ഭീകരാക്രമണം: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു വന്‍ബാധ്യത വരും

Posted on: 30 Nov 2008


ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണം രാജ്യത്തെ ചില ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാവും. ടാറ്റ- എ.ഐ.ജി., ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഏറ്റവുമധികം ഭാരമുണ്ടാവുക.

ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ താജ്, ഒബ്‌റോയ് ഹോട്ടലുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവയാണ് എന്നതാണിതിനു കാരണം. ഭീകരാക്രമണത്തിനിരയായി നാശനഷ്ടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള സ്ഥാപനങ്ങളാണിവ.

താജ്‌ഹോട്ടല്‍ ടാറ്റ-എ.ഐ.ജി. കമ്പനിയില്‍ നിന്നും ഒബ്‌റോയ് പൊതുമേഖലാ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ നിന്നുമാണ് പ്രധാനമായും പോളിസി സമ്പാദിച്ചിട്ടുള്ളത്. ഇതുകൂടാതെ താജിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 30 ശതമാനം വഹിക്കേണ്ടത് ഐ.സി.ഐ.സി.ഐ.-ലൊംബാര്‍ഡ് കമ്പനിയാണ്. ഒബ്‌റോയ് ഹോട്ടലിന് ഭാഗിക നഷ്ടപരിഹാരം നല്‍കാന്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കും ബാധ്യതയുണ്ട്.

ഭീകരാക്രമണം മൂലം ഈ ഹോട്ടലുകള്‍ക്കുണ്ടായ ബിസിനസ് നഷ്ടത്തിനും ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

അതിനിടെ, ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് രാജ്യത്തെ വ്യവസായ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




MathrubhumiMatrimonial