വെടിയുണ്ട കയറിയ കാലില്‍ തടവി ജോയ് ഓര്‍ക്കുന്നു, ഭാഗ്യം തുണച്ചു

Posted on: 30 Nov 2008


മുംബൈ: ''ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഒരു വല്ലാത്ത അവസ്ഥ തന്നെ'' - ഭീകരരുടെ വെടിയുണ്ട തുളച്ചു കയറിയ തുടകള്‍ തടവിക്കൊണ്ട് ഇതു പറയുമ്പോള്‍ ജോസഫ് ജോയിയുടെ വാക്കുകള്‍ വിറയ്ക്കുന്നു. ഭീകരര്‍ താണ്ഡവമാടിയ ഒബ്‌റോയ് ഹോട്ടലിലെ സൗത്ത് ഈസ്റ്റ് റസ്റ്റോറന്റിലെ ജീവനക്കാരനാണ് ഈ ഇരുപത്തിരണ്ടുകാരന്‍.

ആരുടെയോ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ഞാന്‍ ഹോട്ടലില്‍ എത്തുന്നത്. പുലര്‍ച്ചെ നാലു മണിവരെയാണ് ഡ്യൂട്ടി. ഞങ്ങളുടെ റസ്റ്റോറന്റ് രണ്ട് നിലകളിലായിട്ടാണ്. രാത്രി പത്തുമണിയോടെയാണ് മുകളിലത്തെ നിലയില്‍ നിന്നും വെടിയൊച്ച കേട്ടുതുടങ്ങിയത്. ആദ്യം വിചാരിച്ചു, വല്ല വൈദ്യുതിത്തകരാറുമായിരിക്കുമെന്ന്. അപ്പോഴേക്കും ഒരു സ്ത്രീ കരഞ്ഞു വിളിച്ച് ഓടിവരുന്നുണ്ടായിരുന്നു. അവരാണ് കാര്യം പറഞ്ഞത്. ആ സമയം കറുത്ത തുണികൊണ്ട് അപ്പാടെ മൂടിയ രണ്ടുപേര്‍ തോക്കുമായി സമീപത്തേക്കു വരുന്നുണ്ടായിരുന്നു. അവരുടെ ലക്ഷ്യം മറ്റെന്തോ ആയിരുന്നു. പക്ഷേ, ആ സ്ത്രീയുടെ നിലവിളി ശബ്ദം

അവരെ റസ്റ്റോറന്റിനു നേരെ തിരിച്ചു. ആ സ്ത്രീയെ വലിച്ച് റസ്റ്റോറന്റിനകത്തിട്ട് വലിയ ഗ്ലാസ് വാതില്‍ അടയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. തുരുതുരെയുള്ള വെടിയേറ്റ് ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു തെറിച്ചു. ഞാന്‍ ജീവനും കൊണ്ടോടി. കാലിന് നല്ല വേദനയുണ്ടായിരുന്നു. ഭീകരര്‍ അപ്പോഴേക്കും അവിടം വിട്ടുപോയിരുന്നു. പാന്റ്‌സില്‍ രണ്ടു തുളവീണത് സുഹൃത്തുക്കളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. റസ്റ്റോറന്റിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന പിറകുവശത്തെ ഗേറ്റിലൂടെ സുഹൃത്തുക്കള്‍ എന്നെ നേരെ കൊണ്ടുവന്ന് ബോംബെ ഹോസ്​പിറ്റലില്‍ എത്തിച്ചു.

ഞങ്ങള്‍ 12 പേരുടെ കൂട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയും എന്നോടൊപ്പം വാതില്‍ അടയ്ക്കാന്‍ ശ്രമിച്ച മുഖ്യപാചകക്കാരന്‍ ജോര്‍ദാനും സംഭവസ്ഥലത്തുതന്നെ മരിച്ചു വീണു. ഇരുന്നതുകൊണ്ടുമാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കി എന്നെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തുകയായിരുന്നു. എന്നേക്കാള്‍ പരിക്കേറ്റ ഒട്ടേറെപ്പേര്‍ അവിടെയെത്തിയിരുന്നു'' - ജോസഫ് പറഞ്ഞു.

ഒരു വിരല്‍ കടത്താവുന്ന രീതിയില്‍ ജോസഫിന്റെ തുടയില്‍ തുളകളുണ്ട്. ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് പുളിത്തറ വീട്ടില്‍ ജോയിയുടെ മകനായ ജോസഫ് ഒന്നരവര്‍ഷം മുമ്പാണ് ഒബ്‌റോയില്‍ ജീവനക്കാരനാകുന്നത്.

ഭീകരാക്രമണത്തെക്കുറിച്ച് അന്നുരാത്രി തന്നെ ജോയിയും ഭാര്യ ജസ്സിയും അറിഞ്ഞെങ്കിലും മകന്‍ പരിക്കേറ്റ് ആസ്​പത്രിയിലായ വിവരം അറിയുന്നത് പിറ്റേദിവസമാണ്.

''രാത്രി മുഴുവന്‍ ഞങ്ങള്‍ പല ഫോണുകളില്‍ വിളിച്ചു. പക്ഷേ, ഒന്നില്‍ നിന്നും മറുപടി ലഭിച്ചില്ല. ആകെ പരിഭ്രമത്തിലായിരുന്നു'' - ജെസ്സി പറഞ്ഞു.

''ഒരാള്‍ക്ക് ഹൃദ്രോഗം, മറ്റേയാള്‍ക്ക് രക്തസമ്മര്‍ദം, വെടിയേറ്റ് ആസ്​പത്രിയിലാണെന്ന് ഇവരോട് എങ്ങനെ പറയും'' - ജോസഫിന്റെ മറുചോദ്യം.

ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് കാര്യങ്ങള്‍ ജോസഫിന്റെ സുഹൃത്ത് ബിജേഷ് മാതാപിതാക്കളെ അറിയിച്ചത്. ഒരു ജന്മം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ എല്ലാ ദുരന്തങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് ഈ കുടുംബം. മുംബൈയില്‍ വസായ് മണിക്പുര്‍ ചുല്‍നാ റോഡില്‍ തെരേസ ബില്‍ഡിങ്ങിലാണ് താമസം.

സി.കെ. സന്തോഷ്



MathrubhumiMatrimonial