കൂട്ടക്കുരുതി കടലില്‍ത്തുടങ്ങി

Posted on: 30 Nov 2008


മുംബൈ: മഹാനഗരത്തെ വിറപ്പിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഭീകരപ്രവര്‍ത്തകര്‍ ഉള്‍ക്കടലില്‍നിന്നുതന്നെ കൂട്ടക്കുരുതി തുടങ്ങിയതായി സുരക്ഷാവൃത്തങ്ങള്‍. അഞ്ചു മീന്‍പിടിത്തക്കാരെ കൊന്നു കടലിലെറിഞ്ഞശേഷമാണ് ഇവര്‍ മുംബൈ തീരത്തോടടുത്തത്.'കുബേര്‍' എന്ന മീന്‍പിടിത്തബോട്ട് പിടിച്ചുകൊണ്ടാണ് ഭീകരര്‍ താണ്ഡവം തുടങ്ങിയത്. നാലു മീന്‍പിടിത്തക്കാരെ ഉള്‍ക്കടലില്‍വെച്ചു കൊന്ന് വെള്ളത്തിലെറിഞ്ഞു. ബോട്ട് നിയന്ത്രിച്ചിരുന്നയാളെ മുംബൈ തീരത്തുവെച്ച് തല വെട്ടിക്കൊന്ന് കടലില്‍ തള്ളി. നാലുപേരുടെ മൃതദേഹം കടലില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ അമര്‍ സിങ് സോളങ്കിയുടെ മൃതദേഹം ബോട്ടില്‍ നിന്നു കണ്ടെടുത്തു.
അറസ്റ്റിലായ പാക് സ്വദേശി ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ അജ്മല്‍ മുഹമ്മദ് അമീര്‍ കാസറിനെ ചോദ്യംചെയ്തതില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്ന് സുരക്ഷാ കേന്ദ്രങ്ങള്‍ അറിയിച്ചു.
കാസറുള്‍പ്പെടെ 12 ലഷ്‌കര്‍ ഭീകരരാണ് കറാച്ചിയില്‍നിന്ന് ഒരു ചരക്കുകപ്പലില്‍ കയറിപ്പറ്റി മുംബൈ ലക്ഷ്യമാക്കി വിട്ടത്. മുംബൈയില്‍നിന്ന് പത്തു നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് ഫൈബര്‍ഗ്ലാസ് ബോട്ടുകളിലും മീന്‍പിടിത്ത ബോട്ടിലുമായാണ് ഇവര്‍ തീരത്തോടടുത്തത്. സസൂര്‍ മേഖലയിലാണ് ബോട്ടുകള്‍ അടുപ്പിച്ചത്. 'ആരോടും ദയ കാട്ടേണ്ട' എന്ന നിര്‍ദേശമാണ് ലഷ്‌കര്‍ കേന്ദ്രത്തില്‍നിന്ന് തങ്ങള്‍ക്കു ലഭിച്ചതെന്ന് കാസര്‍ പോലീസിനോട് പറഞ്ഞു.
കടല്‍വഴി കമാന്‍ഡോ ശൈലിയിലുള്ള ആക്രമണത്തിന് ഇവര്‍ക്കു പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. പാക് അധീന കശ്മീരിനും പാക് പഞ്ചാബിനുമിടയിലെ മംഗള ഡാമില്‍വെച്ചാണ് വിദഗ്ദ്ധപരിശീലനം നല്‍കിയത്.
നിയന്ത്രണരേഖ മറികടക്കുന്നതിനെക്കാള്‍ അനായാസമാണ് കടല്‍വഴി ഇന്ത്യയിലെത്തുന്നതെന്ന് തിരിച്ചറിഞ്ഞാണ് ലഷ്‌കര്‍ ഈ മാര്‍ഗം സ്വീകരിച്ചത്. ലാഹോറില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് ഭീകരര്‍ കറാച്ചിയിലെത്തിയത്. സഹയാത്രികരോട് സംസാരിക്കാന്‍ പാടില്ലെന്ന് കര്‍ശനനിര്‍ദേശം ഇവര്‍ക്കു ലഭിച്ചിരുന്നു. തേര്‍വാഴ്ച ദിവസങ്ങളോളം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിച്ചതിനാല്‍ കഴിക്കാന്‍ ബാഗുകളില്‍ ഇഷ്ടാനുസരണം ഉണക്കപ്പഴങ്ങള്‍ ഇവര്‍ കരുതി.
മുംബൈ തീരത്ത് അടുത്തതോടെ അഞ്ചു ചെറുസംഘങ്ങളായി പിരിഞ്ഞാണ് ആക്രമണം നടത്തിയത്. അമേരിക്കക്കാരും ബ്രിട്ടീഷുകാരുമൊക്കെ പതിവായിത്തങ്ങുന്ന താജ്, ട്രൈഡന്റ് ഹോട്ടലുകള്‍ നേരത്തേതന്നെ ലക്ഷ്യങ്ങളാക്കി. കടലിനോട് അടുത്തുകിടക്കുന്നതും ഇവ തിരഞ്ഞെടുക്കാന്‍ കാരണമായി. ഒട്ടേറെ ഇസ്രായേലി കുടുംബങ്ങള്‍ താമസിക്കുന്ന കേന്ദ്രമെന്ന നിലയിലാണ് നരിമാന്‍ ഹൗസ് ആക്രമണത്തിനു തിരഞ്ഞെടുത്തതെന്നും ഭീകരന്‍ പോലീസിനോട് സമ്മതിച്ചു.
താജ് ഹോട്ടലില്‍ വെയ്റ്റര്‍, കുക്ക് തസ്തികകളില്‍ കയറിയ രണ്ടു ഭീകരര്‍ നേരത്തേതന്നെ ആക്രമണത്തിനു സൗകര്യങ്ങളൊരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സംഘത്തിലെ മൂന്നു പേര്‍ നേരത്തേതന്നെ മുംബൈ സന്ദര്‍ശിച്ച് ഹോട്ടലുകളെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചതായും അറസ്റ്റിലായ ഭീകരന്‍ വെളിപ്പെടുത്തി.അറസ്റ്റിലായ കാസറിനു ഹാരൂണ്‍ ഫൈസല്‍ എന്നും പേരുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. മുംബൈ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയവരിലെ പ്രധാനികളില്‍ ഒരാളാണ് ഇയാളെന്നും അവര്‍ പറഞ്ഞു.





MathrubhumiMatrimonial