goodnews head

പ്രത്യാശയുടെ കൈത്താങ്ങ്‌

Posted on: 05 Jan 2009


ലഹരിവിമുക്ത ചികിത്സാ കേന്ദ്രമായ ശാന്തി കൗണ്‍സലിങ് ആന്‍ഡ് ഡി അഡിക്ഷന്‍ സെന്ററിന്റെ അമരക്കാരിയാണ് സിസ്റ്റര്‍ മൗറില്ല. ശാരീരിക അവശതകളെ തുടര്‍ന്ന് ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും ലഹരിക്കെതിരെയുള്ള പോരാട്ടത്തിനുവേണ്ടിയാണ് സിസ്റ്ററുടെ ഓരോ നിമിഷവും


മദ്യത്തിനും മയക്കുമരുന്നിനും അടിയറവെച്ച നിരവധി ജീവിതങ്ങള്‍ വഴിതെറ്റി അലഞ്ഞുനടക്കുമ്പോഴാണ് അവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ പുതിയ കിരണങ്ങളുമായി സിസ്റ്റര്‍ മൗറില്ല എത്തുന്നത്. ലഹരി ഭ്രാന്തായി മാറിയപ്പോള്‍ ബന്ധുക്കള്‍ പോലും വേണ്ടെന്ന് വെച്ചവരായിരുന്നു അവരില്‍ പലരും. സിസ്റ്ററിന്റെ തണലില്‍ വീണ്ടും അവരുടെ കുടുംബങ്ങള്‍ക്ക് ജീവിതം തിരികെ കിട്ടി. ലഹരി വിമുക്തി നേടി സമൂഹത്തിന്റെ മുഖ്യധാരയില്‍ വരെയെത്തി പലരും.

ലഹരിവിമുക്ത ചികിത്സാ കേന്ദ്രമായ ശാന്തി കൗണ്‍സലിങ് ആന്‍ഡ് ഡി അഡിക്ഷന്‍ സെന്ററിന്റെ അമരക്കാരിയാണ് സിസ്റ്റര്‍ മൗറില്ല. ശാരീരിക അവശതകളെ തുടര്‍ന്ന് ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും ലഹരിക്കെതിരെയുള്ള പോരാട്ടത്തിനുവേണ്ടിയാണ് സിസ്റ്ററുടെ ഓരോ നിമിഷവും. കൗണ്‍സലിങ്ങും ക്ലാസ്സുകളും പ്രസംഗങ്ങളുമായി കിട്ടുന്ന ഓരോ അവസരവും സിസ്റ്റര്‍ ഉപയോഗിക്കുന്നു. വനിതാ മദ്യനിരോധന സമിതിയുടെ ജില്ലാ പ്രസിഡന്റുകൂടിയാണ് സിസ്റ്ററിപ്പോള്‍.

''പലപ്പോഴും ഒരു തമാശയ്ക്കുവേണ്ടിയാവും തുടങ്ങുക. സുഹൃത്തുക്കളുടെ കമ്പനിയില്‍ കൂടാനോ, 'എന്നെക്കൊണ്ടും ഇതാവും' എന്ന് കാണിക്കാനോ ഒക്കെ. പക്ഷേ, പിന്നീട് പടിപടിയായി മദ്യത്തില്‍ അഭയം കണ്ടെത്തുന്ന സ്ഥിതി വരെയെത്തും. പിന്നീട് പുറത്തുവരിക ബുദ്ധിമുട്ടാവും'' -സിസ്റ്റര്‍ പറയുന്നു.

ആഘോഷവേളകളില്‍ കുടിച്ചുവറ്റിക്കുന്ന മദ്യത്തിന്റെ അളവിനെപ്പറ്റി പറയുമ്പോള്‍ സിസ്റ്റര്‍ക്ക് ആശങ്ക. ''മദ്യപിക്കുന്നത് ഫാഷനായോ, സ്റ്റാറ്റസ് സിംബലായോ ഒക്കെ മാറിയിരിക്കുന്നു. 'എനിക്കിത് വേണ്ട' എന്ന് ചങ്കുറപ്പോടെ പറയാന്‍ കഴിയുന്ന ചെറുപ്പക്കാരും കുറഞ്ഞുവരുന്നു.'' ലഹരി തകര്‍ത്തുകളഞ്ഞ നിരവധി കുടുംബങ്ങളുടെ കഥകള്‍ സിസ്റ്ററിന് പറയാനുണ്ട്. ആത്മഹത്യയുടെ വക്കില്‍നിന്ന് ലഹരിവിമുക്തി കിട്ടിയതുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍.

''വ്യക്തിയെ മാത്രമല്ല സമൂഹത്തെക്കൂടി ബാധിക്കുന്ന രോഗമായി മദ്യപാനം മാറുന്നു. മദ്യപന്‍ ഒരു രോഗിയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ചികിത്സയുടെ തുടക്കം. രോഗിയുടെ കുടുംബാംഗങ്ങള്‍ക്കു കൂടി ആദ്യം കൗണ്‍സലിങ് നല്‍കും.

ബന്ധുക്കളുടെ സഹായത്തോടെയാണ് ലഹരി വിമുക്തി നല്‍കുക. ചികിത്സയ്ക്ക് വന്നവരില്‍ ഭൂരിഭാഗവും പൂര്‍ണ വിമുക്തി നേടിയാണ് തിരിച്ചുപോകുന്നത്.'' മക്കളുടെ കല്യാണമുറപ്പിച്ചാലും, വീടിന് തറക്കല്ലിട്ടാലും വീട്ടിലെ എന്തു ചെറിയ വിശേഷത്തിനുപോലും അവര്‍ സിസ്റ്ററിനെ തേടിയെത്തും.

'സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി'യില്‍ സംന്യാസജീവിതം തുടങ്ങുമ്പോള്‍ നഴ്‌സായിരുന്നു സിസ്റ്റര്‍ മൗറില്ല. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ. സോഷ്യോളജി ബിരുദം നേടിയതിനുശേഷം ഫാമിലി കൗണ്‍സലിങ്ങിലും അഡിക്ഷന്‍ കൗണ്‍സലിങ്ങിലും ഡിപ്ലോമകളും നേടി. തുടര്‍ന്നാണ് ലഹരി വിരുദ്ധപോരാട്ടം ആരംഭിക്കുന്നത്. ഫാ. ജോസഫ് മാളിയേക്കലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് രൂപതാ സോഷ്യല്‍ സര്‍വീസ് സെന്ററിന്റെ കീഴില്‍ 1992 ലാണ് പെരുവയലില്‍ ശാന്തി കൗണ്‍സലിങ്ങ് സെന്റര്‍ തുടങ്ങുന്നത്. സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റിന്റെ ധനസഹായമുണ്ടായിരുന്നു. പൂര്‍ണ സൗജന്യമായിരുന്നു ചികിത്സ. 2002 ല്‍ 15 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഡിഅഡിക്ഷന്‍ സെന്ററായി ഇത് മാറി. വെള്ളിപറമ്പിലേക്ക് പിന്നീട് സെന്റര്‍ മാറ്റി. 17 വര്‍ഷത്തോളം ഡിഅഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമായി സിസ്റ്റര്‍. 2008 ല്‍ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായതിനെത്തുടര്‍ന്നാണ് 'ശാന്തി'യില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി മഠത്തിലാണ് സിസ്റ്റര്‍ താമസിക്കുന്നത്.

തിങ്കളും ചൊവ്വയും വയനാട് ചുണ്ടേലുള്ള മഠത്തിലും സിസ്റ്റര്‍ ചികിത്സയ്ക്കും കൗണ്‍സലിങ്ങിനും പോവും. ഇപ്പോള്‍ 65 വയസ്സായി സിസ്റ്റര്‍ക്ക്. മദ്യനിരോധന സമിതി പദയാത്രകളിലും ഉപവാസത്തിലും ധര്‍ണയിലുമെല്ലാം ഊര്‍ജസ്വലതയോടെ മുന്നിലുണ്ട്. സിസ്റ്ററിപ്പോള്‍ സന്തുഷ്ടയാണ്. തന്നെ തേടിയെത്തുന്നവര്‍ക്ക് ഒരു കൈത്തിരി വെളിച്ചമെങ്കിലും പകര്‍ന്ന് നല്‍കിയതിന്റെ സന്തോഷം.

പി. സനിത

 

 




MathrubhumiMatrimonial