ വൈദഗ്ധ്യം ആരെയും അത്ഭുതപ്പെടുത്തും.

ഏതു പാട്ടും ഒന്നോ രണ്ടോ പ്രാവശ്യം കേട്ടാല്‍ത്തന്നെ പിടിച്ചെടുക്കുന്ന പാട്ടുകാരന്‍ സുബിന്‍, ആക്ഷന്‍ ഹീറോ രാജേഷ്, എപ്പോഴും കൈകള്‍ കൊട്ടി ചിരിച്ചുകൊണ്ടു നടക്കുന്ന അഫ്‌സല്‍, അച്ചടക്കത്തോടെ എപ്പോഴും അടങ്ങിയിരിക്കുന്ന ഇരുപതുകാരന്‍ ശിബി, ചിരട്ടയില്‍ പൂക്കള്‍ വിരിയിക്കുന്ന സന്തോഷ് മാത്യൂ പയസ്... എല്ലാമുഖത്തും എല്ലായ്‌പ്പോഴും ഇവിടെ സന്തോഷമാണ്. ഇവരുടെ ലോകം സമത്വസുന്ദരമാണ്.

കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലുളളവരാണ്. പലരും കൂലിപ്പണിക്കാര്‍. അച്ഛനില്ലാത്ത രാജേഷിനെ അമ്മ തമ്പായി കൂലിപ്പണി ചെയ്താണ് നോക്കുന്നത്. തീരത്തിലെ സഹായി സുനിതയുടെ മകനാണ് സുബിന്‍. അറുപത്തിയഞ്ചുകാരന്‍ അയല്‍വാസി രാഘവനാണ് കുട്ടികളുടെ കളിക്കൂട്ടുകാരന്‍. എല്ലാ ആവശ്യങ്ങള്‍ക്കും അദ്ദേഹം കണ്ടറിഞ്ഞ് സഹായിക്കുന്നു. ദിവസവും രണ്ടും മൂന്നും പ്രാവശ്യം വന്നു പോകുന്ന അദ്ദേഹത്തിന്റെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു തീരവും കുട്ടികളും.

വെല്ലുവിളികള്‍ക്ക് നടുവിലൂടെയാണ് തീരത്തിന്റെ യാത്രയും. സ്വന്തമായി വാഹനമില്ല. ചെറുവത്തൂര്‍, വലിയപൊയില്‍, മയ്യല്‍, പൊതാവൂര്‍, ചള്ളുവക്കോട്, ഞണ്ടാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ജീപ്പ് ദിവസവും 80 കിലോ മീറ്ററിലേറെ ഓടുന്നു.
ഉച്ചഭക്ഷണത്തിനു പുറമേ രാവിലെയും വൈകുന്നേരവും ചായയും ലഘു ഭക്ഷ ണവും. ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസങ്ങളില്‍ ചോറിന് മത്സ്യവും ഇറച്ചിയും കൂട്ടുണ്ടാകും. കുട്ടികളില്‍നിന്ന് യാതൊരുവിധ ഫീസും കൈപ്പറ്റുന്നില്ല. ഒരു അധ്യാപികയും രണ്ട് സഹായികളും കുട്ടികളുമായി 2007 - ലാണ് ചീമേനി ടൗണിനടുത്ത് തീരം ആരംഭിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കയ്യൂര്‍- ചീമേനിയില്‍ ആരംഭ വര്‍ഷത്തില്‍ പതിനാറോളം കുട്ടികള്‍ ഉണ്ടായിരുന്നു. കനത്ത വാടക നല്‍കി രണ്ടുവര്‍ഷം പിടിച്ചു നിന്നുവെങ്കിലും സാമ്പത്തിക ബാധ്യതമൂലം കയ്യൂരിലെത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. നിലവിലുളള വാടകക്കെട്ടിടം ഉടമസ്ഥന്‍ വില്‍പ്പന നടത്തുന്നതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇവിടെനിന്ന് കുടിയിറങ്ങേണ്ടി വരും. ആസ്ഥാനമായുള്ള ഐ.സി.എസ്.സി. എന്ന സാമൂഹ്യ സംഘടനയുടെ കീഴിലാണ് മാനസീക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തീരം സ്‌കൂള്‍ ആരംഭിച്ചത്. സര്‍ക്കാരില്‍നിന്ന് ഗ്രാന്റോ, മറ്റു സഹായധനമോ ലഭിക്കുന്നില്ല. സന്നദ്ധ സംഘടനയുടെയും നന്മ വറ്റിയിട്ടില്ലാതത സുമനസ്സുകളുടേയും സഹായമാണ് നിലവില്‍ ശക്തി പകരുന്നത്.

ദുരിതബാധിതരായ കുട്ടികളില്‍ പഠിക്കാന്‍ കഴിവുളള കുട്ടികളെ പഠിപ്പിക്കുക, പാട്ടുപാടാനും, ചിത്രം വരയ്ക്കാനും ചെറിയ കൈവേലകള്‍ ചെയ്യുവാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

 

 




MathrubhumiMatrimonial