goodnews head

ജീവിച്ച് തീര്‍ക്കാം, കുടിച്ച് തീരേണ്ട

Posted on: 14 Sep 2012

എന്‍.വി.പ്രമോദ്‌



ഒരു മുഴുക്കുടിയന്‍ വിഷപ്പാമ്പിനെക്കാളും അപകടകാരിയാണെന്ന് പഴമൊഴി. അതുകൊണ്ടാകാം മദ്യപര്‍ക്ക് പാമ്പ് എന്നൊരു ഓമനപ്പേര് വീണത്. ഒരുഭാഗത്ത് മദ്യപാനത്തിനെതിരെ കടുത്ത ബോധവത്കരണവും പ്രതിഷേധവും നടക്കുമ്പോള്‍ മറുഭാഗത്ത് മദ്യപരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ആഘോഷങ്ങള്‍ക്കും ദുഃഖത്തിനും മദ്യം വേണം. ഇതിന്റെ ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങളും ഏറിവരുന്നു. മലയാളിയുടെ മദ്യപാനം ഒരു സാമൂഹിക വിപത്തായി മാറുമ്പോള്‍ മദ്യമുക്തരായവരുടെ കൂട്ടായ്മയും സംഘടനയും ഈ രംഗത്ത് വഴികാട്ടികളാവുകയാണ്. വെറുതെ പറയുകയല്ല ഇവര്‍. സ്വന്തം ജീവിതാനുഭവങ്ങളും ദുരന്തങ്ങളും സാക്ഷിനിര്‍ത്തി ഇവര്‍ പറയുന്നു: സമാധാനവും സന്തോഷവും നിങ്ങളെ കാത്തിരിക്കുന്നു. വിട്ടുകൂടേ, ഈ കുടി.'

എന്തിനും ഏതിനും സംഘടനകളും പ്രസ്താവനകളും ഇറങ്ങുന്ന കാലത്ത് ഇതാ ഒരു നിശ്ശബ്ദ സംഘടന. ഇതില്‍ ചേരാനുള്ള യോഗ്യത ഒന്നുമാത്രം -'കുടി നിര്‍ത്താനുള്ള ആഗ്രഹം'. സംഘടനയുടെ പേര് 'ആള്‍ക്കഹോളിക് അനോണിമസ്'. ഇവര്‍ക്ക് മറ്റു അവകാശവാദങ്ങള്‍ ഇല്ല. ഉള്ളത് സമാനമനസ്‌കരുടെ അനുഭവങ്ങള്‍ പങ്കുവെക്കലും മദ്യപാനത്തിന്റെ ദുരന്തങ്ങള്‍ പരസ്പരം ഓര്‍മിപ്പിക്കലും മാത്രം. ഇത് കണ്ട് മറ്റുള്ളവര്‍ തങ്ങളുടെ പാതയിലേക്ക് വരികയാണെങ്കില്‍ അവരെയും കുടുംബത്തെയും ഇരുകൈയും നീട്ടി ഇവര്‍ സ്വീകരിക്കും.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളം 4000ത്തോളം ആള്‍ക്കഹോളിക് അനോണിമസ് യോഗം (എ.എ. മീറ്റിങ്) നടക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഇത്തരം കൂട്ടായ്മകള്‍ ശക്തിപ്പെട്ടുവരികയാണ്. കൊട്ടിയൂര്‍, പേരാവൂര്‍, കണിച്ചാര്‍, കേളകം പ്രദേശങ്ങളില്‍ മാത്രം ആറ് എ.എ.യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

എന്താണ് എ.എ.?

ആള്‍ക്കഹോളിക് അനോണിമസ്. മദ്യത്തില്‍നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ. 1935ല്‍ അമേരിക്കയില്‍ ഓഹിയോയില്‍ ആദ്യത്തെ എ.എ. കൂട്ടായ്മ തുടങ്ങി. മദ്യപരായിരുന്ന ബില്‍ വില്‍സണ്‍, ഡോ. ബോബ് സ്മിത്ത് എന്നിവരാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. മദ്യത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മദ്യപര്‍ക്ക് ദിശാബോധം നല്‍കുക, അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക തുടങ്ങിയവയായിരുന്നു ലക്ഷ്യം. അന്ന് തുടങ്ങിയ എ.എ. കൂട്ടായ്മ ഇന്ന് 182 രാജ്യങ്ങളില്‍ വ്യാപിച്ചു. ഈ രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ എ.എ. മീറ്റിങ്ങുകള്‍ നടക്കുന്നുണ്ട്. മദ്യപരുടെ ഭാര്യമാരുടെ കൂട്ടായ്മ 'അല്‍അനോണ്‍' എന്നും മദ്യപരുടെ മക്കളുടെ കൂട്ടായ്മ അല്‍അറ്റീന്‍ എന്നും അറിയപ്പെടുന്നു. ആള്‍ക്കഹോളിക് അനോണിമസ് ആഴ്ചമീറ്റിങ്ങുകളില്‍ മദ്യപന്‍ കുടുംബസമേതമാണ് പങ്കെടുക്കേണ്ടത്. കുടുംബങ്ങളുടെ പരസ്പരമുള്ള അനുഭവം പങ്കുവെക്കലിലൂടെ മദ്യപനെ അയാളുടെ പ്രശ്‌നത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും കുടുംബചിന്തയുണര്‍ത്തി മദ്യവിപത്തില്‍നിന്ന് പിന്‍തിരിപ്പിക്കാനും സാധിക്കുമെന്ന് എ.എ. മീറ്റിങ്ങുകള്‍ ബോധ്യപ്പെടുത്തുന്നു.

രഹസ്യമായാണ് എ.എ. യോഗങ്ങള്‍ ചേരുകയെന്നും അതില്‍ പങ്കെടുക്കുന്ന ഒരാളെക്കുറിച്ചും പുറത്ത് പരസ്യപ്പെടുത്താന്‍ പാടില്ലെന്നുമാണ് വ്യവസ്ഥയെന്ന് കണ്ണൂര്‍ ജില്ലയിലെ എ.എ. കൂട്ടായ്മയുടെ ജില്ലാ ചെയര്‍മാന്‍ എം.ഗോപിനാഥ് പറഞ്ഞു.
കണ്ണൂരില്‍ 26 സ്ഥലത്ത് എ.എ. കൂട്ടായ്മ നിലവിലുണ്ട്. കുടിയനായ ഒരാളും അയാള്‍ കുടിയനാണെന്ന് പുറത്തറിയുന്നത് ഇഷ്ടപ്പെടില്ല, അയാള്‍ കുടിയനാണെന്ന കാര്യം നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കില്‍പ്പോലും.

മദ്യപര്‍ക്കും മദ്യപാനത്തിലേക്ക് കാലെടുത്തുവെച്ച പുതുതലമുറയ്ക്കും നല്‍കാനുള്ള സന്ദേശം ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റംതന്നെയാണ്. നിലവിലുള്ള എ.എ. കൂട്ടായ്മയില്‍ ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരാളുടെ നേതൃത്വത്തില്‍ മറ്റൊരിടത്ത് ഇത്തരം കൂട്ടായ്മയുണ്ടാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാന്‍ ഫോണ്‍: 9495494247

അനുഭവങ്ങള്‍ സാക്ഷി

പേരാവൂര്‍ സ്വദേശി മരപ്പണിക്കാരനായ കെ.ജെ.സ്‌കറിയ (58) പറയുന്നത് കേള്‍ക്കുക: '13 വയസ്സില്‍ തുടങ്ങിയതാണ് കുടി. ഞാന്‍ മദ്യം കഴിക്കാതിരിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമായിരുന്നു. ഇതായിരുന്നു വര്‍ഷങ്ങളായുള്ള സ്ഥിതി. രാവിലെതന്നെ കുടിതുടങ്ങും. ബാറിനുമുന്നില്‍ തുറക്കുന്നതിന് മുമ്പുതന്നെ ഞാനെത്തും. കുറച്ച് അകത്ത് ചെന്നാലേ പണിയെടുക്കാന്‍ മൂഡുണ്ടാകൂ. 30 വര്‍ഷത്തോളം കുടുംബം എന്റെ മനസ്സില്‍ മങ്ങിക്കിടന്നു.

മൂന്ന് വര്‍ഷമായി കുടി നിര്‍ത്തിയിട്ട്. ഇപ്പോള്‍ ഒരു സമാധാനം അനുഭവിക്കുന്നുണ്ട്. സാമ്പത്തികനിലയും നന്നായി. മദ്യപിച്ച് വീണുകിടക്കുന്നവരെ കാണുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. അതുണ്ടാക്കുന്ന അപമാനം എത്ര വലുതാണെന്ന് ഇപ്പോഴെനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്'.

കൊട്ടിയൂര്‍ സ്വദേശി ജയ്‌സണ്‍ (37) മദ്യം ഉപേക്ഷിച്ചിട്ട് നാലുവര്‍ഷമായി. മരക്കച്ചവടമായിരുന്നു തൊഴില്‍. ദിവസവും രാവിലെമുതല്‍ മദ്യപാനം തുടങ്ങുമായിരുന്നു. നേരം വെളുത്ത് രാത്രിയാവുമ്പോഴേക്കും രണ്ട് ലിറ്റര്‍ മദ്യംവരെ അകത്തായിട്ടുണ്ടാവും.

പുകവലിയും ധാരാളം. രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ത്തന്നെ ചിന്ത കുടിയെക്കുറിച്ചായിരിക്കും. മദ്യപാനം നിര്‍ത്തുന്നതിനെക്കുറിച്ച് ഓരോ രാത്രിയും ആലോചിക്കുമെങ്കിലും നേരം വെളുക്കുമ്പോഴേക്കും ചിന്ത പഴയപടിയാവും. വയനാട് നടവയലിലെ മുക്തി ഡി-അഡിക്ഷന്‍ സെന്ററിനെക്കുറിച്ച് കേട്ട് അവിടെയെത്തിയതാണ് ജീവിതം മാറ്റിമറിച്ചത്. മദ്യവിമുക്തനാകാന്‍ ആഗ്രഹിക്കുന്ന ആളും ഭാര്യയും 10 ദിവസം മുക്തിയില്‍ താമസിക്കണം. ക്ലാസുകള്‍, കൗണ്‍സലിങ് എന്നിവയിലൂടെ 10 ദിവസംകൊണ്ട് മറിച്ച് ചിന്തിപ്പിക്കാന്‍ 80 ശതമാനം പേര്‍ക്കും പ്രേരണയാവും.

കണിച്ചാര്‍ സ്വദേശി ഉമ്മന്‍ (59) മദ്യം ഉപേക്ഷിച്ചിട്ട് വര്‍ഷം 17 ആയി. അതിന് മുമ്പ് നല്ലൊരു മദ്യപനായിരുന്നു. അമിതമായി കുടിക്കും. കുടിച്ചാല്‍ ഇന്നതേ ചെയ്യു എന്നില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടും. അന്ന് വഴിമുട്ടിപ്പോയ കുടുംബജീവിതം ഇന്ന് സന്തോഷപൂര്‍ണമാണ്. ഇപ്പോള്‍ മദ്യവിമുക്തരായവര്‍ക്കുവേണ്ടി കൂട്ടായ്മയുണ്ടാക്കി അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

മുരിങ്ങോടിയിലെ സുധാകരനും (60) ഇന്ന് മദ്യപാനം നിര്‍ത്തിയതിന്റെ സൗഖ്യം അനുഭവിക്കുന്നു. മദ്യപിച്ചാല്‍ വഴിയില്‍ക്കണ്ടരോടൊക്കെ ശണ്ഠകൂടുന്നതായിരുന്നു സുധാകരന്റെ പ്രശ്‌നം. മദ്യത്തെ ഉപേക്ഷിച്ചപ്പോഴാണ് സമൂഹത്തിലെ മാന്യത എന്തെന്ന് ഞാനറിഞ്ഞത് -സുധാകരന്‍ പറഞ്ഞു.

നടവയല്‍ മുക്തിയുടെ നിയന്ത്രണത്തില്‍ വയനാട്, കണ്ണൂര്‍ ജില്ലകളിലായി 63 സ്ഥലങ്ങളില്‍ മുടങ്ങാതെ എ.എ. മീറ്റിങ്ങുകള്‍ നടക്കുന്നുണ്ട്. 2004ലാണ് മുക്തി തുടങ്ങിയത്. 3200 കുടുംബങ്ങളെ ചികിത്സിച്ചതില്‍ 2400 കുടുംബങ്ങള്‍ മദ്യം ഉപേക്ഷിച്ച് ഇന്നും എ.എ. യോഗങ്ങളില്‍ നിലനില്‍ക്കുന്നതായി മുക്തി ഡയറക്ടര്‍ ഫാ. റെജി യോഹന്നാന്‍ പറഞ്ഞു.

മുക്തിയില്‍ പ്രധാനം ക്ലാസുകളും കൗണ്‍സലിങ്ങുമാണ്. പെട്ടന്ന് മദ്യം നിര്‍ത്തുമ്പോഴുള്ള അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ഹോമിയോ മരുന്ന് നല്‍കും. മുക്തിയുടെ കീഴിലാണ് കൊട്ടിയൂര്‍, കേളകം, പേരാവൂര്‍ മേഖലകളില്‍ എ.എ. യോഗങ്ങള്‍ ചേരുന്നത്.

മേല്‍മുരിങ്ങോടി, നീണ്ടുനോക്കി, അമ്പായത്തോട്, അടക്കാത്തോട്, ശാന്തിഗിരി, കൊട്ടിയൂര്‍ എന്നിവിടങ്ങളിലായി 230ഓളം കുടുംബങ്ങള്‍ മുടങ്ങാതെ എല്ലാ ആഴ്ചയും എ.എ. യോഗങ്ങളിലെത്തുന്നുണ്ട്. മദ്യമുക്തരായവരുടെ രഹസ്യ കൂട്ടായ്മയാണ് എ.എ. മീറ്റിങ്ങുകള്‍. മദ്യമുക്തരായവര്‍ ഓരോ വര്‍ഷം വിജയകരമായി പിന്നിടുമ്പോഴും ഓരോ വര്‍ഷവും അവരെ ഉപഹാരങ്ങള്‍ നല്കി ആദരിക്കും.

മദ്യത്തോട് വിടപറയാം

മദ്യത്തിന് നല്ല നമസ്‌കാരം പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9847972833, 9495416293, 9744037885. എ.എ. കൂട്ടായ്മയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ നമ്പറുകളില്‍ വിളിക്കാം.

 

 




MathrubhumiMatrimonial